ആഡംബര വിവാഹത്തിന് മൂന്നു ദിവസം മുന്‍പ് തങ്ങള്‍ വിവാഹിതരായില്ലെന്ന് ഹാരിയും മേഗനും; പള്ളിയില്‍ വെച്ച് പരസ്പരം കാണുക മാത്രമാണുണ്ടായതെന്നും വിശദീകരണം; ജോലിഭാരം താങ്ങാനാകാതെ രാജിവച്ചൊഴിഞ്ഞ് മേഗന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍; ഹാരിയും മേഗനും തിരിച്ചടികള്‍ നേരിടാന്‍ തുടങ്ങിയോ?

ലോകമാകെ വീക്ഷിച്ച ഒരു ടെലിവിഷന്‍ പരിപാടിയായിരുന്നു ഓപ്ര വിന്‍ഫ്രിക്ക്. അതിൽ ഹാരിയും മേഗനും നല്‍കിയ അഭിമുഖം വന്‍വിവാദങ്ങള്‍ക്ക് വഴിതെളിച്ചു. നിരവധി വെളിപ്പെടുത്തലുകളാണ് അവര്‍ അതിലൂടെ നടത്തിയത്. ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ, വംശീയവിദ്വേഷം പുലര്‍ത്തുന്നു എന്നഗുരുതരമായ ആരോപണം പോലും ഉന്നയിച്ചിരുന്നു. എന്നാല്‍, ബ്രിട്ടീഷ് ജനതയെ മുഴുവന്‍ രോഷാകുലരാക്കിയ വെളിപ്പെടുത്തല്‍ മറ്റൊന്നായിരുന്നു. ആഘോഷപൂര്‍വ്വം നടത്തിയ വിവാഹത്തിനു മൂന്ന് ദിവസം മുന്‍പ് തന്നെ തങ്ങള്‍ വിവാഹിതരായിരുന്നു എന്നായിരുന്നു അന്നത്തെ ആ വെളിപ്പെടുത്തല്‍.
ബ്രിട്ടീഷ് ഖജനാവില്‍ നിന്നും 32 മില്ല്യണ്‍ പൗണ്ട് ചെലവഴിച്ചായിരുന്നു ആഡംബര വിവാഹം നടത്തിയത്. മൂന്നു ദിവസം മുന്‍പ് വിവാഹം നടത്തിയിരുന്നെങ്കില്‍ പിന്നെ നികുതിദായകന്റെ പണം ഈ നാടകത്തിനായി ചെലവഴിച്ചതെന്തിനെന്നായിരുന്നു എന്ന് ആ അഭിമുഖം കഴിഞ്ഞയുടനെ ഉയര്‍ന്നവന്ന ചോദ്യം. ഹാരിയും മേഗനും ചേര്‍ന്ന് ഒരു ജനതയെ മുഴുവന്‍ വിഢികളാക്കുകയായിരുന്നു എന്നായിരുന്നു പൊതുവേ ഉയര്‍ന്ന വികാരവും.
വിവാദ പരാമര്‍ശം നടത്തി രണ്ടാഴ്‌ച്ചകള്‍ക്ക് ശേഷം ഇപ്പോള്‍ അത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹാരിയും മേഗനും. വിവാഹത്തിന് മൂന്നു ദിവസങ്ങള്‍ക്ക് മുന്‍പ് അവര്‍ പള്ളിയില്‍ പോയിരുന്നു എന്ന് സ്ഥിരീകരിച്ച ഹാരിയുടെ ഒരു വക്താവ് പറഞ്ഞത് ഇങ്ങനെയാണ്, അവര്‍ ഒരിക്കല്‍ കൂടി പരസ്പരമുള്ള സ്നേഹം ഊട്ടിയുറപ്പിക്കുവാനായിരുന്നു അന്ന് ഒരുമിച്ച് പള്ളിയില്‍ പോയിരുന്നതെന്നും അന്ന് വിവാഹം നടന്നില്ലായിരുന്നുവെന്നും അയാള്‍ വ്യക്തമാക്കുന്നു.
