ഇന്ത്യയുടെ ഭീഷണിക്കും അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ക്കും മുന്നില്‍ മുട്ടുമടക്കി. എന്നിട്ടും പാഠം പഠിക്കാന്‍ തയ്യാറാകാതെ പാകിസ്ഥാന്‍, ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ മതിയായ തെളിവ് തരാതെ അറസ്റ്റ് ചെയ്യാനാകില്ലെന്നാണ് പാക് വിദേശകാര്യ മന്ത്രി
ഇന്ത്യയുടെ ഭീഷണിക്കും അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ക്കും മുന്നില്‍ മുട്ടുമടക്കി. എന്നിട്ടും പാഠം പഠിക്കാന്‍ പാക്കിസ്ഥാന്‍ തയാറല്ല. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ മതിയായ തെളിവ് തരാതെ അറസ്റ്റ് ചെയ്യാനാകില്ലെന്നാണ് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുടെ വാദം. ഭീകരത പ്രോത്സാഹിപ്പിക്കുന്ന നയം ഉപേക്ഷിക്കാന്‍ തയാറല്ലെന്ന് ഒരിക്കല്‍ കൂടി ഉറപ്പിക്കുകയാണ് ഖുറേഷി. പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജെയ്‌ഷെ മുഹമ്മദ് വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് നിങ്ങള്‍ ചോദിക്കുന്നത്.
മുംബൈ, പത്താന്‍കോട്ട് ഭീകരാക്രമണമുണ്ടായപ്പോഴും പാക്കിസ്ഥാന്‍ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. വ്യക്തമായ തെളിവുകള്‍ ഇന്ത്യ നല്‍കിയിട്ടും നടപടിയെടുത്തില്ല. ഭീകരസംഘടനയാണെന്ന് പാക്കിസ്ഥാന്‍ തന്നെ പ്രഖ്യാപിച്ചിട്ടുള്ള ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ അവിടെ സ്വതന്ത്രമായി വിഹരിക്കുകയാണെന്ന് മന്ത്രി തുറന്നുപറയുകയാണ്. അസറിന് തീരെ വയ്യെന്നാണ് അദ്ദേഹം ന്യായീകരിക്കുന്നത്. പുല്‍വാമയിലേത് ഭീകരാക്രമണമല്ലെന്നും പ്രതികാരമാണെന്നും ഒരു സെനറ്റ് അംഗവും ന്യായീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആവശ്യം അവഗണിക്കുകയെന്ന മുന്‍നിലപാട് തന്നെയാകും ഇമ്രാന്‍ഖാനും സ്വീകരിക്കാന്‍ സാധ്യത.
ഇന്നലെ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായത് ഇനിയെങ്ങനെ എന്നതിന്റെ വ്യക്തമായ സൂചനയാണ്. ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ നൗഷേരയിലാണ് പാക് വെടിവയ്പ്പുണ്ടായത്. വൈകീട്ട് 4.15 ഓടെയാണ് വെടിവയ്പ്പ് തുടങ്ങിയത്. ഇതോടെ ഇന്ത്യയും തിരിച്ചടിക്കാന്‍ തുടങ്ങി. അതിര്‍ത്തിയില്‍ വെടിവയ്പ്പ് തുടരുകയാണ്. കുപ്‌വാര ജില്ലയിലെ ലങ്കാത് മേഖലയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ നാല് സിആര്‍പിഎഫ് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് ഭീകരരും ഇവരെ സംരക്ഷിക്കാന്‍ ശ്രമിച്ച ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു.
