ചോരവാർന്നൊലിക്കുന്ന പ്രവാസിയുടെ ജീവിതം; ആടുജീവിതത്തിലെ നജീബിനെ ഓർമിപ്പിക്കും വിധം മരുഭൂമിയില്‍ ജീവിച്ചുതീര്‍ത്ത നരകയാതനയിൽ ഗുജറാത്ത് സ്വദേശി യൂനുസ് നബീജി എന്ന ഇരുപത്തഞ്ചുകാരന്‍, മരുഭൂമിയുടെ നടുവിൽ നിരവധി ഒട്ടകങ്ങളും യൂനുസ് നബീജിയും മാത്രം! അറബി പൊതിരെ തല്ലി, അവസാനിച്ചില്ല, പലതവണ ഇത് ആവര്‍ത്തിച്ചു. ശരീരം പൊട്ടിയൊലിച്ചു
ഗൾഫ് രാഷ്ട്രങ്ങൾ പ്രവാസികളുടെ സ്വപ്നമാണ്. ഏവരെയും പോലെ തന്നെ മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി ഗൾഫിൽ എത്തിയ 25 വയസ്സ് മാത്രം പ്രായമുള്ള ഒരു യുവാവ് അനുഭവിച്ചു തീർത്ത ഈ കഥ കണ്ണുകൾ നിറയാതെ കേൾക്കാനാകില്ല....
"മരുഭൂമിയിൽ ഞങ്ങൾ കണ്ട മറ്റൊരദ്ഭുതം പറക്കുന്ന ഓന്തുകളാണ്. ഉച്ചവെയിലിലൂടെ ഇങ്ങനെ നടക്കുമ്പോൾ പെട്ടെന്നു കൺമുന്നിലൂടെ എന്തോ ഒരുസുവർണ്ണനിറം മിന്നിമായുന്നതു കാണാം. ജിന്നുകളെപ്പോലയോ ഭൂതങ്ങളെപ്പോലെയോ ആണ് അവ. എവിടേക്കാണെന്നറിയില്ല പെട്ടെന്നവ അപ്രത്യക്ഷമാകും... പേടിച്ചരണ്ടപോലെ കണ്ണുകൾ ഇടത്തോട്ടും വെട്ടിച്ചു നമ്മെ മിഴിച്ചുനോക്കിക്കൊണ്ടിരിക്കും. ചിലപ്പോൾ ആ കാഴ്ച്ച കുറെദൂരത്തേക്കു പറന്നു ചെല്ലുന്നതുകാണാം. ശരിക്കും പിന്നിൽ നിന്ന് ഒരാൾ കല്ലെടുത്തെറിഞ്ഞതാണെന്നാണ് തോന്നുക… ഈ ഓന്തുകൾ വെള്ളം കുടിക്കില്ലത്രെ..." അറബിയിൽ നിന്നും രക്ഷപെടാൻ ചുരുട്ടുപൊള്ളുന്ന മരുഭൂമിയിൽ വഴി തേടി അലഞ്ഞുനടക്കുന്ന നജീബിന്റെ മനസ്സിൽ കടന്നുപോയവ..... അതെ, ബെന്യാമിന്റെ ആടുജീവിതത്തിലെ നജീബ് തന്നെ. പ്രവാസികൾക്ക് അങ്ങനെ മറക്കാനാകുമോ ബെന്യാമിന്റെ ആടുജീവിതം.
