സൗദിയില്‍ വേനല്‍ കടുത്തു; ഉച്ചവെയില്‍ ജോലി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി അധികൃതർ, ഇന്ന് മുതൽ പ്രാബല്യത്തിൽ...
സൗദിയില്‍ വേനല്‍ കടുത്തതായി റിപ്പോർട്ട്. ഇതേതുടർന്ന് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കൂടാതെ ഉച്ചവെയില്‍ ജോലി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ചൊവ്വാഴ്ച മുതലാണ് നിരോധനം പ്രാബല്യത്തിലായത്. സെപ്റ്റംബര്‍ 15 വരെ ഈ നിരോധനം തുടരുന്നതാണ്.
അതോടൊപ്പം തന്നെ രാജ്യത്തെ സ്വകാര്യമേഖലക്ക് ഈ തീരുമാനം ബാധകമാണ്. ചൂട് കടുത്തിരിക്കുന്നതിനാല്‍ പുറം ഭാഗങ്ങളില്‍ ഉച്ചവെയിലത്ത് ജോലി ചെയ്യുന്നത് തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയെ ബാധിക്കുമെന്ന് കണ്ടാണ് നിരോധനം. മുഴുവന്‍ സ്ഥാപനങ്ങളും ഈ നിയമം നടപ്പാക്കണമെന്നും ലംഘിക്കുന്ന സ്ഥാപനങ്ങങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും സൗദി തൊഴില്‍ വകുപ്പ് അറിയിച്ചു.
അതേസമയം, യുഎഇയിൽ ഇന്ന് മുതൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ. ഉച്ചയ്ക്ക് പന്ത്രണ്ടര മുതൽ വൈകുന്നേരം മൂന്നരവരെ തുറസായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നതിന് ഇതോടെ വിലക്ക് നിലവിൽ വന്നിരിക്കുകയാണ്. വിലക്ക് ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിക്കുകയുണ്ടായി.
ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ മൂന്ന് മാസത്തേക്കാണ് ഉച്ചവിശ്രമ നിയമം നിലവിലുണ്ടാവുക. കടുത്ത വേനൽചൂടിൽ വെയിലേറ്റ് ജോലി ചെയ്യേണ്ടി വരുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് യുഎഇ തൊഴിൽമന്ത്രാലയം വർഷങ്ങളായി ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. നിയമം ലംഘിച്ച് തൊഴിലാളികളെ വെയിലത്ത് ജോലിയെടുപ്പിച്ചാൽ ഒരു ജീവനക്കാരന് 5,000 ദിർഹം എന്ന നിരക്കിൽ തൊഴിലുടമയിൽനിന്ന് പിഴ ഈടാക്കും. തൊഴിലാളികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് പിഴ 50,000 ദിർഹം വരെയാകാം.
https://www.facebook.com/Malayalivartha