അറസ്റ്റിലായ മൈതിബ് രാജകുമാരൻ പുറത്ത്... അഴിമതിക്കേസ് 645 കോടി നല്‍കി ഒതുക്കി

സൗദി രാജകുമാരനെതിരായ അഴിമതിക്കേസ് ഒരു ബില്യന്‍ അമേരിക്കന്‍ ഡോളര്‍(ഏകദേശം 645 കോടി രൂപ) വാങ്ങി ഭരണകൂടം ഒത്തുതീര്‍ത്തതായി റിപ്പോര്‍ട്ട്. അഴിമതിക്കേസില്‍ അറസ്റ്റിലായ മുതിര്‍ന്ന രാജകുമാരന്‍ മിതെബ് ബിന്‍ അബ്ദുള്ളയെ ഇരുകൂട്ടരും അംഗീകരിച്ച ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ മോചിപ്പിച്ചെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സര്‍ക്കാരുമായി ഒത്തുതീര്‍പ്പിലെത്തിയ മിതെബ് താന്‍ അഴിമതി നടത്തിയതായി സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്.
നൂറ് ബില്യണ്‍ ഡോളറിന്റെ അഴിമതി നടത്തിയെന്ന കേസില്‍ സൗദി രാജകുടുംബാഗംങ്ങള്‍ ഉള്‍പ്പെടെ 201 പേരെ സൗദി അറേബ്യയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇക്കൂട്ടത്തില്‍ മൂന്ന് പേര്‍ കൂടി സര്‍ക്കാരുമായി ഒത്തുതീര്‍പ്പിലെത്തിയെന്നും ഉടന്‍ തന്നെ ഇവരെ വിട്ടയയ്ക്കുമെന്നുമാണ് വിവരം.
അഴിമതിക്കെതിരെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ കമ്മിറ്റി ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. പണാപഹരണം, 2009ലെ ജിദ്ദ വെള്ളപ്പൊക്ക നിവാരണം എന്നിവയിലെ ക്രമക്കേടുകളെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തതെന്നുമാണ് വിവരം.
എന്നാല്‍, ഭരണകൂടത്തില്‍ തന്റെ അപ്രമാധിത്വം ഉറപ്പിക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നീക്കമാണ് രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിലൂടെ തെളിയുന്നതെന്ന് വിമര്‍ശനമുണ്ട്. സൗദി കോടീശ്വരന്‍ അല്‍ വലീദ് ബിന്‍ തലാലിനെയും മുന്‍ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ രണ്ട് മക്കളെയും അറസ്റ്റ് ചെയ്തത് ഇതിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്.
https://www.facebook.com/Malayalivartha


























