പ്രൈവറ്റ് റജിസ്‌ട്രേഷനിലൂടെയും വിദൂര വിദ്യാഭ്യാസ മാര്‍ഗത്തിലൂടെയും കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവർ യുഎഇയില്‍ തൊഴിൽ പ്രതിസന്ധിയിലാകുന്നു

പ്രൈവറ്റ് റജിസ്‌ട്രേഷനിലൂടെയും വിദൂര വിദ്യാഭ്യാസ മാര്‍ഗത്തിലൂടെയും കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി ഗള്‍ഫിലെത്തിയ പ്രവാസികൾ തൊഴിൽ പ്രതിസന്ധിയിലാകുന്നു. ഇന്ത്യയില്‍ നിന്ന് പൂര്‍ത്തിയാക്കിയ ഹയര്‍സെക്കന്റ്റി, ബിരുദം, പ്രഫണല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് തുല്യമാണെന്ന് ഇവിടെയുള്ള വിദ്യാഭ്യാസമന്ത്രാലയം കൂടി അംഗീകരിക്കേണ്ടതുണ്ട്. അതിനുവേണ്ടി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രത്യേകം അപേക്ഷ നല്‍കണം. ഇവ പരിശോധിച്ച് ശരിയാണെന്ന സാക്ഷ്യപത്രം കിട്ടിയ ശേഷം യുഎഇയിലെ ഉന്നത വിദ്യാഭ്യസ കൗണ്‍സിലില്‍ അപേക്ഷ സമര്‍പ്പിക്കണം. തുടർന്ന് ഇവിടെ നിന്നും തുല്യത സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുന്നത്.
ഇങ്ങനെ കിട്ടുന്ന ജന്യൂനിറ്റി സര്‍ട്ടിഫിക്കറ്റില്‍ പഠനരീതിയെന്ന ഭാഗത്ത് പ്രൈവറ്റ് റജിസ്‌ട്രേഷന്‍, ഡിസ്റ്റന്‍സ് എന്നിങ്ങനെ രേഖപ്പെടുത്തും. ഇത്തരത്തിലുള്ള അധ്യാപകര്‍ക്കാണ് ജോലി നഷ്ടമാകുന്നത്. അന്‍പതിലേറെ ഇന്ത്യന്‍ അദ്ധ്യാപകരാണ് യുഎഇയില്‍ ഈ അവസ്ഥയിലുള്ളത്. നേരത്തെ വിദൂര വിദ്യാഭ്യാസ മാര്‍ഗത്തിലൂടെയും എയ്ഡഡ് കോളേജുകളിലും പഠിച്ച് വിജയിക്കുന്നവര്‍ക്കു സര്‍വകലാശാലകള്‍ ഒരേതരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കിയിരുന്നത്. പഠനമാധ്യമമോ സ്ഥാപനമോ രേഖപ്പെടുത്താത്തതിനാല്‍ ഇവയ്ക്ക് തുല്യപദവി ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ വിദ്യാഭ്യാസവകുപ്പ് തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ വന്നതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.
https://www.facebook.com/Malayalivartha

























