കാശ്മീർ വിഷയത്തിൽ ചൈന ഇടപെടുന്നു, ഐക്യരാഷ്‌ട്രസഭയിൽ രഹസ്യ ചർച്ച; ചർച്ചയിൽ പാകിസ്ഥാനെ പങ്കെടുപ്പിക്കില്ല
ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ച നടപടി ഐക്യരാഷ്ട്രസഭ രക്ഷാസമിതി ഇന്ന് ചര്‍ച്ച ചെയ്തേക്കും. ഇന്ത്യൻ സമയം വൈകിട്ട് ഏഴരയ്ക്ക് അടച്ചിട്ട മുറിയിലാണ് അനൗദ്യോഗിക ചർച്ച നടക്കുക. കശ്മീർ വിഷയം രക്ഷാസമിതി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 14-ന് സമിതിക്ക് ചൈന കത്തയച്ചിരുന്നു. ഇതേത്തുടർന്നാണ് രഹസ്യ സ്വഭാവമുള്ള അടിയന്തര യോഗം ചേരുന്നത്.
അതേസമയം ഇന്നത്തെ ചർച്ചയിൽ പാകിസ്ഥാനെ പങ്കെടുപ്പിക്കില്ല. യോഗത്തിലുണ്ടാകുന്ന പ്രസ്താവനകളോ പരാമർശങ്ങളോ റെക്കോർഡ് ചെയ്ത് സൂക്ഷിക്കില്ല. ഇത് ചർച്ച ചെയ്യാനോ മാദ്ധ്യമങ്ങളിൽ പ്രക്ഷേപണം ചെയ്യാനോ അനുവദിക്കില്ല. കാശ്മീർ വിഷയം വ്യാഴാഴ്ച ചർച്ച ചെയ്യണമെന്ന് ചൈന ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്നലെ മറ്റ് യോഗങ്ങളൊക്കെ നിശ്ചയിച്ചതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നുവെന്ന് നയതന്ത്രജ്ഞർ പറഞ്ഞു. ചർച്ചയിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്നതിനെക്കുറിച്ച് പോളണ്ടിലെ സെക്യൂരിറ്റി കൗൺസിൽ പ്രസിഡന്റ് ജോന്ന റോണക്ക പരിശോധിച്ച് വരികയാണെന്നും നയതന്ത്രജ്ഞർ പറഞ്ഞു.
‘ഇന്ത്യ– പാക്കിസ്ഥാൻ ചോദ്യം’ എന്ന ഇനം അജൻഡയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, ഈ മാസം രക്ഷാസമിതി അധ്യക്ഷ സ്ഥാനം വഹിക്കുന്ന പോളണ്ടിനു ചൈന കത്തയച്ചു. കശ്മീരിനെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കിയതില്‍, പ്രത്യേകിച്ച് ലഡാക് കേന്ദ്രഭരണ പ്രദേശമാക്കിയതില്‍ രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈന വലിയ അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. കശ്മീർ വിഷയം ചര്‍ച്ച ചെയ്യാന്‍ രക്ഷാസമിതി അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ സുരക്ഷാസമിതിക്ക് കത്തയച്ചിരുന്നു. തങ്ങളുടെ സംയമനത്തെ ദൗര്‍ബല്യമായി ഇന്ത്യ കാണരുതെന്ന് രക്ഷാസമിതിക്കയച്ച കത്തില്‍ പാക്കിസ്ഥാൻ പറയുന്നു. പ്രശ്‌നത്തില്‍ ചൈന പിന്തുണ നല്‍കുമെന്നും പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നു.
പാക്ക് പ്രധാനമന്ത്രി ഇമ്രാൻഖാൻ ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി പോരാടാൻ ജനങ്ങൾ തയാറാണെന്നായിരുന്നു ഇമ്രാന്റെ പ്രസ്താവന. രാജ്യാന്തര തലത്തിൽ കശ്മീരിനുള്ള സ്ഥാനം നിലനിര്‍ത്തുമെന്ന് പാക്കിസ്ഥാൻ ഉറപ്പു വരുത്തുമെന്നും അക്കാര്യത്തിൽ താൻ പ്രതിജ്ഞാബദ്ധനാണെന്നും ഇമ്രാൻ പറഞ്ഞു. പാക്കിസ്ഥാനെതിരെ ഇന്ത്യ സൈന്യത്തെ ഉപയോഗിച്ചാല്‍ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ ശക്തിയുമുപയോഗിച്ചുള്ള തിരിച്ചടിയുണ്ടാകുമെന്ന് പാക്ക് വിദേശകാര്യ മന്ത്രി ഷാ മഹമ്മുദ് ഖുറേഷി വ്യക്തമാക്കി. ഇന്ത്യയുടെ അപകടകരമായ നടപടി ചര്‍ച്ച ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നതായി രക്ഷാസമിതിക്കയച്ച കത്തില്‍ ഷാ മഹമ്മുദ് ഖുറേഷി ആവശ്യപ്പെട്ടു.
അതേസമയം, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370, 35 എ വകുപ്പുകൾ എടുത്ത് കളഞ്ഞ വിജ്ഞാപനത്തിനും മാധ്യമ നിയന്ത്രണത്തിനും എതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹർജികൾ പരിഗണിക്കുക.
രാഷ്ട്രപതിയുടെ വിജ്ഞാപനത്തിലൂടെ പ്രത്യേക പദവി റദ്ദാക്കിയത് ഭരണ ഘടനാ വിരുദ്ധമാണെന്നാണ് ഹർജിയിലെ വാദം. മാധ്യമപ്രവർത്തനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ചോദ്യം ചെയ്ത് കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധാ ബാസിനാണ് കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha