സൗദിയില്‍ സ്വകാര്യ കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും ചാകര;സര്‍ക്കാര്‍ എല്ലാ പണവും കൊടുത്തുതീര്‍ക്കുന്നു!!

സൗദിയിൽ എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്ന് രൂപപ്പെട്ട സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്നതില്‍ സര്‍ക്കാര്‍ പ്രയാസം നേരിടുന്നുവെന്ന വിവരങ്ങള്‍. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി മറിയുകയാണ്. സ്വകാര്യ കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. കരാറുകള്‍ നല്‍കിയതിന്റെ ഭാഗമായി കമ്പനികള്‍ക്ക് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക ഭരണകൂടം കൊടുത്തു തീര്‍ക്കാന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം സൗദി രാജാവ് സല്‍മാന്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് നേരത്തെ നല്‍കിയ പല കരാറുകളും മുടങ്ങിയിരുന്നു. സ്വകാര്യകമ്പനികള്‍ക്ക് നല്‍കേണ്ട കോടികള്‍ സമയത്ത് നല്‍കാന്‍ സാധിക്കാതെയും വന്നു. ഈ സാഹചര്യത്തില്‍ നിരവധി കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ സൗദിയിലെ കമ്പനികള്‍ പിരിച്ചുവിടുന്നത് വന്‍ വാര്‍ത്തയായിരുന്നു. എന്നാല്‍, ഇനി സന്തോഷത്തിന്റെ നാളുകള്‍ ആയിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. കമ്പനികള്‍ക്ക് നല്‍കാനുണ്ടായിരുന്ന തുക മുഴുവന്‍ കൊടുത്തു തീര്‍ക്കാനാണ് തീരുമാനം.
സ്വകാര്യ കമ്പനികള്‍ക്ക് മാത്രമല്ല, വിതരണ രംഗത്തെ പ്രമുഖര്‍ക്കും സൗദി വന്‍തുക നല്‍കാന്‍ ബാക്കിയുണ്ട്. ഈ തുക മൊത്തം കൊടുത്തു തീര്‍ക്കും. ഇക്കാര്യങ്ങള്‍ക്ക് വേണ്ടി പ്രത്യേക സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു.നിരവധി സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സമിതിയാണ് നിയോഗിക്കുക. വാണിജ്യ-നിക്ഷേപ മന്ത്രി മാജിദ് അല്‍ ഖസബിയുടെ നേതൃത്വത്തിലായിക്കും സമിതി. സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്.ഈ കമ്മിറ്റിയുടെ പഠനം പൂര്‍ത്തിയായാല്‍ മൊത്തം എത്ര തുക സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനുണ്ട് എന്ന കൃത്യമായ കണക്ക് ലഭിക്കും. പിന്നീട് തുക കൈമാറാനാണ് തീരുമാനം. മാജിദ് അല്‍ ഖസബിയെ ഉദ്ധരിച്ചാണ് സൗദി പ്രസ് ഏജന്‍സി വാര്‍ത്ത നല്‍കിയിരിക്കുന്നത്.
കൗണ്‍സില്‍ ഓഫ് സൗദി ചേംബേഴ്‌സ് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള തുകയുടെ ഏകദേശ കണക്ക് നേരത്തെ ശേഖരിച്ചിരുന്നു. ഇവരുമായി ചേര്‍ന്നായിരിക്കും പുതിയ കമ്മിറ്റിയും പ്രവര്‍ത്തിക്കുക. വേഗത്തില്‍ കൊടുത്തു തീര്‍ക്കേണ്ട കമ്പനികളുടെ പട്ടിക കമ്മിറ്റി തയ്യാറാക്കും.സൗദി അറേബ്യയിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനിയാണ് സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പ്. ഈ കമ്പനിക്ക് കോടികളാണ് നല്‍കാനുള്ളത്. ഹറമില്‍ ക്രൈന്‍ വീണ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കമ്പനിക്ക് നല്‍കിയിരുന്ന കരാറുകള്‍ ഭരണകൂടം മരവിപ്പിച്ചിരുന്നു.
പണമിടപാടുകള്‍ ശരിയായ രീതിയില്‍ നടക്കാത്ത സാഹചര്യത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച കമ്പനികളും നിരവധിയാണ്. അതിലൊന്നാണ് സൗദി ഓജര്‍. ഈ കമ്പനി മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ പിരിച്ചുവിട്ടത് വന്‍വിവാദമായിരുന്നു.സപ്തംബറില്‍ ഈ സംഖ്യയുടെ വലിയൊരളവാണ് കൊടുത്തു തീര്‍ത്തത്. 450 സര്‍ക്കാര്‍ വകുപ്പുകളുടെയും പദ്ധതികളുടെയും ഭാഗമായിട്ടാണ് ഇത്രയും വലിയ തുക സ്വകാര്യ കമ്പനികള്‍ക്ക് കൊടുക്കാനുണ്ടായിരുന്നത്. ബാക്കിയുള്ളത് ഉടന്‍ കൊടുത്തു തീര്‍ക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ബിന്‍ലാദിന്‍ ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ലഭിക്കുന്ന പല സര്‍ക്കാര്‍ കരാറുകളും വിവിധ കമ്പനികള്‍ക്ക് പുറംകരാര്‍ നല്‍കാറുണ്ട്.
അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ദുബായിലെ കമ്പനികളും നേരത്തെ പ്രതിസന്ധിയില്‍പ്പെട്ടിരുന്നു. ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന വാര്‍ത്തകളും വന്നിരുന്നു. പുതിയ സാഹചര്യത്തില്‍ എല്ലാവര്‍ക്കും പ്രതീക്ഷ വര്‍ധിക്കും.അതേസമയം, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് വേണ്ടി അനുവദിച്ച ഫണ്ട് പലതും ഉപയോഗിക്കാതെ കിടക്കുന്നുണ്ട്. ഈ തുക തിരിച്ചടയ്ക്കാന്‍ സര്‍ക്കാര്‍ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരമാവധി ചെലവ് ചുരുക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇനിയും പുറംകരാറുകള്‍ നല്‍കുമെങ്കിലും അനാവശ്യമെന്ന് തോന്നുന്ന ചെലവുകള്‍ ഒഴിവാക്കാനാണ് നിര്‍ദേശം.
https://www.facebook.com/Malayalivartha

























