ദുബായില്‍ ഫേസ്മാസ്ക്കുകള്ക്ക് അമിത വില ഈടാക്കിയ സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തി; ഇവർക്ക് മാസ്ക്കുകള്‍ വില്‍ക്കുന്നതിനുള്ള ലൈസന്‍സില്ലെന്നും കണ്ടെത്തൽ
കോവിഡ് പശ്ചാത്തലത്തിൽ ദുബായില്‍ ഫേസ്മാസ്ക്കുകള്ക്ക് അമിത വില ഈടാക്കിയ സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തി. ദുബായ് ഇക്കണോമിയിലെ കമേഴ്സ്യല്‍ കംപ്ലയിന്‍സ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ നടത്തിയ പരിശോധനയിലാണ് നടപടി. മൂന്നു ഫാര്മസികളുള്പ്പെടെ ഏഴ് സ്ഥാപനങ്ങള്‍ക്ക് ആണ് പിഴ ചുമത്തിയത്. അല്‍ ഖിസൈസ്, അല്‍ ജദാഫ്, വര്‍സാന്‍ എന്നിവിടങ്ങളിലെ ഫാര്‍മസികള്‍, അല്‍സഫയിലെ രണ്ടു സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ദുബായ് സൗത്തിലെ ഒരു വ്യാപാര കമ്ബനി, മറൈന്‍ സര്‍വിസ് കേന്ദ്രം എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
പിഴ ചുമത്തിയ മറൈന്‍ സര്‍വിസസ് കമ്ബനിക്ക് മാസ്ക്കുകള്‍ വില്‍ക്കുന്നതിനുള്ള ലൈസന്‍സില്ലെന്നും പരിശോധനയില്‍ ബോധ്യമായിട്ടുണ്ട്. ഉപഭോക്തകളുടെ പരാതിയിലാണ് പരിശോധന. പിഴ ചുമത്തപ്പെട്ട സ്ഥാപനങ്ങള്‍ കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കുമെന്നും ആവശ്യമെങ്കില്‍ ഔട്ട് ലെറ്റുകള്‍ അടച്ചുപൂട്ടുന്നതുള്‍പ്പെടെ നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്കി. നിയമലംഘകര്‍ക്കെതിരായ ശിക്ഷാനടപടികളെടുക്കുന്നതിന് പുറമെ വില കുറക്കുന്നതിനുള്ള പ്രവര്‍ത്തനം തുടരുമെന്നും ദുബായ് ഇക്കണോമി അറിയിച്ചു .
കോവിഡിനെതിരെ രാജ്യം സന്നാഹങ്ങളൊരുക്കി പ്രതിരോധിക്കുന്ന ഈ അവസരം ദുരുപയോഗിക്കുന്നതില്നിന്ന് വിട്ടുനില്‍ക്കണമെന്ന് ദുബൈ ഇക്കണോമി വ്യാപാര സമൂഹത്തെ ഓര്‍മിപ്പിച്ചു. കൂടാതെ ഫാര്‍മസികളും മെഡിക്കല്‍ ഉപകരണ വിതരണക്കാരും ഫേസ് മാസ്ക്കുകള്‍, സാനിറ്റൈസര്‍ തുടങ്ങിയ അവശ്യവസ്തുക്കളുടെ വില കുറച്ചുകൊണ്ട് തങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം പ്രകടിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു.
https://www.facebook.com/Malayalivartha