രാജകീയമായി വാണ മലിന്വാ ഇനത്തില്‍പ്പെട്ട നായ്ക്കള്‍ ഇപ്പോള്‍ അന്യരാജ്യത്ത് നരകിക്കുന്നു!
ബെല്‍ജിയന്‍ മലിന്വാ ഇനത്തില്‍പ്പെട്ട ഒരു നായയായിരുന്നു അല്‍ ഖായിദ ഭീകരന്‍ ഉസാമ ബിന്‍ ലാദനെ പിടികൂടുന്നതിന് യുഎസിന്റെ നേവി സീല്‍ ടീം സിക്സ് അംഗങ്ങള്‍ക്കു വഴി കാട്ടിയായത്. ലോകത്തിനു മുന്നില്‍ ആ നായയും അദൃശ്യനാണ്.
വിവിധ രാജ്യങ്ങള്‍ക്ക് ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിനായി യുഎസ് നല്‍കുന്ന സഹായങ്ങളില്‍ ഇത്തരത്തിലുള്ള മിടുക്കന്‍ നായ്ക്കളുമുണ്ട്. യുഎസ് പരിശീലിപ്പിച്ചു വിവിധ രാജ്യങ്ങള്‍ക്കു നല്‍കുന്നത് ബെല്‍ജിയന്‍ മലിന്വാ, ജര്‍മന്‍ ഷെപ്പേഡ് എന്നിവ കൂടാതെ ലാബ്രഡോര്‍, കോക്കര്‍ സ്പാനിയല്‍ തുടങ്ങിയ വിഭാഗത്തില്‍പെട്ട നായ്ക്കളുമുണ്ട്. ഇന്ത്യന്‍ സുരക്ഷാസേനയിലുമുണ്ട് ഇവ. സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതിനാണ് സൈന്യം ഇവയ്ക്കു പ്രധാനമായും പരിശീലനം നല്‍കാറുള്ളത്. ഏറെ ദൂരെയുള്ള ശത്രുക്കളെ വരെ മണം പിടിച്ചു കണ്ടെത്താന്‍ ശേഷിയുള്ളതാണ് ബെല്‍ജിയന്‍ മലിന്വാകള്‍. വലുപ്പം കുറവായതിനാല്‍ത്തന്നെ സൈന്യം കയറും മുന്‍പ് ലക്ഷ്യകേന്ദ്രങ്ങളിലേക്കു 'നുഴഞ്ഞു കയറാനും' ഇവയെ ഉപയോഗിക്കാറുണ്ട്. ഇവയുടെ ശരീരത്തിലെ ക്യാമറകള്‍ വഴി ശത്രുവിന്റെ താവളത്തിനകത്തെ കാഴ്ചകള്‍ കാണാനും സാധിക്കും.
യുഎസില്‍ നിന്നും വന്‍തോതില്‍ സാമ്പത്തിക, സൈനിക സഹായം കൈപ്പറ്റുന്ന, സഖ്യകക്ഷിയായ ജോര്‍ദാന് ഭീകരതയ്ക്കെതിരായ നടപടികള്‍ക്കുള്ള സഹായമായി യുഎസ് നല്‍കിയ നായ്ക്കളുടെ അവസ്ഥയെക്കുറിച്ചു പരിതാപകരമായ റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പട്ടിണിക്കിട്ട് എല്ലും തോലുമായ നായ്ക്കളുടെ ചിത്രം പുറത്തുവന്നതോടെയാണ് ഈ ദാരുണ സംഭവം ലോകശ്രദ്ധയില്‍പെടുന്നത്. ഭീകരത തടയുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും നടപ്പാക്കുന്ന വിവിധ പദ്ധതികളനുസരിച്ച് ജോര്‍ദാന്‍ സൈന്യത്തിന, യുഎസ് ഇതിനോടകം, പരിശീലനം ലഭിച്ച ഒട്ടേറെ നായ്ക്കളെ കൈമാറിയിട്ടുമുണ്ട്. പ്രശ്നബാധിത മേഖലകളിലെല്ലാം സൈന്യത്തിന്റെ ഭാഗമായി ഉപയോഗിക്കാവുന്നവയാണ് മുന്തിയ ഇനത്തില്‍പെട്ട ഈ നായ്ക്കളെല്ലാം.മനുഷ്യനേക്കാളും ഇരട്ടി വേഗത്തില്‍ ഓടാന്‍ കഴിവുളള ഇവയുടെ പിടിയില്‍ നിന്നു ശത്രുക്കള്‍ രക്ഷപ്പെടാനും ഏറെ പാടുപെടും. കൂര്‍ത്ത പല്ലുകള്‍ കൊണ്ടുള്ള ഇവയുടെ കടിയും കുപ്രസിദ്ധമാണ്.
