ബഹ്റൈനിലേക്കുള്ള യാത്രാ നിബന്ധനകള്‍ പുതുക്കി; ഇന്ത്യ ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങൾ റെഡ് ലിസ്റ്റില്‍

വിദേശത്തു നിന്ന് ബഹ്റൈനിലേക്ക് വരുന്നവര്‍ക്കുള്ള നിബന്ധനകള്‍ തിങ്കളാഴ്ച മുതല്‍ പുതുക്കി. ഇന്ത്യ ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഞായറാഴ്ച മുതല്‍ നടപ്പാക്കിയ നിയന്ത്രണങ്ങള്‍ തുടരും.
ബഹ്‌റൈന്‍ പൗരന്മാര്‍ക്കും റസിഡന്‍സ് വിസ ഉള്ളവര്‍ക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇന്ത്യയില്‍ നിന്ന് വരുന്ന ജി.സി.സി പൗരന്മാര്‍ക്കും കഴിഞ്ഞ ഉത്തരവില്‍ പ്രവേശനം അനുവദിച്ചിരുന്നു. എന്നാല്‍ പുതിയ ഉത്തരവില്‍ അവരെ ഒഴിവാക്കിയിട്ടുണ്ട്.
യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന വ്യവസ്ഥയിലും മാറ്റമില്ല. അതേസമയം, ബഹ്‌റൈനില്‍ എത്തിയ ശേഷമുള്ള കോവിഡ് പരിശോധനയുടെ എണ്ണം കുറച്ചിട്ടുണ്ട്.
ഇന്നു മുതല്‍ വിമാനത്താവളത്തില്‍ വെച്ചും തുടര്‍ന്ന് പത്താം ദിവസവും കോവിഡ് പരിശോധന നടത്തണം. ഇതുവരെ അഞ്ചാം ദിവസവും പരിശോധന നടത്തേണ്ടിയിരുന്നു.
ക്വറന്‍റീന്‍ വ്യവസ്ഥയില്‍ മാറ്റം വരുത്തിയിട്ടില്ല. താമസ സ്ഥലത്തോ അല്ലെങ്കില്‍ എന്‍.എച്ച്.ആര്‍.എയുടെ അംഗീകാരമുള്ള ഹോട്ടലിലോ ആണ് 10 ദിവസം ക്വറന്‍റീനില്‍ കഴിയേണ്ടത്. റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരും 48 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, വിമാനത്താവളത്തിലും തുടര്‍ന്ന് പത്താം ദിവസവും കോവിഡ് ടെസ്റ്റ്, 10 ദിവസത്തെ ക്വറന്‍റീന്‍ എന്നീ വ്യവസ്ഥകള്‍ പാലിക്കണം.
എന്നാല്‍, ബഹ്‌റൈനില്‍ നിന്ന് ലഭിച്ച വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ് അല്ലെങ്കില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പരസ്പരം അംഗീകരിക്കാന്‍ സമ്മതിച്ചിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി വരുന്നവര്‍ക്ക് ക്വറന്‍റീനും പി.സി.ആര്‍ ടെസ്റ്റും ആവശ്യമില്ല.
അമേരിക്ക, യു.കെ, യൂറോപ്യന്‍ യൂണിയന്‍, കാനഡ, ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ദക്ഷിണ കൊറിയ, ജപ്പാന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റുമായി വരുന്നവര്‍ക്ക് ക്വറന്റീന്‍ ഒഴിവാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























