വിനോദ സഞ്ചാരികളെ മാടിവിളിച്ച് അല്‍ഹസയിലെ 'മഞ്ഞത്തടാകം'; മണല്‍കുന്നിന്റെ താഴ്വരയിലാണ് 'മഞ്ഞത്തടാകം' കാണപ്പെടുന്നത്

അല്‍ഹസയിലെ ഒമ്രാന്‍ നഗരത്തിന് കിഴക്കായി സ്ഥിതിചെയ്യുന്ന 'മഞ്ഞത്തടാകം' സഞ്ചാരികളെ മാടിവിളിക്കുന്നു. 'യെലോ ലേക്', 'അസ്ഫര്‍ ലേക്' എന്നിങ്ങനെ ഇംഗ്ലീഷിലും അറബിയിലും അറിയപ്പെടുന്ന, മലയാളികള്‍ 'മഞ്ഞത്തടാകം' എന്നും വിളിക്കുന്ന ഈ ജലാശയം മരുഭൂമിക്ക് നടുവിലാണ്.
അല്‍ഹസയില്‍നിന്നും 30 മൈല്‍ അകലെ പ്രധാന റോഡില്‍നിന്നും അഞ്ചു കിലോമീറ്റര്‍ മരുഭൂമിയിലൂടെ സഞ്ചരിച്ചാല്‍ ഈ തടാക തീരത്ത് എത്തും. റോഡില്‍നിന്നും ഉള്ളിലേക്ക് പോകുന്ന ചെമ്മണ്‍പാത ഭൂരിഭാഗവും നല്ല ഉറപ്പുള്ളതാണ്. സാധാരണ കാറിലും ഫോര്‍ വീല്‍ ഡ്രൈവിലും ഇവിടെ എത്തിച്ചേരാന്‍ കഴിയും.
സമതല പ്രദേശമായ വഴിയിടങ്ങളില്‍ ചില ഭാഗത്ത് പുല്ലുകള്‍ നിറഞ്ഞും മറ്റു ചിലഭാഗങ്ങളില്‍ മണലുമാണ്. ജലാശയത്തോടു അടുക്കുമ്പോൾ ദൂരെനിന്നു തന്നെ വലിയൊരു മണല്‍ക്കൂന കാണാന്‍ സാധിക്കും. അത് ലക്ഷ്യംവെച്ച് മുന്നോട്ടു പോയാല്‍ തടാക തീരത്ത് എത്താം. മണല്‍കുന്നിന്റെ താഴ്വരയിലാണ് 'മഞ്ഞത്തടാകം' സ്ഥിതി ചെയ്യുന്നത്.
കുന്നിനുമുകളില്‍ കയറിനോക്കിയാല്‍ ചുറ്റിനും വിശാലമായ ജലാശയത്തിന്റെ ഭംഗി ആസ്വദിക്കുക യും ട്രക്കിങ്ങില്‍ താല്‍പര്യമുള്ളവര്‍ക്ക് മണലിലൂടെ വാഹനമോടിച്ച് രസിക്കുകയും ചെയ്യാം. ട്രക്കിങ് ആഗ്രഹമുള്ളവര്‍ ഫോര്‍ വീല്‍ ഡ്രൈവ് വാഹനവും മറ്റു അനുബന്ധകാര്യങ്ങളും ഒരുക്കണം എന്നുമാത്രം.
പൊന്തക്കാടുകളാല്‍ വേലി തീര്‍ത്തിരിക്കുന്ന മഞ്ഞ ജലാശയം കണ്ണിനു കുളിര്‍മയേകുന്ന കാഴ്ചയാണ്. മണല്‍ക്കൂനക്ക് ചുറ്റും മൂന്നില്‍ രണ്ടു ഭാഗവും തടാകത്താല്‍ ചുറ്റപ്പെട്ടുനില്‍കുന്നു. മത്സ്യബന്ധനമോ നീന്തലോ ഇവിടെ അനുവദനീയമല്ല. ഉദയാസ്തമയ സമയങ്ങളിലാണ് ഇവിടം ഏറ്റവും മനോഹരമാകുന്നത്. കൊടും വേനലില്‍ ഒഴികെ ബാക്കി പകല്‍ സമയത്ത് ഈ ജലാശയത്തിെന്‍റ ദൃശ്യത സന്ദര്‍ശകരുടെ മനം കുളിര്‍പ്പിക്കും.
മരുഭൂമിക്ക് നടുവില്‍ വറ്റാത്ത ജലാശയം എങ്ങനെ രൂപപ്പെട്ടു എന്നത് അതിശയമാണ്. പ്രകൃതിദത്തമായ ഉറവ കൂടാതെ കാര്‍ഷിക പ്രദേശമായ അല്‍ഹസയിലെ കൃഷിയാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചശേഷം ഡ്രെയിനേജ് വഴിതിരിച്ചു വിടുന്ന ജലവും സമീപത്തുള്ള വാട്ടര്‍ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റില്‍നിന്നുള്ള ജലവുമാണ് പ്രധാന സ്രോതസ്സുകള്‍. തടാകത്തിന് ചുറ്റും വിവിധ മരുഭൂമിയിലെ സസ്യങ്ങള്‍ ധാരാളമായി വളരുന്നു. പ്രത്യേകിച്ച് 'ഫേണ്‍' എന്ന ചെടി തടാകത്തിന്റെ അരികുകളില്‍ വ്യാപകമായി കാണാം.
'യെലോ തടാകം' സൗദി അറേബ്യയിലെ പ്രധാന വിനോദ സഞ്ചാര പ്രദേശമായി വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ പരിപാടി ആരംഭിച്ചിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്കു മുമ്പ് യാത്രക്കാര്‍ ജലസംഭരണത്തിനായി ഈ തടാകത്തെ ആശ്രയിച്ചിരുന്നുവെന്ന് ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു. തടാകത്തിനു ചുറ്റും താമസിച്ചിരുന്ന ഗോത്രക്കാര്‍ ജലനിരപ്പ് മാറിയപ്പോള്‍ ഇതിന്റെ തെക്ക് ഭാഗത്ത് വെള്ളത്തിനായി കിണറുകള്‍ കുഴിക്കാന്‍ ശ്രമിക്കുകയുണ്ടായി.
കിണറുകളെച്ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടായപ്പോള്‍ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നതിനായി 'ഖുയിഞ്ച് പാലസ്' സ്ഥാപിക്കപ്പെട്ടതായും അല്‍ഹസയിലെ സൗദി കമീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷനല്‍ ഹെറിറ്റേജ് (എസ്.സി.ടി.എന്‍.എച്ച്) ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ ഫരീദ പറഞ്ഞു. വിനോദ സഞ്ചാരികളെ കൂടാതെ ടൂര്‍ ഓപറേറ്റര്‍മാര്‍, ഡെസേര്‍ട്ട് ടൂറിസം പ്രേമികള്‍, ഫോട്ടോഗ്രഫിയില്‍ താല്‍പര്യമുള്ളവര്‍ തുടങ്ങിയവരുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് 'മഞ്ഞത്തടാകം'.
https://www.facebook.com/Malayalivartha
























