ഓസ്ട്രേലിയയിൽ യുവ ഇന്ത്യൻ ഡോക്ടറെ വെട്ടിനുറുക്കി കൊലപ്പെടുത്തി; മൃതദേഹം സ്വന്തം കാറില്‍ ഒരു സ്യൂട്ട്‌കേയ്‌സിൽ; മരണത്തിൽ ദുരൂഹത
ഓസ്ട്രേലിയയിലെ മെൽബണിൽ ഇന്ത്യൻ ദന്തഡോക്ടറെ കുത്തിക്കൊന്ന നിലയിൽ കണ്ടെത്തി. 32കാരിയായ പ്രീതി റെഡ്ഡിയെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.കുറച്ചു ദിവസങ്ങൾക്കു മുൻപ് സിഡ്നിയിൽനിന്ന് ഇവരെ കാണാതായിരുന്നതായി പറയപ്പെടുന്നു. സ്വന്തം കാറില്‍ ഒരു സ്യൂട്ട്‌കേയ്‌സിൽ കുത്തിനിറച്ച രീതിയിലായിരുന്നു ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
കിഴക്കന്‍ സിഡ്നിയിൽ ഒരിടത്ത് പാർക്ക് ചെയ്ത നിലയിലായിരുന്നു കാർ കണ്ടെത്തിയതെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് പറഞ്ഞു. ഇവരുടെ മരണത്തിനു തൊട്ടു പിന്നാലെ മുൻ കാമുകന്‍ വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച മക്ഡൊനാൾഡ്സിലെ ജോർജ് സ്ട്രീറ്റിൽ ആരെയൊ കാത്തിരിക്കുന്ന രീതിയിലായിരുന്നു പ്രീതി റെഡ്ഡിയെ അവസാനമായി കണ്ടതെന്ന് പൊലീസ് പറഞ്ഞു.
ഇവരുടെ മൃതദേഹത്തിൽ നിരവധി തവണ കുത്തേറ്റതിന്റെ പാടുകളുണ്ട്. എന്നാൽ പ്രീതിയും മുൻ കാമുകനും സിഡ്നിയിലെ ഹോട്ടലിൽ താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ദന്തചികിൽസയുമായി ബന്ധപ്പെട്ട സമ്മേളനത്തിൽ പങ്കെടുത്ത ശേഷം കഴിഞ്ഞ ഞായറാഴ്ച രാവിലെ 11നാണ് ഇവര്‍ കുടുംബവുമായി അവസാനം സംസാരിച്ചത് എന്ന് പറയുന്നു. പ്രഭാത ഭക്ഷണത്തിനു ശേഷം വീട്ടിലേക്കു തിരികെയെത്തുമെന്നാണ് പ്രീതി പറഞ്ഞിരുന്നത്. എന്നാൽ വൈകുന്നേരം ആയിട്ടും പ്രീതി തിരിച്ചെത്താതിരുന്നതോടെ കുടുംബം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പ്രീതിയുടെ തിരോധാനവും മരണ വിവരവും അറിഞ്ഞു സഹപ്രവർത്തകർ ഞെട്ടൽ രേഖപ്പെടുത്തിയതായി ഓസ്ട്രേലിയൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രീതി ജോലിക്കെത്തിയോ എന്നു തിരക്കി തിങ്കളാഴ്ചയാണ് പ്രീതിയുടെ സഹപ്രവർത്തകർക്കു അധികൃതരുടെ വിളിയെത്തിയത്.
മരണ വിവരമറിഞ്ഞ് ഉറങ്ങാൻ പോലും സാധിച്ചില്ല. അവസാനം സംസാരിച്ചപ്പോൾ അടുത്ത ആഴ്ച കാണാമെന്നു പറഞ്ഞതായും പ്രീതിയുടെ സംസാരം സാധാരണ രീതിയിൽ ആയിരുന്നെന്നും ഗ്ലെൻബ്രൂക്ക് ഡെന്റല്‍ സർജറിയിലെ പ്രീതിയുടെ സഹപ്രവർത്തക ചെൽസീ ഹോംസ് പറഞ്ഞു. പ്രീതിയുടെ ബന്ധങ്ങളെക്കുറിച്ചു കൂടുതൽ അന്വേഷിച്ചു വരികയാണെന്നു പൊലീസ് അറിയിച്ചു. കാണാതാകുന്നതിനു കുറച്ചു സമയം മുന്‍പ് ഒരു ഹോട്ടലിലെ സിസിടിവി ക്യാമറയില്‍ ഒറ്റയ്ക്ക് നിൽക്കുന്ന പ്രീതിയുടെ ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.
പ്രീതിയുടെ മൃതദേഹം കണ്ടെത്തുന്നതിന് ഒരു ദിവസം മുൻപ് മുൻ കാമുകൻ ഡോ. ഹർഷവർധൻ നാര്ദെ ഒരു വാഹനാപകടത്തിൽ മരിച്ചു. ഹർഷവർധന്‍ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാർ മറ്റൊരു വാഹനത്തിനു നേരെ ഇടിച്ചു കയറ്റുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഹർഷവർധനും ഓസ്ട്രേലിയയിൽ ദന്തഡോക്ടറായിരുന്നു. ഇയാളുടെ മരണത്തിനു മുൻപ് പ്രീതിയുടെ തിരോധാനത്തെക്കുറിച്ചു പൊലീസ് ഹർഷവര്‍ധനുമായി സംസാരിച്ചിരുന്നു.
https://www.facebook.com/Malayalivartha