യു.കെ.കോടതി വിധിയിൽ തനിക്ക് നിരാശ; നിയമ നടപടികളുമായി മുന്നോട്ട് പോകും- വിജയ് മല്ല്യ
തന്റെ ഹര്‍ജി തള്ളിയ യു.കെ കോടതി വിധിയില്‍ നിരാശയെന്ന് ഇന്ത്യ വിട്ട മദ്യ വ്യവസായി വിജയ് മല്ല്യ. തന്റെ അഭിഭാഷകന്റെ നിര്‍ദേശപ്രകാരം നിയമപരമായ മറ്റ് നടപടികള്‍ തേടുമെന്നും മല്ല്യ വ്യക്തമാക്കി.
2500 കോടി രൂപ ഇതിനോടകം തന്നെ ബാങ്കുകള്‍ കണ്ടുകെട്ടിയിരുന്നു. ആകെ കടമെടുത്ത തുകയുടെ അമ്പത് ശതമാനമാണിത്. ഞാന്‍ മുഴുവന്‍ തുകയും അടക്കാമെന്ന് ആവര്‍ത്തിച്ച് ബാങ്കുകളോട് അഭ്യര്‍ഥിച്ചതാണ്. എന്നാല്‍ അനുവദിച്ചില്ല.- യു.കെ.കോടതി വിധിക്ക് പിന്നാലെ മല്ല്യ ട്വീറ്റ് ചെയ്തു.
ഇന്ത്യക്ക് കൈമാറുന്നതിനെതിരേ വിജയ് മല്ല്യ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം യു.കെ കോടതി തള്ളിയിരുന്നു. കൂടാതെ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിനായി കേസ് യു.കെ.ആഭ്യന്തര മന്ത്രി പ്രീതി പട്ടേലിന് കൈമാറിയിരുന്നു.കിങ് ഫിഷര്‍ എയര്‍ലൈന്‍സ് വിവിധ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നായി വായ്പയെടുത്ത 9000 കോടി തിരിച്ചടയ്ക്കാതെ വഞ്ചിച്ചെന്നാണ് വിജയ് മല്ല്യയ്ക്കെതിരായ കേസ്. കഴിഞ്ഞ ഡിസംബറിലാണ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ഉത്തരവിട്ടത്. മല്യ കുറ്റക്കാരനെന്ന പ്രാഥമിക നിഗമനത്തോടെയായിരുന്നു ഉത്തരവ്.
ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഉത്തരവ് അംഗീകരിച്ച് ഒപ്പുവച്ചെങ്കിലും മല്യ അപ്പീലുമായി ഹൈക്കോടതിയിലെത്തി. കൊവിഡ് കാലത്ത് വീഡിയോ കോണ്‍ഫ്രന്‍സിലൂടെയായിരുന്നു രണ്ടംഗ ബഞ്ച് വാദം കേട്ടത്. വിജയ് മല്യയെ ഇന്ത്യക്ക് വിട്ടുകൊടുക്കുന്നതിന് സിബിഐയും എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റും മുന്നോട്ട് വെച്ച വാദങ്ങളില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഉത്തരവ്.
https://www.facebook.com/Malayalivartha