ഇന്ത്യയും ചൈനയും വികസ്വര രാഷ്ട്രങ്ങളല്ലെന്നും ആ പദവി ഉപയോഗിച്ച് ഇരുരാജ്യങ്ങളും മുതലെടുപ്പ് നടത്തുകയാണ്; ആഞ്ഞടിച്ച് ട്രംപ്
ഇന്ത്യക്കും ചൈനക്കും നേരെ ആഞ്ഞടിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയും ചൈനയും വികസ്വര രാഷ്ട്രങ്ങളല്ലെന്നും ആ പദവി ഉപയോഗിച്ച് ഇരുരാജ്യങ്ങളും മുതലെടുപ്പ് നടത്തുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ബുധനാഴ്ച പെന്‍സില്‍വാനിയയില്‍ നടന്ന ചടങ്ങിലായിരുന്നു ട്രംപിന്റെ പരാമര്‍ശം.
"രണ്ട് ഭീമന്‍ സാമ്പത്തിക ശക്തികളായ ചൈനയും ഇന്ത്യയും ഇനിയും വികസ്വര രാജ്യങ്ങളാണെന്ന് പറയുക വയ്യ. അതിനാല്‍ തന്നെ ലോകവ്യാപാര സംഘടനയില്‍(ഡബ്ല്യുടിഒ) നിന്ന് ആനുകൂല്യങ്ങളും അവര്‍ സ്വീകരിക്കാന്‍ പാടുള്ളതല്ല. ഇന്ത്യയും ചൈനയും അനേകം വര്‍ഷങ്ങളായി ഞങ്ങളില്‍ നിന്ന് കാര്യലാഭം നേടിക്കൊണ്ടിരിക്കുകയാണ്" എന്നും ട്രംപ് കുറ്റപ്പെടുത്തി.
ലോകവ്യാപാര സംഘടന ഇന്ത്യയെയും ചൈനയെയും ഇപ്പോഴും വികസ്വര രാജ്യങ്ങളായാണ് കാണുന്നത്. പക്ഷെ അവരെല്ലാം വികസിച്ചു കഴിഞ്ഞു. ഇനിയും ഡബ്ല്യുടിഒയെ ഇവര്‍ ദരുപയോഗം ചെയ്യാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഡബ്ല്യുടിഒ യുഎസ്സിനെ നീതിപൂര്‍വ്വമായി പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.
ചൈനീസ് ഉത്പന്നങ്ങള്‍ക്ക് കടുത്ത ഇറക്കുമതി തീരുവ ചുമത്തിയതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടിരുന്നു. വികസ്വര രാജ്യങ്ങളെ എങ്ങനെയാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ നിര്‍വ്വചിക്കുന്നതെന്ന് ജൂലൈയില്‍ ട്രംപ് ചോദിച്ചിരുന്നു. ചൈനയ്ക്കും തുര്‍ക്കിക്കും ഇന്ത്യക്കും നല്‍കുന്ന പ്രത്യേക ഇളവുകള്‍ ഉന്നംവെച്ചായിരുന്നു ഈ പരാമര്‍ശം.
സാമ്പത്തികമായ ഏറെ മുന്നേറിയ രാജ്യങ്ങള്‍ ചില പഴുതുകളിലൂടെ വേല്‍ഡ് ട്രേഡ് സെന്ററിന്റെ ചില ആനുകൂല്യങ്ങള്‍ ഇപ്പോഴും അനുഭവിക്കുന്നുന്നതിനെതിരേ നടപടിയെടുക്കണമെന്ന് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ട്രംപ്.