പത്രാസും പെട്ടികളും കൈനിറയെ ഗൾഫ് സാധനങ്ങളുമായി വന്നിറങ്ങുന്ന പ്രവാസികളുടെ മറ്റൊരു ജീവിതം തുറന്നുകാട്ടിയ നോവൽ. മെച്ചപ്പെട്ട ജീവിത സാഹചര്യം തേടിപോയവർ പൊരിവെയിലത്ത് കഷ്ടപ്പെടുന്ന കാഴ്ച മലയാളികൾ അനുഭവിച്ചറിഞ്ഞത് ഇതുവഴിയായിരുന്നു. 'ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത ഒരേടല്ല, ചോരവാർന്നൊലിക്കുന്ന ജീവിതം തന്നെ...' എന്ന് മലയാളികൾ കുറിക്കുമ്പോഴും ആ വേദന എത്രത്തോളം എന്നറിയിക്കാനാകാതെ പിടഞ്ഞ നജീബിനെപ്പോലുള്ള പ്രവാസികളെ ഹൃദയത്തിൽ ഏവരും ഏറ്റെടുത്തുകഴിഞ്ഞിരുന്നു. നാം അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം നമുക്ക് കെട്ടുകഥകൾ മാത്രമാകുന്നു... അല്ലെ? ആടുജീവിതം ഏതാനും താഴുകളിൽ മാത്രമല്ല, വന്ന് കാണണം ഗൾഫിലേക്ക്... നമ്മുടെ പ്രവാസികളെ! നിങ്ങളുടെ സങ്കടങ്ങൾ എല്ലാം ഒറ്റനിമിഷം കൊണ്ട് മാറ്റുന്ന അനേകായിരം കദനകഥകൾ ഇവർക്ക് പറയാൻ ഉണ്ടാകും....
അതിൽ ഒരു കെട്ടുകഥയാണ് ഞാൻ പറയാൻ പോകുന്നത്. ക്ഷമിക്കണം മറ്റൊരു ആടുജീവിതമാണ് അത്. ആടുജീവിതത്തിലെ നജീബിനെ ഓർമിപ്പിക്കും വിധം മരുഭൂമിയില്‍ ജീവിച്ചുതീര്‍ത്ത നരകയാതനയിലാണ് ഗുജറാത്ത് സ്വദേശി യൂനുസ് നബീജി എന്ന ഇരുപത്തഞ്ചുകാരന്‍. ഖത്തറുകാരനായ സ്‌പോണ്‍സറുടെ വിസയില്‍ അവിടെയെത്തിയ യുവാവിനെ സൗദി മരുഭൂമിയില്‍ ഒട്ടകത്തെ മേയ്ക്കാന്‍ എത്തിക്കുകയായിരുന്നു. ചുട്ടുപൊള്ളുന്ന വെയിലിൽ വിശ്രമം പോലും നൽകാതെ രണ്ടര മാസത്തെ കൊടിയ ദുരിതത്തിന്റെ കൈയ്പ്നീര്‍ കുടിച്ച് ഉരുകിത്തീരുകയായിരുന്നു യുവാവ്. ഇക്കഴിഞ്ഞ വേനൽ ഈ യുവാവിന് നൽകിയത് നരകയാതനയായിരുന്നു.
ഒടുവില്‍ ഇന്ത്യന്‍ എംബസിയും നമ്മുടെ മലയാളി സാമൂഹിക പ്രവര്‍ത്തകരും സൗദി പൊലീസും രണ്ടുംകൽപ്പിച്ച് രംഗത്തിറങ്ങി. മരുഭൂമിയില്‍ നിന്ന് അതിധാരുണവസ്ഥയിൽ യുവാവിനെ കണ്ടെത്തി നാട്ടിലേക്ക് തിരിച്ചയച്ചു. മറ്റാരുമല്ല സ്വന്തം നാട്ടുകാരന്‍ കൊടുത്ത വിസയിലാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് എട്ടിന് ഒത്തിരിയേറെ സ്വപ്നങ്ങളുമായി ഖത്തറിലേക്ക് യുവാവ് എത്തിയത്.
കൊവിഡ് മാനദണ്ഡപ്രകാരമുള്ള ക്വാറന്റീന്‍ കാലയളവ് കഴിഞ്ഞപ്പോള്‍ തന്നെ ഖത്തര്‍ തൊഴിലുടമ ഒരു സന്ദര്‍ശന വിസയെടുത്ത് അതിര്‍ത്തി കടത്തി സൗദിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഖത്തറിനോട് ചേര്‍ന്നുള്ള സൗദി അതിര്‍ത്തി പട്ടണമായ റഫഹയുടെ സമീപം ഉള്‍ഭാഗത്തുള്ള ഒരു മരുഭൂമിയില്‍ ഒട്ടകത്തെ മേയ്ക്കാനായിരുന്നു പറഞ്ഞത്.
