സൗദിയിലെയും യുഎഇയിലെയും വ്യാപാരികളുമായി ഇടപാട് നടത്തില്ലെന്ന് ഖത്തറിലെ വ്യവസായികളുടെ കടുത്ത തീരുമാനം

ഗള്‍ഫ് പ്രതിസന്ധി ജിസിസി രാജ്യങ്ങളെ എന്നെന്നേക്കുമായി അകറ്റുന്നു. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഉപരോധം വഴി ഖത്തറിലെ വ്യാപാരികള്‍ക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായത്. ഇനി പ്രശ്നങ്ങള്‍ അവസാനിച്ചാലും ഈ രാജ്യങ്ങളുമായി നന്നായി മുന്നോട്ട് പോകില്ലെന്ന് ഖത്തറിലെ വ്യാപാരികള്‍ പറയുന്നു. പ്രശ്നപരിഹാര ശ്രമങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കവെയാണ് ഖത്തറിലെ വ്യവസായികള്‍ കടുത്ത തീരുമാനം എടുക്കുന്നത്. ഇനി ഒരിക്കലും സൗദിയിലെയും യുഎഇയിലെയും വ്യാപാരികളുമായി ഇടപാട് നടത്തില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. അതിന് അവര്‍ക്ക് കാരണവും ഉണ്ട്.
പുതിയ വ്യാവസായിക ലോകം തങ്ങള്‍ കണ്ടെത്തിയെന്നും ഇനി ഒരിക്കലും സൗദിയിലേയും യുഎഇയിലെയും വ്യാപാരികളുമായി ബന്ധമുണ്ടാകില്ലെന്നുമാണ് ഖത്തര്‍ വ്യാപാരികള്‍ പറയുന്നത്. നിലവിലെ പ്രതിസന്ധി ഉടലെടുത്തപ്പോഴാണ് പുതിയ സഹകാരികളെ തേടി ഖത്തര്‍ വ്യവസായികള്‍ ഇറങ്ങിയത്.
ഇനി സൗദിയുടെയും യുഎഇയുടെയും ആവശ്യം തങ്ങള്‍ക്കില്ലെന്ന് ഖത്തര്‍ വ്യാപാരികള്‍ വ്യക്തമാക്കുന്നു. കരാര്‍ ലംഘിച്ചവരാണ് യുഎഇയിലും ഖത്തറിലുമുള്ളവര്‍. അതുകൊണ്ട് തന്നെ ഇനി അവരുമായി ബന്ധം തുടരാനാകില്ലെന്നാണ് ഖത്തറിന്റെ നിലപാട്. ഖത്തറില്‍ നിര്‍മാണ ശാലകള്‍ കുറവായിരിക്കാം. പക്ഷേ ഞങ്ങള്‍ക്ക് കൈയില്‍ പണമുണ്ട്. അതുപയോഗിച്ച് നല്ല വ്യാപാര പങ്കാളികളെ കണ്ടെത്തും. അവശ്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്യുകയുംചെയ്യും-ഇന്റര്‍നാഷനല്‍ പ്രൊജക്ട് ഡെവലപ്മെന്റ് കമ്പനി അധ്യക്ഷന്‍ അഹ്മദ് അല്‍ ഖലഫ് പറഞ്ഞു.
നിരവധി ഭക്ഷ്യ സംസ്‌കരണ പ്ലാന്റുകളുടെ ഉടമയാണ് ഖലഫ്. ഇദ്ദേഹത്തിന്റെ കമ്പനി കാര്യമായും അവശ്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്തിരുന്നത് യുഎഇയില്‍ നിന്നായിരുന്നു. ഇനി യുഎഇയുമായി ബന്ധം ഒരിക്കലുമുണ്ടാകില്ലെന്ന് ഖലഫ് പറഞ്ഞു. ആളോഹരി വരുമാനം നോക്കിയാല്‍ ലോകത്തെ സമ്പന്ന രാജ്യമാണ് ഖത്തര്‍. 27 ലക്ഷം ജനങ്ങളാണവിടെയുള്ളത്. ഈ രാജ്യത്തിന്റെ പ്രധാന വരുമാനം പ്രകൃതി വാതകം കയറ്റുമതി ചെയ്യുന്നതിലൂടെ ലഭിക്കുന്നതാണ്.