ഇന്ത്യയും ചൈനയും പോലെയുള്ള വളരുന്ന സാമ്പത്തിക ശക്തികൾക്ക് ഇളവുകൾ നൽകുന്നത് അവസാനിപ്പിക്കണമെന്ന് ട്രംപ് നേരത്തെയും ആവശ്യപ്പെട്ടിരുന്നു. വടക്കൻ ഡക്കോട്ടയില്‍ ഒരു ധനസമാഹരണ ചടങ്ങിൽ സംസാരിക്കവേ അമേരിക്കയും ഒരു ‘വികസ്വര രാജ്യ’മാണെന്നും മറ്റേതു രാജ്യത്തേക്കാൾ വേഗത്തിൽ വളരേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സാമ്പത്തികമായി വളർന്നുവരുന്നവ എന്ന ഗണത്തിൽപ്പെട്ട, പുരോഗതി കൈവരിക്കാത്ത രാജ്യങ്ങളുണ്ട്. ഇവയുടെ വളർച്ചക്കു സഹായകരമായാണ് ഇളവുകൾ നൽകുന്നത്. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ വികസ്വര രാജ്യങ്ങളായാണ് അവകാശപ്പെടുന്നത്. ആ ഗണത്തിലായതിനാൽ അവർക്ക് ഇളവുകൾ ലഭിക്കുന്നു. നമ്മൾ അവർക്ക് പണം നൽകണമെന്നതു തികച്ചും ഭ്രാന്തമായ അവസ്ഥയാണ്. നമ്മൾ ഇത് നിർത്താൻ പോകുകയാണ്. നമ്മളിതു നിർത്തി കഴിഞ്ഞു എന്നും ട്രംപ് പറഞ്ഞു.
അമേരിക്കയും വളരുന്ന രാജ്യമായതിനാൽ ‘വികസ്വരരാജ്യ’ മാണെന്നാണ് തന്‍റെ കാഴ്ചപ്പാടെന്നും ട്രംപ് വ്യക്തമാക്കി. ചൈനയെ സാമ്പത്തികമായി വൻ ശക്തിയായി വളരാൻ അനുവദിച്ചത് ലോക വ്യാപാര സംഘടനയാണെന്നും യുഎസ് പ്രസിഡന്‍റ് കുറ്റപ്പെടുത്തി. ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിങ്ങിന്‍റെ ആരാധകനാണ് താനെന്നും എന്നാൽ വർഷം തോറും യുഎസിൽ നിന്നും 500 ബില്യൻ ഡോളർ കൈപ്പറ്റി പുനർനിർമ്മാണം നടത്തുന്നത് ശരിയല്ലെന്ന് ചിൻപിങ്ങിനോടു തന്നെ നേരിട്ടു വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം അമേരിക്കയുമായുള്ള വാണിജ്യ യുദ്ധം മൂലം ചൈനയിലെ വ്യവസായ മേഖല അഭിമുഖീകരിക്കുന്ന മാന്ദ്യത്തിന്റെ തീവ്രത ഏറി വരുന്നതായാണ് റിപ്പോര്‍ട്ട്. വാഹനം, എണ്ണ സംസ്‌കരണം, ഉരുക്ക് തുടങ്ങി വിവിധ രംഗങ്ങളില്‍ ലാഭം കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെ ഏറ്റവും മോശമായ സാഹചര്യമാണ് ഉരുത്തിരിഞ്ഞിട്ടുള്ളതെന്ന് റോയിട്ടേഴ്‌സ് നിരീക്ഷിക്കുന്നു.
ചൈനയിലെ സംയുക്ത വ്യവസായ മേഖല 2018 ജൂണില്‍ കൈവരിച്ച ലാഭത്തേക്കാള്‍ ( 87.5 ബില്യണ്‍ ഡോളര്‍) 3.10 ശതമാനം കുറവായിരുന്നു ഈ ജൂണില്‍. ട്രമ്പ് തുടക്കമിട്ട വാണിജ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതില്‍ നിന്നും അധിക മുതല്‍മുടക്കില്‍ നിന്നും ഒരു വര്‍ഷത്തോളമായി ചൈനീസ് വ്യവസായികള്‍ പൊതുവേ വിട്ടുനില്‍ക്കുകയാണ്. വാണിജ്യ യുദ്ധമവസാനിപ്പിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി ട്രമ്പും സി ജിന്‍ പിംഗും തമ്മിലുള്ള ചര്‍ച്ചയ്ക്ക്് കളമൊരുങ്ങുന്നുണ്ടെങ്കിലും അവ്യക്തത തുടരുന്നിടത്തോളം കാലം മാന്ദ്യമകലാനുള്ള സാധ്യതയില്ലെന്നാണ് വിപണി വൃത്തങ്ങള്‍ കരുതുന്നത്.
https://www.facebook.com/Malayalivartha