യുഎസില്‍ ചൈനീസ് കൊറോണ ഗവേഷകന്‍ വെടിയേറ്റു മരിച്ചതില്‍ ദുരൂഹത

പിറ്റ്സ്ബര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ പ്രഫസറായ ചൈനീസ് വംശജനും കൊറോണ വൈറസ് ഗവേഷകനുമായ ബിങ് ലിയു (37) അമേരിക്കയില്‍ വെടിയേറ്റു മരിച്ചതോടെ വൈറസിനെ ചൊല്ലി ലോകമെമ്പാടും പരക്കുന്ന നിഗൂഢ സിദ്ധാന്തങ്ങള്‍ക്ക് ചൂടേറുന്നു. വീടിനുള്ളിലാണു ബിങ്ങിനെ ശനിയാഴ്ച വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇതൊരു കൊലപാതകം ആകാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ലെന്നു സമൂഹമാധ്യമങ്ങളില്‍ പലരും ചൂണ്ടിക്കാട്ടി. കോവിഡ് 19 രോഗത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ നിര്‍ണായക കണ്ടെത്തലിനു വളരെ അടുത്തെത്തിയിരുന്നു ബിങ് എന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. തലയിലും കഴുത്തിലും പല തവണ വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം.
ലിങ്ങിന്റെ ഗവേഷണങ്ങളുമായി കൊലയ്ക്കു ബന്ധമില്ലെന്നാണു പൊലീസ് പറയുന്നത്. സുഹൃത്തായ 46-കാരന്‍ സോഫ്റ്റ്വെയര്‍ എഞ്ചിനിയര്‍ ഹാവോ ഗു ആണ് ബിങ്ങിനെ വെടിവച്ചു കൊന്നതെന്നും ഇയാള്‍ പിന്നീട് ജീവനൊടുക്കിയെന്നും പൊലീസ് പറഞ്ഞു. പ്രണയപങ്കാളിയെ ചൊല്ലി ഏറെ നേരം നീണ്ട തര്‍ക്കത്തിനൊടുവിലാണു കൊലപാതകം എന്നും പൊലീസ് പറഞ്ഞു.
ചൈനയില്‍ ജനിച്ച ബിങ് സിംഗപ്പൂരില്‍നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയ ശേഷമാണ് അമേരിക്കയില്‍ ഗവേഷണത്തിന് എത്തിയത്.
ചൈനയിലെ സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പറയുന്നത് അമേരിക്കന്‍ ലാബില്‍ നിന്നാണ് വൈറസ് പടര്‍ന്നതെന്നു ബിങ് കണ്ടെത്തിയിട്ടുണ്ടാകാം എന്നാണ്. കൊറോണ വൈറസിനെക്കുറിച്ചുള്ള ദുരൂഹത വെളിച്ചത്തു കൊണ്ടുവരാനുള്ള ഒരുക്കത്തിലായിരുന്നു ബിങ് എന്നും പലരും അഭിപ്രായപ്പെടുന്നു.
വൈറസിന്റെ പ്രഭവകേന്ദ്രം അമേരിക്കയാണെന്നും യുഎസ് സൈനികരാണ് വുഹാനിലേക്ക് വൈറസിനെ എത്തിച്ചതെന്നും ചൈന നേരത്തെ ആരോപിച്ചിരുന്നു. ബിങ്ങിന്റെ ചൈനീസ് പശ്ചാത്തലം അദ്ദേഹത്തിന് യുഎസില്‍ അപകടമായെന്നു ചിലര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. എന്നാല്‍ ബിങ്ങിന്റെ മരണത്തിനു പിന്നില്‍ ചൈനീസ് അധികൃതരാണെന്ന തരത്തിലും ട്വിറ്ററില്‍ ചിലര്‍ സംശയം പങ്കുവച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























