അപകടകരമായ ഓവർടേക്കിങും പൊടുന്നനെയുള്ള ട്രാക്ക് മാറ്റവും പാടില്ല; ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്
ട്രാഫിക്ക് നിയമങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങളും മുന്നറിയിപ്പുകളും വളരെ കൃത്യമായി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ അബുദബി പൊലീസ് വളരെ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്. ഇത് പ്രവാസികൾക്കും വളരെയേറെ ഉപകാരപ്രദമാണ്. കാരണം മുന്നറിയിപ്പുകളിലൂടെ പുതിയ ട്രാഫിക്ക് നിയമങ്ങളും അത്തരത്തിൽ വരുന്ന പിഴകളിൽ നിന്ന് ഒഴിവാകാനും സാധിക്കുന്നു. ഇപ്പോഴിതാ ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബൂദാബി പൊലിസ്.
അപകടകരമായ ഓവർടേക്കിങും പൊടുന്നനെയുള്ള ട്രാക്ക്മാറ്റവും പാടില്ലെന്ന് ഡ്രൈവർമാർക്ക് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. മൂടൽമഞ്ഞ് ശക്തിപ്പെടുന്ന സാഹചര്യത്തിൽ മതിയായ ജാഗ്രത പുലർത്തണമെന്നും പൊലീസ് നിർദേശിച്ചു. അപകട സാധ്യത വിളിച്ചുവരുത്തുന്ന നടപടികളിൽ നിന്ന് പൂർണമായും വിട്ടുനിൽക്കണമെന്ന് ഡ്രൈവർമാരെ ഉണർത്തുന്ന വീഡിയോ ചിത്രമാണ് പൊലീസ് പുറത്തിറക്കിയത്.
ഓവർടേക്കിങും ട്രാക്ക് മാറ്റവും നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളുണ്ട്. അതിൽ അലംഭാവം പാടില്ലെന്ന് വീഡിയോയിൽ പൊലിസ് പറയുന്നു.ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് മുഖേനയാണ് അബൂദബി പൊലിസ് വീഡിയോ പോസ്റ്റ്ചെയ്തത്. മറ്റുവാഹനങ്ങളെ തെറ്റായ രീതിയിൽ മറികടക്കൽ ഒഴിവാക്കുക, ഓവർടേക്ക് ചെയ്യുന്ന സമയത്തും മറ്റും തൊട്ടടുത്ത് മറ്റു വാഹനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം.
ട്രാക്കുകളും റോഡുകളും മാറുമ്പോൾ മുന്നറിയിപ്പ് സിഗ്നൽ നൽകാൻ മറക്കരുതെന്നും പാലിസ് നിർദേശിച്ചു. മറ്റുവാഹനങ്ങളിലെ ഡ്രൈവർമാർക്ക് ആശങ്കയുണ്ടാക്കും വിധം പൊടുന്നനെ ട്രാക്കുകൾ മാറാതിരിക്കുക ഉൾപ്പെടെയുള്ള നിർദേശങ്ങളും അബുദാബി പൊലീസ് നൽകുന്നു.
റോഡുകളിലെ ട്രാഫിക് സിഗ്നലുകളില്‍ വാഹനം നിര്‍ത്തുമ്പോള്‍ ശ്രദ്ധ തെറ്റുന്ന മറ്റ് പ്രവൃത്തികളില്‍ ഏര്‍പ്പെടരുതെന്ന് അബുദാബി പൊലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അശ്രദ്ധ കാണിക്കുന്നതിലൂടെ അബദ്ധത്തില്‍ ചുവപ്പ് സിഗ്നല്‍ മറികടക്കാനും അതുവഴി റോഡിലെ വലിയ അപകടങ്ങള്‍ക്ക് കാരണമാവാനും സാധ്യതയുണ്ട്.
അബുദാബിയില്‍ റോഡുകളിലെ റെഡ് സിഗ്നല്‍ മറികടക്കുന്നത് 1000 ദിര്‍ഹം വരെ പിഴ ലഭിക്കാനും ഡ്രൈവര്‍ക്ക് 12 ബ്ലാക്ക് പോയിന്റുകള്‍ ലഭിക്കാനും പര്യാപ്തമായ കുറ്റമാണ്. ഒപ്പം വാഹനം പിടിച്ചെടുക്കുകയും ചെയ്യും. 30 ദിവസം മുതല്‍ മൂന്ന് മാസം വരെയായിരിക്കും ഇങ്ങനെ വാഹനം അധികൃതര്‍ പിടിച്ചുവെയ്ക്കുക. വാഹനം പിന്നീട് വിട്ടുകിട്ടാന്‍ 50,000 ദിര്‍ഹം ഫൈന്‍ നല്‍കണം.
മൂന്ന് മാസത്തിന് ശേഷവും വാഹനം ഫൈനടച്ച് തിരിച്ചെടുത്തില്ലെങ്കില്‍ ലേലത്തിലൂടെ വില്‍പന നടത്തുമെന്നും അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.അതുപോലെ അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, മത്സരയോട്ടം, അവ്യക്തമോ മറഞ്ഞതോ വികലമായതോ ആയ നമ്പർ പ്ലേറ്റ് ഉപയോഗിച്ചുള്ള യാത്ര എന്നിവ കണ്ടെത്തിയാൽ വാഹനം പിടിച്ചെടുക്കും. 10 വയസ്സിനു താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തിയാൽ 400 ദിർഹമാണു പിഴ. അങ്ങനെ പിടിച്ചെടുക്കുന്ന വാഹനം തിരിച്ചെടുക്കണമെങ്കിൽ 5000 ദിർഹം വേറെയും നൽകണം.
https://www.facebook.com/Malayalivartha