പൊതുവെ ചൂട് മാത്രമുള്ള മരുഭൂമികൾ സിനിമയിലൂടെ മാത്രം കണ്ടിട്ടുള്ള യുവാവിന് വേനൽക്കാലത്തെ അനുഭവം വിവരിക്കാൻ കഴിയാത്തതാണ്. കൊടിയ മരുഭൂമിയുടെ നടുവിൽ നിരവധി ഒട്ടകങ്ങളും അവിടെ മനുഷ്യജീവിയായി യൂനുസ് നബീജിയും മാത്രം.
തനിക്ക് ഒട്ടകത്തെ മേയ്ക്കുന്ന ജോലി അറിയില്ലെന്നും അതിനുള്ള ശാരീരിക ശേഷിയില്ലെന്നും കരഞ്ഞുപറഞ്ഞപ്പോള്‍ യുവാവിന് കിട്ടിയത് സ്‌പോണ്‍സറുടെ പൊതിരെ തല്ലായിരുന്നു. അവസാനിച്ചില്ല, പലതവണ ഇത് ആവര്‍ത്തിച്ചു. ശരീരം പൊട്ടിയൊലിച്ചു. മാത്രമല്ല, ഭക്ഷണവും ശമ്പളവും കൃത്യമായി ലഭിച്ചതുമില്ല. ദുരിതം തിന്ന് ജീവിക്കാനായിരുന്നു വിധിഎന്നോർത്ത് യുവാവ് അവിടെ കഴിഞ്ഞു. ഓരോ ദിനവും ഓരോ യുഗം പോലെ നരകയാതനകൾ സമ്മാനിച്ചുകൊണ്ട് തള്ളിനീക്കി രണ്ടര മാസം പിന്നിട്ടു. എന്നാൽ ജീവനൊടുക്കാനാണ് തോന്നിയതെന്ന് യുവാവ് പറയുന്നു.
എന്നാൽ മരുഭൂമിയില്‍ കുടുങ്ങിയ മകനെ രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് നാട്ടില്‍ നിന്ന് മാതാവ് റിയാദിലെ ഇന്ത്യന്‍ എംബസിക്ക് പരാതി അയച്ചതും ഒരു ബന്ധു വഴി റിയാദിലെ കെ.എം.സി.സി പ്രവര്‍ത്തകരെ ബന്ധപ്പെടാനായതും രക്ഷാമാര്‍ഗമായി മാറുകയായിരുന്നു. എംബസി കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
പരാതിപ്രകാരം സിദ്ദീഖ് തുവ്വൂര്‍ തുടര്‍ന്ന് റഫഹ പട്ടണത്തിലെത്തി സൗദി പൊലീസിന്റെ സഹായം തേടുകയായിരുന്നു. പൊലീസും സിദ്ദീഖും മരുഭൂമിയിലൂടെ അന്വേഷിച്ച് യാത്ര ചെയ്ത് ഒടുവില്‍ യുവാവിനെ കണ്ടെത്തി. പിന്നാലെ പൊലീസ് സ്‌പോണ്‍സറെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. രണ്ടര മാസത്തെ ശമ്പളവും നാട്ടിലേക്കുള്ള വിമാന ടിക്കറ്റും അയാളില്‍ നിന്ന് വാങ്ങുകയും നാട്ടിലേക്കുള്ള യാത്രാരേഖകള്‍ ശരിയാക്കുകയും ചെയ്യുകയായിരുന്നു. ഇന്നലെ (വ്യാഴാഴ്ച) സഹായിച്ചവരോടെല്ലം നന്ദി പറഞ്ഞ് യൂനുസ് നബീജി നാട്ടിലേക്ക് യാതനകളുമായി മടങ്ങി. രണ്ടര മാസത്തെ ദുരിത ജീവിതം ശരീരത്തിനും മനസിനും ഏല്‍പിച്ച രണ്ട് യുഗത്തോളം ആഴമുള്ള പരിക്കുകളും നമ്മുടെ പ്രവാസികൾക്ക് മറക്കാനാകില്ല.
https://www.facebook.com/Malayalivartha