പ്രവാസികൾക്ക് സന്തോഷ വാർത്ത; ഇഖാമ, റീ-എൻട്രി, സന്ദർശന വിസ എന്നിവയുടെ കാലാവധി സൗജന്യമായി പുതുക്കി നൽകുമെന്ന് സൽമാൻ രാജാവ്, പുതുക്കൽ വരും ദിവസങ്ങളിൽ നാഷനൽ ഇൻഫർമേഷൻ സെന്‍ററുമായി സഹകരിച്ച് ഘട്ടം ഘട്ടമായി പൂർത്തിയാക്കും

ഇന്ത്യയിൽ കൊറോണ വ്യാപനം തുടരുകയാണ്. രണ്ടാം തരംഗത്തിൽ രാജ്യം വഴിമുട്ടിയപ്പോൾ ആകെ തകർന്നത് പ്രവാസികൾ കൂടിയാണ്. മാസങ്ങളോളമായി അടഞ്ഞുകിടന്ന സൗദിയുടെ ആകാശവാതിലുകൾ തുറന്നിട്ടും യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥ. ഏക മാർഗമായിരുന്നു ബഹ്‌റൈൻ ഇപ്പോൾ ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതൊക്കെ എല്ലാം തന്നെ പ്രവാസികളെ നിരാശയിലാക്കിയിരുന്നു. ഇപ്പോഴിതാ നിർണായക പ്രഖ്യാപനമാണ് സൗദിയിൽ നിന്ന് പ്രവാസികൾക്കായി വന്നിരിക്കുന്നത്. സൽമാൻ രാജാവാണ് പ്രവാസികൾക്ക് കാരുണ്യ പ്രഖ്യാപനം നൽകിയിരിക്കുന്നത്.
സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീ-എൻട്രി, സന്ദർശന വിസ എന്നിവയുടെ കാലാവധി സൗജന്യമായി പുതുക്കി നൽകാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്‍റെ ഉത്തരവ് പുറപ്പെടുവിച്ചു. 2021 ജൂൺ രണ്ട് വരെയാണ് ഇഖാമ, റീ-എൻട്രി, സന്ദർശക വിസകളുടെ കാലാവധി നീട്ടിനൽകുന്നത്.
വിലക്ക് നിലനിൽക്കുന്നതിനാൽ തന്നെ ഇന്ത്യൻ പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ പ്രഖ്യാപനം. ഇഖാമയും വിസകളും പുതുക്കാനാവശ്യമായ ചെലവുകൾ ധനകാര്യ മന്ത്രാലയം വഹിക്കുന്നതാണ്. യാത്ര വിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നും സന്ദർശക വിസയിൽ സൗദിയിലേക്ക് വരാനായി കാത്തിരിക്കുകയും നിലവിൽ അത്തരം സന്ദർശക വിസകളുടെ കാലാവധി അവസാനിക്കുകയും ചെയ്തവരുടെ വിസാകാലാവധിയാണ് ഇത്തരത്തിൽ സൗജന്യമായി പുതുക്കുക.
അതേസമയം പുതുക്കൽ വരും ദിവസങ്ങളിൽ നാഷനൽ ഇൻഫർമേഷൻ സെന്‍ററുമായി സഹകരിച്ച് ഘട്ടം ഘട്ടമായി പൂർത്തിയാക്കുന്നതാണ്. നിലവിൽ കോവിഡ് കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്ക് ഏർപ്പെടുത്തിട്ടുണ്ട്. ഇതുകാരണം നിരവധി ആളുകളുടെ ഇഖാമയും റീ-എൻട്രി വിസയും സന്ദർശക വിസയുമെല്ലാം കാലാവധി കഴിഞ്ഞിരുന്നു.
ഇതിനുപിന്നാലെ ചിലരെല്ലാം തങ്ങളുടെ ഇഖാമയും വിസയും സ്പോൺസർമാരുമായി ബന്ധപ്പെട്ട് ആവശ്യമായ ഫീ അടച്ചു പുതുക്കികൊണ്ടിരിക്കുകയുമാണ്. ഈ അവസരത്തിൽ സൽമാൻ രാജാവിന്‍റെ കാരുണ്യ കടാക്ഷം ആയിരക്കണക്കിന് പ്രവാസികൾക്കാണ് ഗുണകരമാകുന്നത്.
രാജാവിന്‍റെ കാരുണ്യ പ്രഖ്യാപനം നാട്ടിൽ കുടുങ്ങിക്കിടക്കുന്ന നിരവധി പ്രവാസികൾക്കാണ് ആശ്വാസമാകുക. നിലവിൽ ജൂൺ രണ്ടു വരെയാണ് രേഖകൾ സൗജന്യമായി പുതുക്കുന്നതെങ്കിലും യാത്രാവിലക്ക് നീളുകയാണെങ്കിൽ ഈ പരിധി നീട്ടാനും സാധ്യത നിലനിൽക്കുന്നുണ്ട്. രാജ്യത്ത് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്ത സമയത്തും വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമയും റി-എൻട്രി വിസയും സൗജന്യമായി പുതുക്കി നൽകാൻ സൽമാൻ രാജാവ് നിർദേശം നൽകിയിരുന്നു.
https://www.facebook.com/Malayalivartha
























