സൗദിയില്‍ ജോലി ചെയ്യണമെങ്കില്‍ ഇത് ചെയ്യണം; വാക്‌സിൻ സ്വീകരിക്കാൻ കടുത്ത നിർദ്ദേശവുമായി സൗദി അറേബ്യ രംഗത്ത്, ഇനി മുതല്‍ ജീവനക്കാര്‍ക്ക് ജോലി സ്ഥലത്തെത്തി പണിയെടുക്കണമെങ്കില്‍ തന്നെ വാക്‌സിനേഷന്‍ എടുത്തിരിക്കണമെന്നത് നിര്‍ബന്ധമാക്കി, അല്ലാത്തവർ ആഴ്ചതോറും നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം
കൊറോണ വ്യാപനത്തെ ചെറുക്കാൻ ലോകം ഒന്നടങ്കം ഉറ്റുനോക്കുന്നത് വാക്‌സിൻ തന്നെയാണ്. എല്ലാ ലോകരാഷ്ട്രങ്ങളും വാക്‌സിൻ ക്യാമ്പയ്‌ൻ തകൃതിയായി നടത്തി വരുകയാണ്. വാക്‌സിൻ എടുക്കുന്നവർക്ക് നിരവധി ആനുകൂല്യങ്ങളും ഇതിനോടകം നൽകിയിട്ടുണ്ട്. അത്തരത്തിൽ തന്നെയാണ് ഗൾഫ് രാഷ്ട്രങ്ങളും ചെയ്തുവരുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു നിർദ്ദേശവുമായി സൗദി അറേബ്യ രംഗത്ത് എത്തിയിരിക്കുകയാണ്. നേരത്തെ നിർദ്ദേശം മുന്നോട്ട് വച്ചെങ്കിലും ഇപ്പോൾ നടപ്പിൽ വരുത്തിയിരിക്കുകയാണ്.
രാജ്യത്തെ വ്യാപാര-വാണിജ്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥ നടപ്പില്‍ വരുത്തി സൗദി അറേബ്യ. വ്യാഴാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞതായി മുനിസിപ്പല്‍ ആന്റ് റൂറല്‍ അഫയേഴ്‌സ് മന്ത്രാലയം നിർദ്ദേശം നൽകി. ഇനി മുതല്‍ ജീവനക്കാര്‍ക്ക് ജോലി സ്ഥലത്തെത്തി പണിയെടുക്കണമെങ്കില്‍ തന്നെ വാക്‌സിനേഷന്‍ എടുത്തിരിക്കണമെന്നത് നിര്‍ബന്ധമാണ്. അല്ലാത്ത പക്ഷം കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം. രാജ്യത്ത് കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വാക്‌സിനേഷന്‍ നടപടികള്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അധികൃതർ നടപടി സ്വീകരിച്ചിരിക്കുന്നത്.
എന്നാൽ ആദ്യഘട്ടത്തില്‍ റസ്‌റ്റൊറന്റുകള്‍, കഫേകള്‍, മറ്റ് ഫുഡ് ഔട്ട്‌ലെറ്റുകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍, ബ്യൂട്ടി സലൂണുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലാണ് നിയമം നടപ്പിലാക്കുന്നത്. ജനങ്ങളുമായി കൂടുതല്‍ അടുത്ത് ഇടപഴികുന്നവര്‍ എന്ന നിലയ്ക്കാണ് ഇവിടങ്ങളിലെ ജീവനക്കാര്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ട്രെയിനുകള്‍, ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനത്തില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ജീവനക്കാരും വാക്‌സിന്‍ എടുക്കണമെന്ന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ക്ക് നേരത്തേ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേപോലെ രാജ്യത്തെ എല്ലാ ജിമ്മുകളിലെയും സ്‌പോര്‍ട്‌സ് കേന്ദ്രങ്ങളിലെയും ജീവനക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കിക്കൊണ്ട് സ്‌പോര്‍ട്‌സ് മന്ത്രാലയവും ഉത്തരവിടുകയുണ്ടായി.
എന്നാൽ ഇതിനകം വാക്‌സിന്‍ എടുക്കാത്തവരാണെങ്കില്‍ പിസിആര്‍ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവാണെന്നതിന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഓരോ ആഴ്ചയും ടെസ്റ്റ് ആവര്‍ത്തിക്കണം എന്നതാണ് ഇതിനുമുന്നിലുള്ള കടമ്പ. വാക്‌സിന്‍ എടുക്കുന്നതു വരെ ഇത് തുടരണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് പിസിആര്‍ ടെസ്റ്റ് നടത്തുന്നതിനുള്ള ചെലവ് അതത് സ്ഥാപനങ്ങള്‍ വഹിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. രാജ്യത്തെ എല്ലാ മേഖലകളിലും വാക്‌സിന്‍ എടുക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സിഹത്തീ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ തയ്യാറാവണമെന്നും ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. തങ്ങളുടെ ജീവനക്കാര്‍ക്ക് വാക്‌സിന്‍ ലഭിച്ചുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ എല്ലാ തൊഴിലുടമകളും സ്ഥാപനങ്ങളും സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ജീവനക്കാരുടെയും ജനങ്ങളുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി എല്ലാ ആരോഗ്യ പെരുമാറ്റച്ചട്ടങ്ങളും കര്‍ശനമായി പാലിക്കാനും മന്ത്രാലയം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അതിനിടെ, കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏറെ നാളുകളായി അടഞ്ഞുകിടക്കുകയായിരുന്ന ശീഷ കഫേകള്‍ 17 മുതല്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അധികൃതര്‍ അനുമതി നല്‍കി. കര്‍ശനമായ വ്യവസ്ഥകളോടെയാണ് മുനിസിപ്പല്‍-റൂറല്‍ അഫയേഴ്‌സ് മന്ത്രാലയം ഇവയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇവിടെയുള്ള ജീവനക്കാര്‍ വാക്‌സിന്‍ എടുത്തവരായിരിക്കണമെന്നതാണ് നിബന്ധനകളിലൊന്ന്. അല്ലാത്ത പക്ഷം ആഴ്ചതോറും പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്‌സിന്‍ എടുത്ത ഉപഭോക്താക്കള്‍ക്ക് മാത്രമേ ഇവിടെ പ്രവേശനം അനുവദിക്കുകയുള്ളൂ എന്നും നിര്‍ദ്ദേശമുണ്ട്. ടേബിളുകള്‍ക്കിടയില്‍ നിശ്ചിത അകലം പാലിക്കണം, തുറസ്സായ സ്ഥലങ്ങളില്‍ ശീഷ വിതരണം പാടില്ല, ഉപയോഗിച്ച ശേഷം ഉപേക്ഷിക്കാവുന്ന ഡിസ്‌പോസബ്ള്‍ ഹുക്കകള്‍ മാത്രമേ പാടുള്ളൂ, ഒരു സമയത്ത് അഞ്ചു പേരില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനം അനുവദിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളും മന്ത്രാലയം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha