രണ്ടു ലക്ഷം രൂപ ശമ്പളം വാഗ്ദാനം: ഗൾഫിലെത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്, 42ഓളം പേർ കുടുങ്ങി: ഞെട്ടിത്തരിച്ച് പ്രവാസ ലോകം

ഉയർന്ന ശമ്പളം ലഭ്യമാക്കുമെന്ന പ്രതീക്ഷയോടെയാണ് പ്രവാസ ലോകത്തേക്ക് മലയാളികൾ പറക്കുന്നത്. എന്നാൽ തട്ടിപ്പുകളിൽ ചെന്ന് വീഴുന്നതും സ്ഥിരം കാഴ്ചയാണ്. വൻ ശമ്പളം വാഗ്ദാനം ചെയ്തു വിവിധ ഏജൻസികൾ നാട്ടിൽ നിന്ന് കൊണ്ടു വന്ന നഴ്സുമാർ ജോലി പോലും കിട്ടാതെ വിവിധ ഇടങ്ങളിൽ കുടുങ്ങിയതായി പരാതി കൾ ഉയരുകയാണ് ഇപ്പോൾ. വിവിധ ആശുപത്രികളുടെ പേരിൽ വിസ അടക്കമുള്ളതിനായി രണ്ടരലക്ഷം മുതൽ നാലു ലക്ഷം രൂപവരെ ഈടാക്കിയുമാണ് വിവിധ ബാച്ചുകളായി നഴ്സുമാരെ കൊണ്ടുവന്നിരിക്കുന്നത്. എത്രപേരാണ് തട്ടിപ്പിന് ഇരയായത് എന്നതിന് ഒരു കണക്കുമില്ല. മാത്രമല്ല പണം തിരിച്ചു കൊടുക്കാനും പല ഏജൻസികൾക്കും മടിയുള്ളതായും ചിലരുടെ വീടുകളിൽ ചില ഏജന്റുമാർ ഭീഷണിമുഴക്കിയതായും പരാതികൾ ഉയരുന്നു.
വടക്കൻ എമിറേറ്റിൽ ഒരു കേന്ദ്രത്തിൽ മാത്രം പുരുഷന്മാരും സ്ത്രീകളും ഉൾപ്പടെ 42 പേർ കുടുങ്ങിക്കിടക്കുന്നതായി വിവരങ്ങൾ പുറത്തുവരുന്നു. താമസത്തിനും ഭക്ഷണത്തിനുമൊന്നും പ്രശ്നമില്ലെങ്കിലും വാഗ്ദാനം ചെയ്ത ജോലി ലഭിക്കാത്തതാണ് അവരെ ബാധിക്കുന്ന പ്രശ്നം എന്നും കുടുങ്ങിയവർ പറയുന്നു. മാർച്ച് ഒൻപതിനായിരുന്നു ഒരു സംഘം എത്തിയത്. വിശ്വാസ യോഗ്യമായ രീതിയിലായിരുന്നു എറണാകുളത്തെ ഏജൻസി പെരുമാറിയതെന്നും അതിനാൽ പണം നൽകാൻ മടിച്ചില്ലെന്നും പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുവതി വ്യക്തമാക്കി. ‘രണ്ടരലക്ഷം രൂപയാണ് നൽകിയത്. തനിക്കൊപ്പം താമസിക്കുന്ന മറ്റൊരു യുവതി നാലു ലക്ഷമാണ് നൽകിയത്. എന്നാൽ ഇതുവരെ ജോലി ലഭിച്ചിട്ടില്ല.
