തായ്‌ലന്‍ഡ് ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ ടീമംഗങ്ങളേയും കോച്ചിനേയും കണ്ടെത്തിയെങ്കിലും അവര്‍ പുറത്തെത്താന്‍ 'മാസങ്ങള്‍' വൈകാന്‍ സാധ്യത

തായ്‌ലന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട ഫുട്‌ബോള്‍ കളിക്കാരായ 12 കുട്ടികളെയും കോച്ചിനെയും പത്താം ദിനം ജീവനോടെ കണ്ടെത്തിയെങ്കിലും ഇവരെ പുറത്തെത്തിക്കുന്നതിന് കാലതാമസം നേരിടുമെന്ന് സൂചന. വെള്ളപ്പൊക്കത്തിലായ ഗുഹയ്ക്കുള്ളിലെ പാറയില്‍ അഭയം തേടിയവരെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ മാസങ്ങള്‍ നീണ്ടേക്കുമെന്ന് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ടു ചെയ്തു.
ഗുഹയിലെ പാതകളില്‍ വെള്ളം നിറഞ്ഞതിനാല്‍ ഉള്ളില്‍ അകപ്പെട്ടവരെ മുങ്ങാംകുഴിയിടുന്നത് പരിശീലിപ്പിച്ച് പുറത്തെത്തിക്കുകയോ അതുമല്ലെങ്കില്‍ വെള്ളം താഴുന്നതു വരെ കാത്തിരിക്കുകയോ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജലം താഴാനായി കാത്തിരിക്കേണ്ടി വന്നാല്‍ നാലു മാസമെങ്കിലും പുറത്തുനിന്ന് ഭക്ഷണവും മരുന്നും മറ്റും എത്തിക്കേണ്ടതായി വരുമെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
മഴക്കാലത്ത് സാധാരണ നിറയാറുള്ള ഗുഹ, തുടര്‍ന്ന് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസം വരെ വെള്ളപ്പൊക്കത്തില്‍ അകപ്പെടുകയാണ് പതിവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ചെളിനിറഞ്ഞതും തമ്മില്‍ കാണാനാകാത്ത വിധത്തില്‍ വെള്ളം നിറഞ്ഞതുമായ ഗുഹാവഴികളിലൂടെ മുങ്ങിനീന്തിയെത്താന്‍ കുട്ടികളെയും കോച്ചിനെയും പരിശീലിപ്പിക്കുകയെന്നത് ബുദ്ധിമുട്ടാകുമെന്നും സൂചനയുണ്ട്. ഗുഹയില്‍ നിറഞ്ഞ വെള്ളം പമ്പു ചെയ്തു കളഞ്ഞ് ജലപരിധി താഴ്ത്താനുളള ശ്രമങ്ങള്‍ വിജയം കാണുന്നുമില്ല.
ലോകം മുഴുവന്‍ ശ്വാസമടക്കി കണ്ട അപകടത്തില്‍ ആശ്വാസവാര്‍ത്തയെത്തിയത് ഇന്നലെ രാത്രി ഒന്‍പതോടെയാണ്. രക്ഷാപ്രവര്‍ത്തകര്‍ ആദ്യദിനം മുതല്‍ കരുതിയിരുന്നതു പോലെ 13 പേരും ഗുഹയ്ക്കുള്ളില്‍ 'പട്ടായ ബീച്ച്' എന്നറിയപ്പെടുന്ന അറയ്ക്കുള്ളില്‍ സുരക്ഷിതരായിരുന്നു. കനത്തമഴയില്‍ ഗുഹയ്ക്കുള്ളിലേക്ക് ഇരച്ചെത്തിയ പ്രളയജലത്തില്‍നിന്നു രക്ഷപ്പെടാന്‍ പട്ടായബീച്ചിലെ പാറക്കല്ലിനു മുകളില്‍ അഭയം തേടിയിരിക്കുകയായിരുന്നു കുട്ടികളും കോച്ചും. 11-16 പ്രായമുള്ളവരാണ് കുട്ടികളെല്ലാവരും. കോച്ചിന് ഇരുപത്തഞ്ച് വയസ്സുണ്ട്.
കഴിഞ്ഞ മാസം 23-ന് ആണ് 11-നും 16-നും ഇടയില്‍ പ്രായമുള്ള 12 കുട്ടികളും കോച്ചും ഉത്തര തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയ്ക്കുള്ളില്‍ അകപ്പെട്ടത്. ഇവര്‍ ഗുഹയില്‍ കയറിയശേഷം കനത്തമഴയില്‍ ഗുഹാമുഖം അടഞ്ഞതോടെ പുറത്തേക്കു വരാന്‍ കഴിയാതെയായി. ഉള്ളില്‍ വെള്ളം പൊങ്ങിയതനുസരിച്ചു കുട്ടികള്‍ ഗുഹയുടെ കൂടുതല്‍ ഉള്ളിലേക്കു പോയി. അതോടെ പുറത്തുവരാനുള്ള സാധ്യതകള്‍ തീര്‍ത്തും ഇല്ലാതാവുകയായിരുന്നു.
1000 തായ് സൈനികര്‍. യുഎസ്, ചൈന, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധര്‍, താല്‍ക്കാലിക ഹെലിപ്പാഡില്‍ സര്‍വസജ്ജമായ കോപ്റ്ററുകള്‍, എന്തിനും തയാറായ മെഡിക്കല്‍ സംഘം, മാധ്യമപ്രവര്‍ത്തകര്‍ , ഉത്തര തായ്ലന്‍ഡിലെ വിദൂര ഗ്രാമത്തിലെ താം ലുവാങ് ഗുഹാമുഖത്ത് ഒരാഴ്ചയിലേറെയായി ഇവരെല്ലാം കാത്തുനിന്നു. ഒപ്പം, ഉള്ളിലകപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളും അധ്യാപകരും സഹപാഠികളും ബുദ്ധസന്യാസികളും. തായ്‌ലന്‍ഡിലാകെ കുട്ടികള്‍ക്കുവേണ്ടി പ്രാര്‍ഥനകള്‍ നടന്നു.

അത്യന്തം പ്രതികൂലമായ സാഹചര്യങ്ങളോടു മല്ലിട്ടായിരുന്നു രക്ഷാപ്രവര്‍ത്തനം. 10 കിലോമീറ്ററുള്ള ഗുഹയിലെ ഇടുങ്ങിയ പാറയിടുക്കുകള്‍ താണ്ടുക ശ്രമകരമായിരുന്നു. അതിനുപുറമേയായിരുന്നു വെള്ളക്കെട്ടും ചെളിക്കുണ്ടും കൂരിരുട്ടും. തായ്‌ലന്‍ഡ് നാവികസേനയിലെ നീന്തല്‍ വിദഗ്ധര്‍ അകത്തേക്കെത്തിയത് അതീവ ദുര്‍ഘടമായ ഈ വഴിപിന്നിട്ടാണ്. ഗുഹയുടെ അഞ്ചു കിലോമീറ്ററോളം ഉള്ളിലാണ് കുട്ടികളെ കണ്ടെത്തിയത്. താം ലുവാങ് ഗുഹയ്ക്കുള്ളില്‍ അകപ്പെട്ടവരെ കണ്ടെത്തിയതില്‍ തായ് രക്ഷാദൗത്യസംഘാംഗങ്ങള്‍ അതീവ ആഹ്ലാദം പ്രകടിപ്പിച്ചു.
https://www.facebook.com/Malayalivartha





















