വിസ നിയമങ്ങളിൽ ഇളവുവരുത്തി കുവൈത്ത്, പുതിയ താമസ നിയമം പ്രകാരം കുടുംബ സന്ദര്‍ശന വിസാ കാലാവധി മൂന്ന് മാസമാക്കും, തീരുമാനം ഉടന്‍ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം...!!!

പ്രവാസികൾക്ക് അശ്വാസമായി വിസ നിയമങ്ങളിൽ ഇളവുവരുത്തി കുവൈത്ത്. 2024 മാര്‍ച്ച് 8ന് ആണ് നിയന്ത്രണങ്ങൾ പിൻവലിച്ച് ഫാമിലി വിസിറ്റ് വിസകള്‍ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുനസ്ഥാപിച്ചത്. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷംമായിരുന്നു ഈ തീരുമാനം. ഇപ്പോൾ നിയന്ത്രണങ്ങൾ പിൻവലിച്ച് മാസങ്ങൾ പിന്നിടുമ്പോൾ വിസ കാലാവധി ഉയർത്തിയേക്കും. കുടുംബ സന്ദര്‍ശന വിസാ കാലാവധി മൂന്ന് മാസമായാണ് ഉയര്‍ത്തുക. ഭാര്യ, മക്കള്‍, അടുത്ത ബന്ധുക്കള്‍ മുതലായ വിഭാഗങ്ങളാണ് കുടുംബ സന്ദര്‍ശന വിസയുടെ പരിധിയില്‍ ഉള്‍പ്പെടുന്നത്.
കഴിഞ്ഞ ആഴ്ച അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹ് അംഗീകാരം നല്‍കിയ പുതിയ താമസ നിയമം അനുസരിച്ച് കുടുംബ സന്ദര്‍ശന വിസയുടെ കാലാവധി മൂന്ന് മാസമായി ഉയര്‍ത്താനാണ് അധികൃതര്‍ ആലോചിക്കുന്നത്. ഇത് ഉടന്‍ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അലി അല്‍ അദ്‌വാനി പറഞ്ഞു. നിലവില്‍ കുടുംബ സന്ദര്‍ശന വിസകള്‍ക്ക് ഒരു മാസത്തെ കാലാവധിയാണ് അനുവദിക്കുന്നത്. ബിസിനസ് സന്ദര്‍ശന വിസകള്‍ക്ക് മൂന്ന് മാസവുമാണ്.
സന്ദര്‍ശന വിസാ കാലാവധി ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ ശിക്ഷാ നടപടികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം നിയമലംഘകരെ ‘സഹേല്‍’ ആപ്ലിക്കേഷന്‍ വഴി മുന്നറിയിപ്പ് നല്‍കുകയും സന്ദര്‍ശകര്‍ രാജ്യത്ത് നിന്ന് പുറത്തുകടന്നില്ലെങ്കില്‍ അവരെ വിളിച്ചുവരുത്തുകയും കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. സന്ദര്‍ശന വിസ പുനരാരംഭിച്ച കഴിഞ്ഞ ഒമ്പത് മാസത്തിനിടയില്‍ ഒരു നിയമ ലംഘനവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
വിദഗ്ധ പ്രവാസി തൊഴിലാളികള്‍ക്ക് അഞ്ച് വര്‍ഷവും റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് 10 വര്‍ഷവും നിക്ഷേപകര്‍ക്ക് 15 വര്‍ഷവും താമസ രേഖ അനുവദിക്കും. വിസാ കച്ചവടക്കാര്‍ക്ക് പുറമെ വിസ വാങ്ങുന്നവര്‍ക്കും പുതിയ താമസകാര്യ നിയമത്തില്‍ 1,000 ദിനാര്‍ പിഴയോ അല്ലെങ്കില്‍ ഒരു വര്‍ഷം തടവ് ശിക്ഷയോ ലഭിക്കുമെന്നും അലി അല്‍ അദ്‌വാനി പറഞ്ഞു. അനധികൃതമായി വിസ കച്ചവടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും അല്ലെങ്കില്‍ 5000 ദിനാര്‍ മുതല്‍ 10000 ദിനാറാണ് പിഴ. റസിഡന്‍സി കാലാവധി ഉണ്ടെങ്കില്‍ കൂടി നിയമ ലംഘനം കണ്ടെത്തിയാല്‍ വിദേശികള്‍ക്കെതിരെ നാട് കടത്തല്‍ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
ഗാര്‍ഹിക തൊഴിലാളികൾക്ക് വീസ ക്യാന്‍സല്‍ ചെയ്ത് നാട്ടില്‍ പോയി നാല് മാസത്തിനകം പുതിയ വീസയില്‍ രാജ്യത്ത് വരാം. നേരത്തെ ഇതിന് ആറ് മാസമായിരുന്നു അനുവദിച്ചിരുന്നത്. സ്‌പോണ്‍സറുടെയും തൊഴിലാളിയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നും ഉറപ്പ് വരുത്തും. വിസ ഫീസുകളില്‍ വര്‍ധനവ് വരുത്തുമെന്നും താമസ കാര്യ വിഭാഗം അണ്ടര്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ വിസ ഫീസുകളില്‍ വര്‍ധനവ് വരുത്തുമെന്നും നല്‍കുന്ന സേവനങ്ങള്‍ക്കനുസരിച്ച് വിസാ ഫീസ് ഘടന പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്നും അലി അല്‍ അദ്വാനി കൂട്ടിച്ചേര്‍ത്തു.
കുവൈറ്റ് പൗരന്മാര്‍ക്ക് മറ്റു രാജ്യങ്ങളിലേക്ക് സന്ദര്‍ശനം നടത്തുന്നതിന് ഈടാക്കുന്ന ഫീസിന്റ അടിസ്ഥാനത്തിലായിരിക്കും ആ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് കുവൈറ്റിലേക്കുള്ള സന്ദര്‍ശന ഫീസ് നിര്‍ണയിക്കുക. മാര്‍ച്ച് മുതല്‍ കുടുംബ സന്ദര്‍ശക വീസകള്‍ അനുവദിച്ചതില്‍ ഒരു നിയമ ലംഘനവും പോലും ഉണ്ടായിട്ടില്ലെന്നും അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പ്രധാന കാരണം, സ്‌പോണ്‍സര്‍ക്ക് എതിരെയും നിയമ നടപടി സ്വീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നിലപാടാണ്.
https://www.facebook.com/Malayalivartha