കൊറോണ വൈറസ് ബാധ തിരിച്ചറിയാന്‍ അതിവേഗ രോഗനിര്‍ണയ പരിശോധന സംവിധാനം അമേരിക്കയില്‍ സജ്ജമായതായി റി്‌പ്പോര്‍ട്ട്; കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സെഫിഡ് എന്ന കമ്പനിയാണ് അതിവേഗ രോഗനിര്‍ണയത്തിന് പിന്നില്‍

കൊറോണ ബാധ സംബന്ധിച്ച അതിവേഗ പരിശോധനാ രീതിക്ക് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കി. അടുത്ത ആഴ്ച മുതല്‍ പുതിയ സംവിധാനം ലഭ്യമാകുമെന്നാണ് വിവരം. കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സെഫിഡ് എന്ന കമ്പനിയാണ് അതിവേഗ രോഗനിര്‍ണയത്തിന് പിന്നില്‍. പുതിയ പരിശോധനയിലൂടെ രോഗിയെ പരിശോധിച്ച് 45 മിനിറ്റിനുള്ളില്‍ ഫലം ലഭിക്കും.
ഈ പരിശോധനാ രീതി ഉപയോഗിക്കുന്നതിലൂടെ രോഗബാധിതരെ വേഗത്തില്‍ തിരിച്ചറിയാനും തുടക്കത്തിലേ ചികിത്സ ആരംഭിക്കാനും സാധിക്കും. ലോകത്ത് വൈറസ് ബാധ നിയന്ത്രണാതീതമായ സാഹചര്യത്തില്‍ രോഗം അതിവേഗം തിരിച്ചറിഞ്ഞ് രോഗിക്ക് ആവശ്യമായ ചികിത്സ നല്‍കാന്‍ ഇതുവഴി സാധിക്കും. യുഎസില്‍ അടുത്ത ആഴ്ച മുതല്‍ ഈ പരിശോധന ആരംഭിക്കും.
നിലവില്‍ രോഗിയുടെ രക്ത സ്രവ സാംപിളുകള്‍ ശേഖരിച്ച് ലാബുകളിലേക്ക് അയച്ചാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. എന്നാല്‍ ഈ രീതിയിലുള്ള പരിശോധനയ്ക്ക് കൂടുതല്‍ സമയം ആവശ്യമായതിനാല്‍ രോഗനിര്‍ണയം നീണ്ടുപോയിരുന്നു. അതേസമയം പുതിയ പരിശോധന വഴി രോഗിയുടെ ആദ്യ പരിചരണ ഘട്ടത്തില്‍തന്നെ രോഗം നിര്‍ണയിക്കാന്‍ സാധിക്കും.
മാര്‍ച്ച് 30നകം നൂതന പരിശോധന സംവിധാനം സെഫിഡ് രാജ്യത്ത് ലഭ്യമാക്കും, ഇതോടെ നിലവിലെ രോഗനിര്‍ണയത്തെക്കാള്‍ വേഗത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ അമേരിക്കന്‍ പൗരന്‍മാരില്‍ രോഗ നിര്‍ണയം നടത്താന്‍ സാധിക്കുമെന്ന് അമേരിക്കന്‍ ആരോഗ്യ സെക്രട്ടറി അലക്സ് അസര്‍ വ്യക്തമാക്കി. അതേസമയം, ലോകെത്താകെയുള്ള 23000 ഓട്ടോമേറ്റഡ് ജീന്‍ എക്‌സ്‌പെര്‍ട്ട് സിസ്റ്റം വഴി പരിശോധന നടത്താന്‍ സാധിക്കുമെന്ന് പുതിയ പരിശോധനാ രീതി വികസിപ്പിച്ചെടുത്ത സെഫിഡ് വ്യക്തമാക്കി. ഫലം ലഭ്യാക്കാന്‍ പരമാവധി 45 മിനിട്ട് മതിയാകുമെന്നും കമ്പനി അവകാശപ്പെടുന്നു.
അതിനിടെ, കൊറോണ വൈറസിനെതിരായ വാക്‌സിന്‍ അമേരിക്ക മനുഷ്യരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. സിയാറ്റയില്‍ 18-നും 55-നും മധ്യേ പ്രായമുള്ള ആരോഗ്യവാന്മാരായ 45 പേരിലാണ് മരുന്ന് പരീക്ഷിക്കുന്നതെന്ന് യു.എസ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് അറിയിച്ചിരുന്നു. ചരിത്രത്തില്‍ ഏറ്റവും വേഗമേറിയ വാക്‌സിന്‍ പരീക്ഷണമാണിതെന്നും എത്രയും വേഗം ഇതിന്റെ ഫലം വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അമേരിക്കന്‍ പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.
അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എ്ണ്ണം 300 കടന്നു. 18000ഓളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഓരോ ദിവസം ചെല്ലുംതോറും രോഗത്തിന്റെ കാഠിന്യാവസ്ഥ വര്‍ധിച്ചു വരികയാണെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ സ്റ്റാഫിലുള്ള ഒരാളില്‍ കൊറോണ വൈറസ് കണ്ടെത്തിയത് കൂടുതല്‍ പരിഭ്രാന്തി സൃഷ്ടിച്ചു. വെള്ളിയാഴ്ച വൈകിട്ട് വൈസ് പ്രസിഡന്റിന്റെ വക്താവാണ് ഈ വിവരം സ്ഥിരീകരിച്ചത്. അമേരിക്കയിലെ ജനസാന്ദ്രത ഏറെയുള്ള കലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, ടെക്‌സസ് ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