ഭീകരര്‍ക്കെതിരായ നടപടിക്ക് ശേഷം പ്രദേശത്ത് തെരച്ചില്‍ നടത്തുകയായിരുന്ന ജവാന്മാര്‍ക്ക് നേരേ പ്രദേശവാസികളെ മറയാക്കി ഒരു ഭീകരന്‍ അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു. അതിര്‍ത്തിയില്‍ അതിരൂക്ഷമായ വെടിവയ്പ്പാണ് പാക്കിസ്ഥാന്‍ നടത്തുന്നത്. ഇന്നലെ മാത്രം അമ്പതിലേറെ തവണ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. തീവ്രവാദികളെ മറയാക്കി പാക് സൈന്യം ഇന്ത്യയോട് നടത്തുന്നത് യുദ്ധം തന്നെ.
അയല്‍രാജ്യങ്ങള്‍ക്കെതിരെ ഭീകരസംഘടനകളെ ഉപയോഗിച്ച് നിഴല്‍യുദ്ധം നടത്തുന്നത് നയമാക്കിയ രാജ്യമാണ് പാക്കിസ്ഥാന്‍. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളും പാക് ഭീകരതയുടെ ഭീഷണി നേരിടുന്നു. നിരവധി ഭീകര സംഘടനകളുടെയും നേതാക്കളുടെയും സുരക്ഷിത താവളമാണ് പാക്കിസ്ഥാന്‍. 69 സംഘടനകളെയാണ് പാക്കിസ്ഥാന്‍ നാഷണല്‍ കൗണ്ടര്‍ ടെററിസം അതോറിറ്റി (എന്‍സിടിഎ) ഇതുവരെ നിരോധിച്ചിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും ബലൂചിസ്ഥാനിലും ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാനിലും ഗോത്രമേഖലകളിലും സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന സംഘടനകളാണ്.
പാക് അധിനിവേശ കശ്മീര്‍ കേന്ദ്രമാക്കി ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ഹര്‍ക്കത്തുള്‍ മുജാഹിദ്ദീന്‍, അല്‍ ബാദര്‍ തുടങ്ങിയവരെ നിരോധിച്ചിട്ടുമില്ല. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമാണ് ഹാഫിസ് സയീദിന്റെ ജമാ അത്ത് ഉദ്ദവയെ നിരോധിച്ചത്. 2008ല്‍ ഇരുനൂറോളം പേരെ കൊലപ്പെടുത്തിയ മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനാണ് സയീദ്.
ഇന്ത്യ നിരോധിച്ച 41 ഭീകരസംഘടനകളില്‍ പകുതിയിലധികവും പാക്കിസ്ഥാനിലോ പാക് പിന്തുണയോടെയോ പ്രവര്‍ത്തിക്കുന്നവരാണ്. ജെയ്‌ഷെ മുഹമ്മദ്, ലക്ഷ്‌കര്‍ ഇ ത്വയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ഹര്‍ക്കത്തുള്‍ മുജാഹിദ്ദീന്‍, അല്‍ ബാദര്‍, ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ്, ബബ്ബര്‍ ഖല്‍സ, ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്‍ തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. ഖാലിസ്ഥാന്‍ ഭീകരര്‍ക്കും പാക് ചാരസംഘടന ഐഎസ്‌ഐ പണവും മറ്റ് സഹായങ്ങളും നല്‍കി വരുന്നുണ്ട്. ഇന്ത്യയില്‍ നിരപരാധികളെ കൊന്നൊടുക്കുന്ന മസൂദ് അസറും ഹാഫിസ് സയീദും പാക്കിസ്ഥാനില്‍ സ്വതന്ത്രരായി വിഹരിക്കുമ്പോഴാണ് സമാധാന പ്രേമിയായി ഇമ്രാന്‍ ഖാന്‍ അഭിനയിക്കുന്നത്. പുല്‍വാമയിലേത് ഭീകരാക്രമണമാണെന്ന് പരാമര്‍ശിക്കാന്‍ പോലും ഇമ്രാന്‍ ഇതുവരെ തയാറായിട്ടില്ല. തിരിച്ചടിക്കുമെന്ന ഇന്ത്യയുടെ ശക്തമായ നിലപാടാണ് മുട്ടുമടക്കാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിച്ചത്.
https://www.facebook.com/Malayalivartha