2030-ഓടെ ലോകത്തെ 100 ലധികം വിമാനത്താവളങ്ങളിലേക്ക് സർവീസ്, റിയാദ് എയർ പ്രവർത്തന മേഖല വ്യാപിപ്പിക്കാനൊരുങ്ങുന്നു

2030-ഓടെ ലോകത്തെ 100 ലധികം വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്താൻ ലക്ഷ്യമിടുന്ന സൗദിയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയർ പ്രവർത്തന മേഖല വ്യാപിപ്പിക്കാനൊരുങ്ങുന്നു. ഇതിനായി ഫ്ലീറ്റ് സൈസ് വർധിപ്പിക്കുന്നതിനുള്ള കരാർ ഉടൻ പ്രഖ്യാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അടുത്ത വർഷം ആദ്യ പകുതിയിൽ തന്നെ സർവീസ് ആരംഭിക്കുകയാണ് ലക്ഷ്യം. ഇതു സംബന്ധിച്ച കരാർ ഉടൻ പ്രഖ്യാപിക്കുമെന്ന് റിയാദ് എയറിലെ മാർക്കറ്റിങ് ആൻഡ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് ഒസാമ അൽ-നുവൈസർ പറഞ്ഞു. വ്യോമയാന മേഖലകളിൽ കൂടുതൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ വിമാന കമ്പനികൾക്ക് ഇത്തരം നടപടികൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത വർഷം ആദ്യ പാദത്തിൽ തന്നെ റിയാദ് എയറിന് ആദ്യ വിമാനം ലഭിക്കും. 2025-ൽ തന്നെ ബാക്കിയുള്ള വിമാനങ്ങളുമെത്തും. ആകെ 39 വിമാനങ്ങളാണ് അടുത്ത വർഷം ലഭിക്കുക. വിമാനങ്ങൾ ലഭിക്കുന്നതോടെ ക്രൂ-പൈലറ്റ് പരിശോധനകളും പരീക്ഷണ പറക്കലുകളും പൂർത്തിയാക്കും. തുടർന്ന് അടുത്ത വർഷം ആദ്യ പകുതിയിൽ തന്നെ ആദ്യ സർവീസുകൾ പ്രഖ്യാപിക്കുമെന്നും ഒസാമ അൽ-നുവൈസർ പറഞ്ഞു.
https://www.facebook.com/Malayalivartha