കാറിൽ തനിച്ചാക്കിയ കുട്ടിയ്ക്ക് രക്ഷയായത് അബുദാബി പോലീസ്; സമീപ വാസികളുടെ സമയോചിത ഇടപെടൽ തുണച്ചത് കുരുന്നു ജീവൻ

അശ്രദ്ധമൂലം രക്ഷിതാക്കൾ കാറിൽ തനിച്ചാക്കിയ കുട്ടിയ്ക്ക് രക്ഷയായത് പോലീസ് ഉദ്യോഗസ്ഥർ. തലസ്ഥാന നഗരിയായ അബുദാബിയയിലെ അല്‍ ബത്തീനിലാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്.
തനിച്ചാക്കിയ കുട്ടിയെ നാട്ടുകാർ കണ്ടതിനെത്തുടർന്ന് വിവരം പോലീസിനെ അറിയിച്ചു. വിവരം ലഭിച്ചയുടൻ തന്നെ അബുദാബി പോലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക് എത്തുകയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് 5.47നാണ് അബൂദാബി പൊലീസ് കമാന്‍ഡ് കണ്‍ട്രോള്‍ റൂമില്‍ അല്‍ ബത്തീനില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിനകത്ത് ഒരു കുട്ടിയെ തനിച്ചാക്കിയെന്ന അറിയിപ്പ് ലഭിച്ചത്. ഉടന്‍ തന്നെ അബുദാബി പൊലീസിന്റെ സിവില്‍ ഡിഫന്‍സ്, ക്രിമിനല്‍ പെട്രോള്‍ വകുപ്പ് എന്നീ വിഭാഗങ്ങള്‍ സംഭവസ്ഥലത്ത് കുതിച്ചെത്തുകയും കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.
രക്ഷിതാക്കളുടെ അശ്രദ്ധയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിന് കാരണമെന്ന് അബൂദബി സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് മയൂഫ് അല്‍ കിത്ത്ബി അറിയിച്ചു. ഇത്തരം സംഭവങ്ങളുടെ പ്രത്യാഘാതം രക്ഷിതാക്കള്‍ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ചൂട് കൂടിയ സമയങ്ങളില്‍ അടച്ചുപൂട്ടിയ വാഹനത്തിനുള്ളില്‍ കുട്ടികളെ തനിച്ചാക്കി പോകുന്നത് വലിയ ദുരന്തത്തിന് വഴിവയ്ക്കും. വാഹനത്തിനകത്ത് കാര്‍ബണ്‍ ഡയോക്സൈഡ് വാതകവും സീറ്റ് ചൂടായി അതില്‍ നിന്നുയരുന്ന പ്രത്യേക രാസപദാര്‍ഥവും കുട്ടിക്ക് ശ്വാസതടസ്സം സൃഷ്ടിക്കാന്‍ കാരണമാവും. കുട്ടികളെ കാറിലിരുത്തി താക്കോല്‍ കുട്ടികള്‍ക്ക് കളിക്കാന്‍ നല്‍കുന്നതും അപകടം ക്ഷണിച്ചുവരുത്തും. വാഹനം അകത്തുനിന്ന് ലോക്കാവാന്‍ ഇതു കാരണമായേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുതിര്‍ന്നവരേക്കാള്‍ അഞ്ച് മടങ്ങ് വേഗത്തിലാണ് കുട്ടികളുടെ ശരീരോഷ്മാവ് കൂടുകയെന്നും ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനം ഉള്‍പ്പെടെ നിലയ്ക്കാന്‍ കാരണമാവുമെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha


























