ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 വൈറസ് ബാധ ഇന്ന് ലോകത്തെ മുൾമുനയിൽ നിർത്തിയിരിക്കുന്നു ; അതിസമ്പന്നരായ അമേരിക്കക്കുപോലും ഒന്നും ചെയ്യാനാകാത്ത അവസ്ഥ; ശാസ്ത്രവും സാങ്കേതിക വിദ്യയും ഇത്രത്തോളം വളർന്നിട്ടും ഒരു വൈറസിനെ പ്രതിരോധിക്കാൻ കഴിയുന്നില്ല എന്ന തിരിച്ചറിവുതന്നെ ഭീതിയുടെ ആക്കം കൂട്ടുന്നു
ചൈനയിലെ വുഹാനിൽ നിന്നും ഒരു സീ ഫുഡ് മാർകെറ്റിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 വൈറസ് ബാധ ഇന്ന് ലോകമെമ്പാടും പടരുകയാണ്. ചൈന കടന്ന് അമേരിക്ക, ഫ്രാൻസ്, ദക്ഷിണകൊറിയ, ഇറ്റലി, സ്പെയിൻ, ഇറാൻ എന്നീ രാജ്യങ്ങളും കടന്ന് ഒടുവിൽ 165 രാജ്യങ്ങളിൽ എത്തി, ലോകരാജ്യങ്ങളെ ഒന്നടങ്കം കാർന്നു തിന്നുകയാണ്. ഓരോ ദിവസവും ശരാശരി 500 ൽ അധികം ആളുകൾ കോവിഡ് 19 ബാധയിൽ മരിച്ചു വീഴുന്നു. ഒരുതരത്തിൽ ലോകം വിറങ്ങലിച്ചു നിൽക്കുകയാണ്. അതിസമ്പന്നരായ അമേരിക്കക്കുപോലും ഒന്നും ചെയ്യാനാകാത്ത അവസ്ഥ.
ശാസ്ത്രവും സാങ്കേതിക വിദ്യയും ഇത്രത്തോളം വളർന്നിട്ടും ഒരു വൈറസിനെ പ്രതിരോധിക്കാൻ കഴിയുന്നില്ല എന്ന തിരിച്ചറിവുതന്നെ ഭീതിയുടെ ആക്കം കൂട്ടുന്നു. മനുഷ്യൻ ഇപ്പോഴും എത്രത്തോളം താഴെയാണെന്നതുതന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നത്. കൊറോണയെ നേരിടാനുള്ള വാക്സിൻ നിർമ്മിക്കാൻ ലോകം ഒന്നടങ്കം രാപകലില്ലാതെ നെട്ടോട്ടത്തിലാണ്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടക്കുന്നു. എന്നിട്ടും വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിൻ എന്നു വരുമെന്ന് ആർക്കും കൃത്യമായി പറയാൻ സാധിക്കുന്നില്ല.
ഒട്ടുമിക്ക രാജ്യങ്ങളിലെയും ഗവേഷകർ പറഞ്ഞത് കൊറോണ വാക്സിൻ വിപണിയിലെത്താൻ ഒരു വർഷമെങ്കിലും സമയമെടുക്കുമെന്നാണ്. നിരവധി പരീക്ഷണങ്ങൾക്ക് ശേഷം മാത്രമാണ് വാക്സിൽ പുറത്തിറങ്ങുക. അപ്പോഴേക്കും കൊറോണ എന്ന ഭീകരന് മുന്നിൽ ലോകം ഒന്നടങ്കം അടിയറവു പറഞ്ഞിരിക്കും. ഭൂമിയെ പിളർക്കാൻ ശേഷിയുള്ള ആറ്റംബോബുകളും മിസൈലുകളും നിർമ്മിച്ചിട്ടുള്ള ലോകശക്തികൾ പോലും വാക്സിൻ നിര്‍മ്മാണത്തിന്റെ കാര്യത്തിൽ കാര്യമായ ഉറപ്പൊന്നും നൽകാനാകാതെ ഇനിയെന്തെന്ന ചോദ്യത്തിന് മുന്നിലാണ്.
ഇസ്രയേൽ, ഫ്രാൻസ്, അമേരിക്ക, ചൈന രാജ്യങ്ങളിലെ ഗവേഷകർ വാക്സിൻ കണ്ടെത്താനുളള തീവ്രശ്രമത്തിലാണ്. ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളും മികച്ച ഗവേഷകരും ഉണ്ടായിട്ടുപോലും വൈറസ് പുറത്തിറങ്ങി നാലാഴ്ച പിന്നിട്ടിട്ടും പ്രതിരോധിക്കാൻ പോലും കഴിയുന്നില്ല. ആയുധബലത്തിൽ മുന്നിൽ നിൽക്കുന്ന അമേരിക്ക കൊറോണയ്ക്ക് മുന്നിൽ പതറുന്ന കാഴ്ചയാണ് കണ്ടത്. രോഗം കണ്ടെത്താൻ വേണ്ട ടെസ്റ്റിങ് സംവിധാനങ്ങൾ പോലും അമേരിക്കയുടെ കൈവശമിലായിരുന്നു. ഒടുവിൽ ശത്രു രാജ്യമായ ചൈനയിൽ നിന്ന് അമേരിക്കയിലേക്ക് അഞ്ച് ലക്ഷം ടെസ്റ്റിങ് കിറ്റുകൾ എത്തിക്കേണ്ടിവന്നു.
വൻ യുദ്ധങ്ങളും സംഘർഷങ്ങളും ഭീകരാക്രമണങ്ങളും സംഭവിച്ചിട്ടു പോലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ലാത്ത രാജ്യങ്ങൾ കൊറോണയെ ഭയന്ന് അതിർത്തികൾ അടച്ചു. പ്രകൃതി ദുരന്തങ്ങളെ പോലും ഭയമില്ലാതെ നേരിട്ട രാജ്യങ്ങൾ കൊറോണയ്ക്ക് മുന്നിൽ സ്ഥാപനങ്ങളും റോഡും അടച്ചിട്ട് വീടുകളിൽ ഒതുങ്ങികൂടി. പണവും സൈനിക ബലവും ഉളളവർ പോലും നിശ്ചലമായി പോകുന്ന നിമിഷങ്ങൾ.
അതിവേഗം പടർന്നു പിടിക്കുന്ന കോവിഡിൽനിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന് ആലോചിച്ച് നെട്ടോട്ടമോടുകയാണു ലോകരാജ്യങ്ങൾ. ഈ സാഹചര്യത്തിലാണു കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈന തന്നെ ഇതിനെ അതിജീവിക്കുന്നത്. സുരക്ഷയെക്കരുതി കൊറോണ ബാധിത പ്രദേശങ്ങളിലെല്ലാം സമ്പൂർണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണു ചൈന ആദ്യം ചെയ്തത്. വൈറസ് അതിവേഗം വ്യാപിച്ച വുഹാന്‍ നഗരത്തെ ശക്തമായ നിയന്ത്രണങ്ങൾകൊണ്ട് ഒറ്റപ്പെടുത്തി. വൈറസ് വ്യാപനത്തെ ഒരു പരിധി വരെയെങ്കിലും ചൈന തടഞ്ഞത് ഈ നിയന്ത്രണങ്ങളിലൂടെയാണെന്നാണു വിലയിരുത്തൽ.
കൂടുതൽ അറിയാൻ ഈ വീഡിയോ കാണു...
https://www.facebook.com/Malayalivartha