ഈ ആഴ്ച നൽകാം, അടുത്ത ദിവസം ലഭിക്കും എന്നെല്ലാം പറഞ്ഞ് നീട്ടിക്കൊണ്ടുപോകുകയാണ്. നാട്ടിലെ ഏജൻസിയുമായി ബന്ധപ്പെട്ടപ്പോൾ കുറച്ചു പണം നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇതിനിടെ നാലിടങ്ങളിൽ മാറി താമസിക്കേണ്ടിയും വന്നുവെന്നും യുവതി വെളിപ്പെടുത്തി. എന്നാൽ , കോവിഡ് വാക്സിനേഷൻ വ്യാപമാക്കിയ നാളുകളിൽ യുഎഇയിൽ കൂടുതൽ നഴ്സുമാരെ ആവശ്യമുണ്ടായിരുന്ന സാഹചര്യം മുതലാക്കിയാണ് ഏജൻസികൾ തട്ടിപ്പ് നടത്തിയതെന്ന അനുമാനം ഈ വിഷയത്തിൽ വരുന്നു. ഇവിടുള്ള നഴ്സുമാർ, വിസിറ്റിങ് വീസയിൽ ഇവിടെ തങ്ങുന്നവർ തുടങ്ങിയവർക്ക് ജോലി കിട്ടുവാനുള്ള അവസരം ഉണ്ടായിരുന്നു. ഇതു മനസ്സിലാക്കിയാണ് കൂട്ടത്തോടെ വിസിറ്റിങ് വീസ മാത്രം നൽകി നഴ്സുമാരെ കൊണ്ടു വന്നിട്ടുള്ളത്.
‘പ്രതിമസം 5,000 ദിർഹം (ഒരു ലക്ഷം രൂപ), 500 ദിർഹം അലവൻസ്, ഭക്ഷണം, താമസം, യാത്ര എന്നിവ സൗജന്യം എന്നിങ്ങനെയായിരുന്നു വാഗ്ദാനം. 3,80000 രൂപയാണ് എല്ലാവരിൽ നിന്നും ഈടാക്കിയ. 2,75000 രൂപ ആദ്യം തന്നെ കൈക്കലാക്കി. ബാക്കി യുഎഇയിലെത്തിയിട്ട് നൽകാനായിരുന്നു കരാർ. വളരെ ധൃതിപിടിച്ചായിരുന്നു യാത്രാ രേഖകൾ തയാറാക്കിയത്. ജോലി സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചവരുടെ മുൻപിൽ വച്ച് ആശുപത്രി അധികൃതരോടെന്ന് പറഞ്ഞ് ഇവിടുത്തെ കൂട്ടാളികളുമായി സംസാരിച്ചും വിശ്വസിപ്പിച്ചു. എന്നും അബുദാബിയിൽ കഴിയുന്ന നഴ്സ് പറഞ്ഞു. എന്നാൽ മറ്റൊരു വ്യക്തിയുടെ വെളിപ്പെടുത്തൽ ഇങ്ങനെയായിരുന്നു
"ദുബായിലെത്തിയപ്പോൾ ജോഷി തോമസ്, സത്താർ എന്നീ മലയാളികളും ഒരു ഫിലിപ്പീനി യുവതിയും വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ട് വന്ന് 13 പേരെയും ദെയ്റ റിഖ റോഡിലെ ആലിസ് എന്ന യുവതിയുടെ കുടുസ്സുമുറിയിൽ താമസിപ്പിച്ചിച്ചു. വിമാനത്താവളത്തിൽ നിന്ന് ഇവിടെ വരെയുള്ള ടാക്സി കൂലിയായി നൂറ് ദിർഹം വീതം വാങ്ങിച്ചു. എന്നാൽ 20 ദിവസം ഇവിടെ ദുരിതത്തിൽ കഴിയേണ്ടി വന്നു. ഇത്രയും ദിവസത്തെ രണ്ട് നേരം ലഭിച്ച നിലവാരമില്ലാത്ത ഭക്ഷണത്തിന് ഒരാളിൽ നിന്ന് 600 ദിർഹം വീതം വാങ്ങിച്ചു. മുറിയിൽ നിന്ന് പുറത്തേയ്ക്ക് പോകാനോ മറ്റോ അനുവദിച്ചില്ല. വിമാനത്താവളത്തിൽ നിന്ന് ലഭിച്ച സൗജന്യ സിം കാർഡിന് 250 ദിർഹം വീതം കൈക്കലാക്കി.