യുഎസ് സേനയായിരുന്നു ചാവേറുകളെയും സ്ഫോടക വസ്തുക്കളെയും കണ്ടെത്തുന്നതിനു നായകളെ ഉപയോഗിക്കുന്ന രീതി ഏറ്റവും ഫലപ്രദമായി നടപ്പാക്കിയത്. സൈനിക ആവശ്യങ്ങള്‍ക്കായി നായകളെ പരിശീലിപ്പിക്കുന്നതിനൊപ്പം സഖ്യകക്ഷികള്‍ക്ക് അവയെ കൈമാറുന്ന രീതിയും തുടങ്ങി വച്ചത് യുഎസ് ആണ്. പശ്ചിമേഷ്യയില്‍ യുഎസുമായി സൗഹൃദം സൂക്ഷിക്കുന്ന രാജ്യങ്ങളില്‍ മുന്‍നിരയിലാണ് ജോര്‍ദാന്‍.
യുഎസില്‍ നിന്നു പരിശീലനം ലഭിച്ച നൂറുകണക്കിന് യുഎസ് നായകള്‍ ജോര്‍ദാന്‍ ബോംബ് സ്‌ക്വാഡില്‍ ഇടം പിടിച്ച കാലമുണ്ടായിരുന്നു. എന്നാല്‍ മികച്ച സൗകര്യങ്ങളുടെ അഭാവവും അധികൃതരുടെ നിസ്സംഗതയും മൂലം യുഎസ് നായകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുകയും പട്ടിണിക്കോലമായി തീരുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. മികച്ച പരിപാലനവും ഭക്ഷണവും ആവശ്യമുള്ള ഇത്തരം നായകള്‍ക്കു അതൊന്നും നല്‍കാതെയുള്ള അവഗണനയാണ് ഇത്തരം ദുരവസ്ഥയ്ക്കു കാരണമെന്ന് യുഎസ് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നു.
മികച്ച പ്രതിരോധ ശേഷിയുള്ളവയും ഏതു കാലാവസ്ഥയെയും മറികടക്കാന്‍ ശേഷിയുള്ളവയുമാണ് യുഎസ് മിലിട്ടറി ഏജന്‍സികളിലെ ഏറ്റവും മികച്ച ട്രെയിനര്‍മാര്‍ പരിശീലനം നല്‍കിയിട്ടുള്ള ഇത്തരം നായ്ക്കള്‍. എന്നാല്‍ പട്ടിണിക്കോലങ്ങളായാണ് ജോര്‍ദാന്‍ ഈ നായ്ക്കളെ പരിപാലിക്കുന്നതെന്നാണ് യുഎസ് മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. 2008 മുതല്‍ 2016 മുതല്‍ ജോര്‍ദാന്‍ സൈന്യത്തിനു യുഎസ് നല്‍കിയ നായകളില്‍ 10 എണ്ണം പ്രതികൂല കാലാവസ്ഥയും മികച്ച സൗകര്യങ്ങളുടെ അഭാവവും കാരണം ചത്തൊടുങ്ങിയതായി യുഎസ് ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ശേഷിച്ച നായ്ക്കളില്‍ ഭൂരിഭാഗവും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവയാണ്.
2016-ല്‍ യുഎസ് ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥര്‍ ജോര്‍ദാന്‍ സന്ദര്‍ശിച്ചപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ഏറെ നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും അതൊന്നും നടപ്പിലായില്ല. പരിപാലനം ബുദ്ധിമുട്ടാണെങ്കില്‍ കൂടുതല്‍ നായ്ക്കളെ നല്‍കേണ്ടതില്ലെന്ന് യുഎസ് നിലപാടെടുക്കുകയും ചെയ്തു. പക്ഷേ ജോര്‍ദാന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് കൂടുതല്‍ നായ്ക്കളെ നല്‍കുകയായിരുന്നു. ആധുനിക സജ്ജീകരണങ്ങളും നായ്ക്കളെ ശുശ്രൂഷിക്കാന്‍ പരിചാരകരെയും പരിശീലകരെയും യുഎസില്‍ നിന്നു കൊണ്ടു വന്നുവെങ്കിലും അതൊന്നും നിലവിലെ സാഹചര്യത്തെ മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടില്ലെന്നാണ് സൂചന. അന്താരാഷ്ട്രമാധ്യമങ്ങളിലൂടെ പുറത്തു വന്ന റിപ്പോര്‍ട്ടില്‍ പട്ടിണിക്കോലമായ നായകളുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. എല്ലുകള്‍ പുറത്തേക്ക് ഉന്തിയ നിലയിലുള്ള നായകളുടെ നഖങ്ങള്‍ അമിതമായി വളര്‍ന്ന നിലയിലായിരുന്നു. ചെവികളിലും മുഖത്തും അഴുക്കുകട്ടകള്‍ പറ്റിപ്പിടിച്ച നിലയിലുള്ള ഇവ ഒരു ജോലിയും ചെയ്യാന്‍ സാധിക്കാത്ത വിധം അവശരായിരുന്നു. ശരീരത്തിലാകെ ചെള്ളുകളും നിറഞ്ഞു. നല്ല കൂടുകളോ ഭക്ഷണമോ ഇവയ്ക്കു ലഭിച്ചിരുന്നില്ല. ഭക്ഷണം പലപ്പോഴും തറയില്‍ എറിഞ്ഞാണു നായ്ക്കള്‍ക്കു നല്‍കിയിരുന്നത്.
