മുട്ടനാട് ചമയുന്നവര്‍ ഇതറിയണം... പണക്കൊഴുപ്പില്‍ പുളയുന്നവര്‍ പിന്‍തിരിഞ്ഞു നില്‍ക്കുന്നു
ആത്മാവില്‍ ദരിദ്രരായവരെ വിമോചനത്തിന്റെ വഴി നടത്തുന്ന മനുഷ്യസ്‌നേഹിയായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇത്തവണ നല്‍കിയ ക്രിസ്തുമസ് സന്ദേശം നമ്മള്‍ മലയാളികളെത്തന്നെ ഉദ്ദേശിച്ചാണോ എന്ന് ഏതൊരാള്‍ക്കും തോന്നും.
വിഭവസമൃദ്ധമായ ഭക്ഷണത്തിനു നടുവിലിരിക്കുമ്പോള്‍ ലോകമെങ്ങും പട്ടിണിപ്പാവങ്ങളുണ്ടെന്ന് മറക്കരുതെന്നായിരുന്നു പാപ്പയുടെ ക്രിസ്തുമസ് സന്ദേശത്തിന്റെ മുഖവാചകം തന്നെ. ബേത് ലഹേമിലെ കാലിത്തൊഴുത്തില്‍ പിറന്ന അതിലളിതവും നിര്‍മ്മലവുമായ ദൈവസ്‌നേഹത്തെ തീന്‍മേശ മുഴുവന്‍ നിറയുന്ന പണക്കൊഴുപ്പിന്റെ ഉത്സവമാക്കി മാറ്റിയ നമുക്ക് കുനിഞ്ഞ ശിരസ്സോടെയല്ലാതെ ആ സ്‌നേഹസന്ദേശം ശ്രവിക്കാനാവില്ല.
ക്രിസ്തുമസ് പങ്കുവയ്ക്കലിന്റെയും സ്‌നേഹത്തിന്റെയും സന്ദേശമാണ് നല്‍കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മളോ ഒരു പള്ളിയില്‍ രണ്ട് ഉപവിശ്വാസി സമൂഹത്തിനുപോലും ഒത്തുചേര്‍ന്നു പ്രാര്‍ത്ഥിക്കാനാകാത്തവിധം പിരിഞ്ഞുപോയിരിക്കുന്നു. ദൈവം ചേര്‍ത്ത സൌഹൃദങ്ങളെപ്പോലും പണത്തിന്റെയും ഈഗോയുടെയും പേരില്‍ തമ്മിത്തല്ലി അകലുന്നു. അധികാരത്തിനും അനാചാരത്തിനും വേണ്ടി കൊല്ലാനും തിന്നാനും നില്‍ക്കുന്ന മലയാളിയുടെ മനസ്സാക്ഷിയോടു ചോദിച്ച ചോദ്യങ്ങളായിത്തോന്നും അദ്ദേഹത്തിന്റെ വാക്കുകള്‍.
അത്യാഗ്രഹം വെടിയാനും, അമിത ഭക്ഷണം ഒഴിവാക്കാനും മാര്‍പ്പാപ്പ പറയുമ്പോള്‍ അമിതമോഹത്തിന്റെ പിടിയില്‍വീണ ജനസമൂഹമായി നമ്മള്‍ മാറിയിരിക്കുന്ന ദുരവസ്ഥ നാം കാണണം. ചൂഷണത്തിനും വെട്ടിപ്പിടിക്കലിനുമായുള്ള പരക്കംപാച്ചിലിനിടയില്‍ ലോകത്ത് പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അകലം കൂടി വരുന്ന അവസ്ഥ എടുത്തു പറയുന്ന പാപ്പയെ അനുസരിക്കുവാന്‍ എത്ര മലയാളികള്‍ക്കു കഴിയും.
ലളിത ജീവിതത്തിന്റെ പ്രാധാന്യമാണ് മാര്‍പ്പാപ്പ എടുത്തുപറഞ്ഞത്. ഈ ക്രിസ്തുമസിന്റെ അത്യാഢംബരങ്ങളിലേക്ക് ഒന്നു തിരിഞ്ഞുനോക്കിയാല്‍ ആ ആഹ്വാനത്തിലെ ദൈവവഴി തിരിയാതിരിക്കില്ല. നൂറ്റാണ്ടുകണ്ട വെള്ളപ്പൊക്കത്തെ അതിജീവിച്ച ജനതയെന്ന അഭിമാനം അസഹിഷ്ണുതയ്ക്കും അഹങ്കാരത്തിനും അല്പദിവസങ്ങള്‍ കൊണ്ട് മാറ്റിപ്പണിതവരാണ് നാം. വെള്ളപ്പൊക്കത്തിന്റെ കെടുതി മാറാത്ത മണ്ണിലാണ് ക്രിസ്തുമസ് മാമാങ്കങ്ങള്‍ നിറയുന്നത്. വളരെ ചുരുക്കം പേര്‍ക്കു മാത്രമാണ് ക്രിസ്തുമസ് കരുതലിന്റെയും ലാളിത്യത്തിന്റെയും ഓര്‍മ്മകളുണര്‍ത്തേണ്ട ദിനമാണെന്ന വിവേകമുള്ളത്.
ഉള്ളവന്റെ ആഢംബരജീവിത്തിന് വില കൊടുക്കേണ്ടി വരുന്നത് പാവപ്പെട്ടവനും പരിസ്ഥിതിയും ഭാവി തലമുറയുമാണെന്ന പരമയാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ ഇനി എത്രകാലം നാം നോമ്പെടുക്കേണ്ടി വരും എന്നതാണ് ചോദ്യം. ഉള്ളവനെയും അറിഞ്ഞവനെയും വിട്ട് ദരിദ്രനെയും പാപികളെയും തലോടിയ സഹജീവിസ്‌നേഹത്തിന്റെ അവതാരമഹത്വത്തെ ഓര്‍ക്കാതെ, വീണുകിടക്കുന്നവരുടെയും രോഗാതുരരുടെയും കണ്ണീരൊപ്പാതെ നാം ഏതു സ്വസ്ഥതയിലേക്ക് നടന്നുപോകുന്നത്. സഹനത്തിന്റെ കുരിശും കരുണയുടെ പുഞ്ചിരിയുമായല്ലാതെ നാം ദൈവത്തോട് അടുക്കുമെന്നു തോന്നുന്ന ദിനമായിരിക്കും വിമോചനത്തിന്റെ ഉണ്ണിമിശിഹ സമാധാനത്തിന്റെ നറുപുഞ്ചിരിയുമായി കേരളത്തിന്റെ പുല്‍ക്കൂട്ടിലേക്കു വിരുന്നു വരിക.
https://www.facebook.com/Malayalivartha