ജോലിക്കാര്യം ഒന്നും ശരിയാകാതെ വന്നപ്പോൾ സംശയം തോന്നുകയും നഴ്സുമാരെല്ലാം ബഹളം വയ്ക്കുകയും ചെയ്തതോടെ ഏജന്റുമാർ ബാക്കി പണം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചു. ജോലി കിട്ടിയ ശേഷം തരാമെന്നായിരുന്നു ഇവർ നൽകിയ മറുപടി. തുടർന്ന് നഴ്സുമാരെയെല്ലാം അബുദാബിയിലേയ്ക്ക് കൊണ്ടുപോയി. ടാക്സിക്കൂലിയായി ഒരാളിൽ നിന്ന് 600 ദിർഹം വീതം വാങ്ങിച്ചു. അവിടെയും ഒരു കുടുസ്സുമുറിയിൽ ഒന്നിച്ച് താമസിപ്പിക്കുകയായിരുന്നു. ദിവസങ്ങൾ കടന്നുപോയെങ്കിലും ജോലിയൊന്നും ലഭിക്കാത്തപ്പോൾ നഴ്സുമാർ പരിചയക്കാരോടും മറ്റും സംസാരിച്ച് യാഥാർഥ്യങ്ങൾ മനസിലാക്കുകയും സ്വയം ജോലി കണ്ടുപിടിക്കുകയുമായിരുന്നു.”-
ഇങ്ങനെ തട്ടിപ്പിനിരയായി എത്തിയ പലരും ഇതുപോലെ സ്വന്തം നിലയിൽ ജോലി നേടിയിട്ടുണ്ട്. ഇവരുടെ അവസ്ഥയറിഞ്ഞ് ചില ആശുപത്രികൾ ജോലി നൽകാൻ തയാറായി മുന്നോട്ടു വന്നിട്ടുള്ളതായും അറിയുന്നു. കോൺസുലേറ്റ് നഴ്സുമാരുടെ വിഷയത്തിൽ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഇടപെടുന്നുണ്ടെന്ന് കോൺസൽ ജനറൽ ഡോ.അമൻ പുരി പറഞ്ഞു. ഇവിടെ എത്തിയവരിൽ മടങ്ങിപ്പോകാൻ ആഗ്രഹമുള്ളവരെ നാട്ടിലെത്താൻ സഹായിക്കുമെന്നും വ്യക്തമാക്കി. വലിയ സംഘം നഴ്സുമാർ കുടുങ്ങിക്കിടക്കുന്നു എന്ന് പ്രചാരമുണ്ടെങ്കിലും അത്രയധികം പേർ ഇവിടില്ലെന്നാണ് അറിയുന്നത്. നേരിട്ടാരും കോൺസുലേറ്റിൽ പരാതിപ്പെട്ടിട്ടില്ല. വന്നവരിൽ പലരും സ്വന്തം നിലയിലും മറ്റുമായി വിവിധ ഇടങ്ങളിൽ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. ഇവിടെത്തന്നെ ജോലിയിൽ പ്രവേശിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും നാട്ടിലേക്കു പോകണ്ടവരെ അതിനു സഹായിക്കുമെന്നും വ്യക്തമാക്കി.
അതേസമയം നോർക്ക നഴ്സുമാരുടെ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തിയതായും ഇന്ത്യൻ അധികൃതരുമായി സംസാരിച്ചിട്ടുള്ളതായും നോർക്ക സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു. തട്ടിപ്പിൽ വീഴാതിരിക്കാൻ അംഗീകൃത ഏജൻസികൾ വഴിയല്ലാതെ വിദേശങ്ങളിൽ ജോലി തട്ടിപ്പിന് ഇരയാകുന്ന അവസ്ഥ തുടരുകയാണെന്ന് അധികൃതരും ചൂണ്ടിക്കാട്ടുന്നു. വിസിറ്റിങ് വീസയിലെത്തി ജോലി തേടാൻ അനുവാദമില്ല. ഇതു തന്നെ അനധികൃതമാണ്. ഉദ്യോഗാർഥികളുടെ അറിവില്ലായ്മ ചിലർ ചൂഷണം ചെയ്യുകയാണ്. പണം നൽകും മുൻപ് കുറഞ്ഞത് ഓഫർ ലെറ്റർ എങ്കിലും ഉണ്ടോയെന്ന് പരിശോധിക്കണം. നോർക്ക ഉൾപ്പടെയുള്ളവരുമായി ബന്ധപ്പെട്ട് നിജസ്ഥിതി അറിയണം.
https://www.facebook.com/Malayalivartha
