ഭക്ഷ്യ വസ്തുക്കളും നിര്‍മാണ സാമഗ്രികളുമാണ് ഖത്തര്‍ കാര്യമായും വിദേശരാജ്യങ്ങളില്‍ നിന്നു ഇറക്കുന്നത്. സൗദി അറേബ്യയോട് ചേര്‍ന്ന കരമാര്‍ഗമാണ് ഇറക്കുമതിക്ക് പ്രധാനമായും ആശ്രയിച്ചിരുന്നത്. ഈ വഴി സൗദി ജൂണ്‍ അഞ്ചിന് അടച്ചിരുന്നു. കൂടാതെ ഖത്തറിലേക്കുള്ള പ്രധാന ഇറക്കുമതി മാര്‍ഗം ദുബായിലെ ജബല്‍ അലി തുറമുഖം വഴിയായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ദുബായിലെത്തുന്ന വസ്തുക്കള്‍ എല്ലാ ജിസിസി രാജ്യങ്ങളിലേക്കും എത്തിച്ചിരുന്നത് ജബല്‍ അലി തുറമുഖം വഴി ആയിരുന്നു.
പക്ഷേ ഇനി സ്വന്തം വഴി തേടുകയാണ് ഖത്തര്‍. അത് സൗദിക്കും യുഎഇക്കും കനത്ത തിരിച്ചടിയാണ്. ആ രാജ്യങ്ങളുടെ വരുമാനത്തെ കാര്യമായും ബാധിക്കുന്ന തീരുമാനമാണ് ഖത്തറിലെ വ്യാവസായികള്‍ എടുത്തിരിക്കുന്നത്. പ്രശ്നങ്ങള്‍ അവസാനിച്ചാലും സൗദിയെയും യുഎഇയെയും വിശ്വാസത്തിലെടുക്കില്ലെന്നാണ് ഖത്തര്‍ വ്യാപാരികള്‍ പറയുന്നത്. ദുബായിലെ ജബല്‍ അലി തുറമുഖം വഴി ചരക്കുകള്‍ എത്തിക്കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വന്‍ ലാഭമാണ്. ചുരുങ്ങിയ ചെലവ് മതി ഈ വഴിയിലൂടെയുള്ള ചരക്ക് നീക്കങ്ങള്‍ക്ക്. മാത്രമല്ല, സമയം ഏറെ ലാഭിക്കുകയും ചെയ്യാം. പശ്ചിമേഷ്യയിലെ മറ്റ് ഏത് തുറമുഖം വഴി ചരക്കുകള്‍ എത്തിക്കുമ്പോഴും ഖത്തറിന് അമിത ചെലവ് വരും.
പക്ഷേ ഈ ചെലവ് സഹിക്കാന്‍ തയ്യാറാണെന്നാണ് ഖത്തര്‍ വ്യാപാരികള്‍ പറയുന്നത്. കാരണം ഖത്തര്‍ കാണുന്നത് ഒമാനിലെ സോഹാര്‍ തുറമുഖമാണ്. അവിടെ വന്‍ വികസനമാണ് ഒമാന്‍ വരുത്തിയിട്ടുള്ളത്. സോഹാര്‍ തുറമുഖം വികസിക്കുന്നത് ദുബായിക്ക് കടുത്ത തിരിച്ചടിയാണ്. സോഹാറില്‍ നിന്നു ദോഹയിലെ തുറമുഖത്തിലേക്ക് നേരിട്ട് ചരക്ക് എത്തിക്കാനുള്ള മാര്‍ഗം ഖത്തര്‍ ഒരുക്കിയിട്ടുണ്ട്. ഈ ധൈര്യത്തിലാണ് ഖത്തര്‍ പുതിയ നിലപാട് സ്വീകരിച്ചിട്ടുള്ളത്. ഖത്തറിന്റെ സഹായത്തോടെയാണ് ഒമാന്‍ സോഹാര്‍ തുറമുഖം വികസിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