20 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഭീകരതയെ അമര്‍ച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഭാഗമായി സഖ്യകക്ഷികളായ രാജ്യങ്ങളുടെ സുരക്ഷാസേനയ്ക്കു മികച്ച നായ്ക്കളെ നല്‍കുന്ന പതിവ് അമേരിക്ക തുടങ്ങി വച്ചത്. കോടിക്കണക്കിനു ഡോളര്‍ നായ്ക്കളുടെ പരിശീലനത്തിനും മറ്റുകാര്യങ്ങള്‍ക്കുമായി വര്‍ഷം തോറും ചെലഴിക്കുന്ന യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ്, നായകളെ രാജ്യങ്ങള്‍ക്ക് കൈമാറിയതിനു ശേഷം ഇവയുടെ ജീവിത സാഹചര്യത്തെ കുറിച്ചോ ആരോഗ്യസ്ഥിതിയെ കുറിച്ചോ അന്വേഷിക്കുന്നില്ലെന്നാണ് ഉയരുന്ന വിമര്‍ശനം.
സഖ്യകക്ഷികള്‍ക്ക് യു എസ്സ് നല്‍കുന്ന നായ്ക്കളെ എപ്രകാരമാണ് പരിപാലിക്കേണ്ടതെന്ന നിര്‍ദേശങ്ങളോ കരാറുകളോ നിലവില്‍ ഇല്ലാത്തതും തിരിച്ചടിയായി. എന്നാല്‍ സുരക്ഷാസേനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഇത്തരം നായ്ക്കളെ കൃത്യമായി പരിപാലിക്കുന്നുണ്ടെന്നായിരുന്നു ജോര്‍ദാന്റെ പ്രതികരണം. ബല്‍ജിയന്‍ മലിന്വാ വിഭാഗത്തില്‍പെട്ട 'സോ' എന്ന രണ്ടു വയസ്സുള്ള നായ്ക്കുട്ടി 2017-ല്‍ സൂര്യാതപം ഏറ്റു ചത്തത് അന്ന് ഏറെ ചര്‍ച്ചയായിരുന്നു. അതിദാരുണമായ മരണം എന്നായിരുന്നു ഇതേക്കുറിച്ച് മാധ്യമങ്ങളുടെ വിശേഷണം. അസാധാരണമാം വിധം ശരീരം ശോഷിക്കുകയും രോഗബാധിതയാകുകയും ചെയ്ത 'അതെന' എന്ന നായ്ക്കുട്ടിയെ ജോര്‍ദാന്‍ യുഎസിലേക്കു തിരിച്ചയച്ചിരുന്നു.
ജോര്‍ദാന്‍ പോലെ ചാവേര്‍ ആക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും പതിവായ രാജ്യത്ത് ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരം നായ്ക്കളെ അയയ്ക്കുന്നതെന്നും എന്നാല്‍ ഇവയുടെ പരിപാലനവും പരിശീലനവും ചെലവേറിയതിനാല്‍ പ്രത്യേക ധനസഹായം ഇതിനായി രാജ്യങ്ങള്‍ക്കു നല്‍കാറുണ്ടെന്നും യുഎസ് അധികൃതര്‍ പറയുന്നു.2017-ല്‍ ബോംബ് സ്ഫോടനത്തില്‍ പരുക്കേറ്റ് അവശനിലയിലായ 'മെന്‍സി' എന്ന നായയെ ദയാവധത്തിനു വിധേയമാക്കിയതും വന്‍ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു.
ഒന്‍പതു രാജ്യങ്ങള്‍ക്കായി 2018 സെപ്റ്റംബറില്‍ മാത്രം 189 നായകളെയാണ് യുഎസ് നല്‍കിയത്. ബഹ്റൈന്‍, ഈജിപ്ത്, ഇന്തൊനീഷ്യ, ലബനന്‍, മെക്സിക്കോ, മോറോക്കോ, ജോര്‍ദാന്‍, ഒമാന്‍, ഡൊമിനിക്കന്‍ റിപ്പബ്ലിക്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു രാജ്യസുരക്ഷയുടെ ഭാഗമായി യുഎസ് നായ്ക്കളെ നല്‍കിയത്.ജോര്‍ദാനിലെ നായ്ക്കളെ പരിപാലിക്കാനായി സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ പറയുന്നു. നിലവില്‍ ജോര്‍ദാനിലാണ് പരിശീലനം ലഭിച്ച ഏറ്റവും കൂടുതല്‍ നായ്ക്കള്‍ ഉള്ളത്- 89 എണ്ണം.
https://www.facebook.com/Malayalivartha