യുഎഇയിൽ തൊഴില്‍ വിസ പുതുക്കുന്നതിനും റെസിഡന്‍സ് പെര്‍മിറ്റിനും ഇനി ഇത് നിർബന്ധം, പുതുവർഷത്തിൽ പുതിയ നിയമം പ്രാബല്യത്തിൽ, ഇന്‍ഷുറന്‍സ് പോളിസി സമര്‍പ്പിച്ചില്ലെങ്കിൽ വിസ പുതുക്കാൻ സാധിക്കില്ല...!!!

പുതുവർഷത്തിൽ യുഎഇയിൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. യുഎഇയിലെ വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്ന നിയമം ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്ക് വ്യക്തിഗത ഇൻഷുറൻസ് പോളിസിയും കുടുംബവുമായി താമസിക്കുന്നവര്‍ക്ക് ഫാമിലി പോളിസിയുമാണ് നിർബന്ധമാക്കിയത്. പുതിയ നിയമപ്രകാരം സ്വകാര്യ മേഖലയിലെ ജീവനക്കാര്‍, വീട്ടു ജോലിക്കാര്‍ തുടങ്ങി വിദേശികള്‍ അടക്കമുള്ള എല്ലാവരും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി നിർബന്ധമായും എടുക്കേണ്ടതുണ്ട്. മാത്രമല്ല തൊഴില്‍ വിസ പുതുക്കുന്നതിനും റെസിഡന്‍സ് പെര്‍മിറ്റിനും ഇന്‍ഷുറന്‍സ് എടുക്കേണ്ടത് നിർബന്ധമാണ്.
യുഎഇയിലെ പ്രവാസി ഇന്ത്യക്കാർക്കും, മലയാളികൾക്കും ഏറെ പ്രയോജനപ്രദമാകുന്ന തീരുമാനം കൂടിയാണിത്. കാരണം ഇത്തരത്തിൽ നിർബന്ധിത ഇൻഷുറൻസിന്റെ ചിലവ് വഹിക്കേണ്ടത് തൊഴിലുടമയാണ്. ജീവനക്കാരിൽനിന്ന് കമ്പനികൾ ഇതിനായി പണം ഈടാക്കാൻ പാടില്ല. ഇനി മുതൽ ജീവനക്കാരുടെ റെസിഡന്റ് പെര്‍മിറ്റ് പുതുക്കാനുള്ള അപേക്ഷക്കൊപ്പം ഇന്‍ഷുറന്‍സ് പോളിസിയും സമര്‍പ്പിക്കണമെന്നാണ് ചട്ടം. സമർപ്പിച്ചില്ലെങ്കിൽ വിസ പുതുക്കാൻ കഴിയില്ല. ഇതോടെ ജീവനക്കാർക്ക് പോളിസി എടുക്കാൻ തൊഴിലുടമകളും നിർബന്ധിതരാകും. ജീവനക്കാരുടെ ആശ്രിതർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയിട്ടുണ്ട്.
പുതിയ നിയമം പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ ഇനിയും ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകിയില്ലെങ്കിൽ ആളൊന്നിന് മാസത്തിൽ 500 ദിർഹം വീതം പിഴ ഈടാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വടക്കൻ എമിറേറ്റുകളിലേക്ക് കൂടി നിയമം ബാധകമാക്കിയതോടെ പ്രവാസികൾക്ക് ത് കൂടുതൽ ഗുണകരമാണ്. നേരത്തെ തന്നെ അബുദാബി, ദുബായ് എന്നീ എമിറേറ്റുകളില്‍ നിലവിലുള്ള ഈ നിയമം ഷാര്‍ജ, അജ്‌മാന്‍, ഉമുല്‍ ഖുവൈന്‍, റാസ് അല്‍ ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുന്നത്.
2024 ജനുവരി 1ന് മുമ്പ് നൽകിയ വർക്ക് പെർമിറ്റുള്ള ജീവനക്കാർക്ക് രേഖകള്‍ പുതുക്കാനുള്ള സമയമാകുമ്പോള്‍ മാത്രമാണ് പുതിയ നിർദ്ദേശം ബാധകമാകുക. സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്കും ഗാർഹിക തൊഴിലാളികള്‍ക്കും കുറഞ്ഞ പ്രീമിയത്തിലുളള അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സാണ് പ്രഖ്യാപിച്ചിട്ടുളളത്. വർഷത്തില്‍ 320 ദിർഹം പ്രീമിയത്തില്‍ ഇൻഷുറന്‍സ് പരിരക്ഷ നേടാം. കുടുംബ വീസയുളള തൊഴിലാളികള്‍ കുടുംബാംഗങ്ങളെ കൂടി ഇന്‍ഷുറന്‍സിന്‍റെ പരിധിയില്‍ ചേർക്കണം. ഇന്‍ഷുറന്‍സ് എടുക്കുന്ന സമയത്തുളള ആരോഗ്യവിവരങ്ങള്‍ ഉള്‍പ്പെടുത്തി ആരോഗ്യസാക്ഷ്യപത്രം സമർപ്പിക്കണം.
ആശുപത്രികളില്‍ പ്രവേശിപ്പിച്ചാല്‍ ആവശ്യമെങ്കില്‍ കിടത്തി ചികിത്സ ഉള്‍പ്പടെയുളള ചികിത്സകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഒപി കെയറിന് 25 ശതമാനം രോഗി നൽകേണ്ടി വരും. കിടത്തി ചികിത്സയ്ക്ക് 20 ശതമാനം കോ-പെയ്‌മെന്റ് രോഗി നൽകണമെന്നാണ് പറയുന്നത്. വർഷത്തിൽ 1500 ദിർഹത്തിന്റെ മരുന്നുകളാണ് ഈ പരിരക്ഷയിലൂടെ ലഭിക്കുക. ഒരു സന്ദർശനത്തിൽ പരമാവധി 500 ദിർഹത്തിന്റെ ചികിത്സാ ആനുകൂല്യം ലഭിക്കാനുള്ള അർഹതയുമുണ്ടാവും. 1 വയസ്സു മുതല്‍ 64 വയസ്സു വരെയുളളവർ ഇന്‍ഷുറന്‍സിന്‍റെ പരിധിയില്‍ വരും. ഇതിന് മുകളില്‍ പ്രായമുള്ളവര്‍ ഒരു മെഡിക്കല്‍ വെളിപ്പെടുത്തല്‍ ഫോം പൂരിപ്പിച്ച് സമീപകാല മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അറ്റാച്ചുചെയ്യണം.
ചികിത്സയുമായി ബന്ധപ്പെട്ട സാമ്പത്തിക ചെലവുകള്‍ കുറയ്ക്കുന്നതിലൂടെ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഇത് പ്രയോജനപ്പെടും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി, ആരോഗ്യ - പ്രതിരോധ മന്ത്രാലയം എന്നിവയുടെ പങ്കാളിത്തത്തോടെയും നിരവധി ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ചുമാണ് ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം ഈ പദ്ധതി നടപ്പിലാക്കുന്നത്. വിട്ടുമാറാത്ത രോഗങ്ങളുളള തൊഴിലാളികള്‍ക്ക് ചികിത്സ തേടുന്നതിന് കാത്തിരിപ്പ് സമയമുണ്ടാകില്ലെന്നുളളതാണ് പ്രധാന നേട്ടം.
https://www.facebook.com/Malayalivartha