അബുദാബി വിമാനത്താവളം വഴിയുള്ള യാത്രക്കാര്‍ക്ക് പുതിയ നിർദ്ദേശം; ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമില്ലെന്ന് അധികൃതര്‍, വിമാനത്താവളത്തിനുള്ളില്‍ യാത്രക്കാര്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണം! അബുദാബിയിലെ സാംസ്‍കാരിക പരിപാടികള്‍ നടക്കുന്ന വേദികളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും വിനോദ മേഖലകളിലും മാസ്‍ക് ധരിക്കേണ്ടതില്ല, പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെ....
പുതിയ നിർദ്ദേശങ്ങളുമായി അബുദാബി അധികൃതർ രംഗത്ത് എത്തിയിരിക്കുകയാണ്. അബുദാബി വിമാനത്താവളം വഴിയുള്ള യാത്രക്കാര്‍ക്ക് ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി. അതോടൊപ്പം തന്നെ വിമാനത്താവളത്തിനുള്ളില്‍ യാത്രക്കാര്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണം. കൊവിഡ് പ്രതിരോധ നടപടിയായ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അധികൃതര്‍ നൽകിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
എന്നാൽ വിമാനത്തില്‍ മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് വിമാന കമ്പനികളാണ്. യു.എ.ഇ.ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചില എയര്‍ലൈനുകള്‍ വിമാനത്തില്‍ യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. എത്തിഹാദ് എയര്‍വെയ്സ് വഴി ഇന്ത്യ, ഇന്തോനേഷ്യ, ചൈന, ജപ്പാന്‍, മാലിദ്വീപ്, ഫിലിപ്പൈന്‍സ്, ദക്ഷിണ കൊറിയ, കാനഡ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചിരിക്കുകയാണ്.
അതോടൊപ്പം തന്നെ യുഎഇയിലെ കൊവിഡ് പ്രതിരോധ നിബന്ധനകളില്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്ന ഇളവുകള്‍ പ്രകാരം രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ നിലവില്‍ മാസ്‍ക് ധരിക്കേണ്ടത് നിര്‍ബന്ധമല്ല എന്നതാണ്. അബുദാബിയിലെ സാംസ്‍കാരിക പരിപാടികള്‍ നടക്കുന്ന വേദികളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും വിനോദ മേഖലകളിലും മാസ്‍ക് ധരിക്കേണ്ടതില്ലെന്ന് എമിറേറ്റ് അധികൃതര്‍ അറിയിച്ചിരിക്കുകയാണ്.
കൂടാതെ യുഎഇ നാഷണല്‍ എമര്‍ജന്‍സി - ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോറിറ്റി പ്രഖ്യാപിച്ച ഇളവുകള്‍ പിന്തുടരുകയാണെന്ന് കാണിച്ച് അബുദാബി സാംസ്‍കാരിക - വിനോദ സഞ്ചാര വകുപ്പ് പ്രത്യേക സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം തന്നെ പുറത്തിറക്കിയിരുന്നു. ഇത് പ്രകാരം അടച്ചിട്ടതും തുറന്നതുമായ പൊതുസ്ഥലങ്ങളില്‍ ഇനി മുതല്‍ മാസ്‍ക് ധരിക്കല്‍ നിര്‍ബന്ധമില്ല എന്നതാണ്. എന്നാല്‍ ഭക്ഷണം കൈകാര്യം ചെയ്യുന്നവരും കൊവിഡ് രോഗികളും കൊവിഡ് വൈറസ് ബാധ സംശയിക്കുന്നവരും നിര്‍ബന്ധമായും മാസ്‍ക് ധരിച്ചിരിക്കേണ്ടതാണ്. ഒപ്പം ഗുരുതരമായ അസുഖങ്ങളുള്ളവരും പ്രായമായവരും മാസ്‍ക് ധരിക്കുന്നത് നല്ലതായിരിക്കുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചിട്ടുമുണ്ട്.
https://www.facebook.com/Malayalivartha