ഷാർജയിൽ ഒന്നരക്കോടിയുടെ മയക്കുമരുന്നു വേട്ട; 19 അംഗ സംഘം പിടിയിൽ

യുഎഇ: മയക്കുമരുന്നു വേട്ടയെത്തുടർന്നു ഏഷ്യൻ വംശജരായ 19 അംഗ സംഘമാണ് പോലീസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും ഒന്നരക്കോടിയോളം വിലമതിക്കുന്ന 20 കിലോ ഹെറോയിനും ക്രിസ്റ്റൽ മരുന്നുകളുമാണ് കണ്ടെടുത്തതെന്ന് പോലീസ് ആസ്ഥാനത്തെ വാർത്ത സമ്മേളനത്തിൽ ഓപ്പറേഷൻ ഡയറക്ടർ ബ്രി.മുഹമ്മദ് റാഷിദ് ആല്‍ ബയാത് അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങൾ വഴിയായിരുന്നു ആവശ്യക്കാരെ ഇവർ സമീപിച്ചിരുന്നത്. ഒഴിഞ്ഞ പ്രദേശങ്ങളിൽ സൂക്ഷിക്കുന്ന ഇത്തരത്തിലുള്ള മയക്കു മരുന്നുകളുടെ ഫോട്ടോ എടുത്തു അയക്കുകയായിരുന്നു ഇവരുടെ രീതി. ഒരു മാസം മുൻപ് ഷാർജയുടെ സുരക്ഷാ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം ആരംഭിച്ചത്. വ്യവസായ മേഖലകളിലും വിജന പ്രദേശങ്ങളില്‍ നിന്നുമായിരുന്നു ദൃശ്യങ്ങളേറെയും ലഭിച്ചത്.
പ്രതികളുടെ നീക്കങ്ങൾ കൃത്യമായി വീക്ഷിച്ച പോലീസ് സംഘം വളരെ നാടകീയമായ രംഗങ്ങളിലൂടെയാണ് അക്രമ സംഘങ്ങളിലോരുരത്തരെയായി കീഴ്പെടുത്തിയത്. വ്യവസായ മേഖലയെ വലം വെച്ച് കടന്ന് പോകുന്ന തിരക്ക് കൂടിയ ഷാര്‍ജ റിങ് റോഡില്‍ നിന്നും പ്രതികളെ സാഹസികമായി കീഴടക്കുന്നതിന്റെ വീഡിയോകള്‍ പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. കുടുംബത്തിലെ അംഗങ്ങള്‍ക്കിടയിലോ, സുഹൃത്തുക്കള്‍ക്കിടയിലോ ലഹരി മരുന്നിന്റെ ഉപയോഗം കാണപ്പെട്ടാല്‍ ആ വിവരം ഉടനടി കൈമാറണമെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്നിന് അടിമപ്പെട്ടവര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള എല്ലാ സഹായങ്ങളും അധികൃതര്‍ നല്‍കും. ഇതിനായി ടോള്‍ ഫ്രീ നമ്പർ -800 4654, മൊബൈല്‍ നമ്പർ- 056 1188 272 ഈമെയില്‍- notodrugs@shjpolice.gov.ae എന്നിവയില്‍ ബന്ധപ്പെടാം.
ഡോക്ടര്‍മാരുടെ കുറിപ്പടികളില്ലാതെ മരുന്നുകള്‍ നല്‍കുന്നതിനെതിരെയും, ഫാര്‍മസികള്‍ക്കും മെഡിക്കല്‍ സെന്‍ററുകള്‍ക്കും പൊലീസ് ശക്തമായ താക്കീത് നല്‍കിയിട്ടുണ്ട്. ലഹരി മരുന്ന് വേട്ട നടത്തിയ ഉദ്യോഗസ്ഥ സംഘത്തെ ഷാര്‍ജ പൊലീസ് തലവന്‍ ബ്രി.സെയ്ഫ് മുഹമ്മദ് ആല്‍ സഅരി ആല്‍ ഷംസി അഭിനന്ദിച്ചു.
https://www.facebook.com/Malayalivartha

