ജീവിതത്തില്‍ ഒന്നായി ചേരുന്ന നിമിഷം തീര്‍ത്തും സ്വകാര്യമായിരിക്കണം എന്നാഗ്രഹമുള്ളതിനാലാണ് ഇങ്ങനെ വിവാഹം കഴിച്ചതെന്നായിരുന്നു അഭിമുഖത്തില്‍ മേഗന്‍ പറഞ്ഞത്. എന്നാല്‍, ജനറല്‍ റെജിസ്റ്റര്‍ ഓഫീസ് ഇന്നലെ പുറത്തുവിട്ട ഹാരിയുടെയും മേഗന്റെയും വിവാഹ സര്‍ട്ടിഫിക്കറ്റാണ് മേഗന്റെ ഈ പ്രസ്താവന പൊളിച്ചത്. സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് ഇവര്‍ വിവാഹം കഴിച്ചിരിക്കുന്നത് 2018 മെയ് 19 ന് വിന്‍ഡ്സര്‍ കാസിലില്‍ നടന്ന ആഡംബര ചടങ്ങില്‍ വച്ചായിരുന്നു. മേഗന്‍ വിവാഹത്തെക്കുറിച്ച് ആശയക്കുഴപ്പത്തിലായിരിക്കാം അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാകാം എന്നാണ് ഉദ്യോഗസ്ഥര്‍ ഇപ്പോൾ പറയുന്നത്.
കാന്റര്‍ബറി ആര്‍ച്ച്‌ബിഷപ്പിനു മുന്നില്‍ മൂന്നുദിവസം മുന്‍പ് ഇവര്‍ വിവാഹിതരായിരുന്നില്ല എന്നും മെയ് 19 ന് നടന്ന ചടങ്ങുതന്നെയാണ് ഇവരുടെ വിവാഹമായി നിയമവും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും അംഗീകരിച്ചിരിക്കുന്നതെന്നും ഒരു സര്‍ക്കാര്‍ വക്താവ് അറിയിച്ചു. പരസ്പരം നല്‍കിയ വാഗ്ദാനങ്ങള്‍ പുതുക്കുകയോ അല്ലെങ്കില്‍ എന്തെങ്കിലും പുതിയ പ്രതിജ്ഞകള്‍ എടുക്കുകയോ ഒക്കെ അവര്‍ ചെയ്തിരിക്കാം. അതല്ലാതെ അവര്‍ പള്ളിയില്‍ വച്ച് വിവാഹിതരായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവാഹകാര്യത്തിൽ നുണ പറഞ്ഞെന്നു സ്വയം സമ്മതിച്ച മേഗൻറെ മറ്റ് ആരോപണങ്ങളും എങ്ങനെ വിശ്വസിക്കാനാകുമെന്നാണ് പ്രശസ്ത മാധ്യമ പ്രവർത്തകയും കോളമിസ്റ്റുമായ സാറ വൈൻ ചോദിക്കുന്നത്. നേരത്തേ ആരോപണമുയര്‍ന്നതുപോലെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുവാനുള്ള ഹാരിയുടെയും മേഗന്റെയും ഒരു അടവുമാത്രമായിരുന്നു ഈ അഭിമുഖമെന്നാണ് ഇപ്പോള്‍ പൊതുവെ ഉയരുന്ന അഭിപ്രായം. ലോക ശ്രദ്ധയാകര്‍ഷിക്കുവാന്‍ സ്വന്തം കുടുംബത്തിനെ കരിവാരി തേയ്ക്കേണ്ടതുണ്ടായിരുന്നോ എന്നാണ് പലരും ഇപ്പോൾ ചോദിക്കുന്നത്.
ഉദ്യോഗത്തില്‍ കയറി 11 മാസം മാത്രം പൂർത്തിയാകുമ്പോൾ ഹാരിയുടെയും മേഗന്റെയും ചീഫ് ഓഫ് സ്റ്റാഫ് കാതറിന്‍ ലോറന്റ് രാജിവച്ചിരിക്കുന്നു. രാജ ദമ്പതികൾ പുതിയതായി ആരംഭിച്ച സന്നദ്ധസംഘടനയായ ആര്‍ച്ച് വെല്ലിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ കൂടിയാണ് ലോറന്റ്. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു രാജി എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഔദ്യോഗിക കരാറില്‍ ഉണ്ടായിരുന്നതിനു പുറമേ അതില്‍ ഉള്‍പ്പെടാത്ത കാര്യങ്ങളും ചെയ്യുവാന്‍ നിര്‍ബന്ധിതയായതിനാലാണ് അവര്‍ രാജിവച്ചത് എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
ഇതുവരെ രണ്ട് പേഴ്സണല്‍ അസിസ്റ്റന്റുമാരും മറ്റു ചില ജീവനക്കാരും ഹാരിയേയും മേഗനേയും വിട്ടുപോയിട്ടുണ്ട്. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേയ്റ്റ്സ് ഫൗണ്ടേഷനില്‍ ജോലിചെയ്യുന്നതിനിടയിലാണ് ഹാരിയും മേഗനും ലോറന്റിനെ തങ്ങളുടെ കൂടെ കൂട്ടിയത്. തീര്‍ത്തും അമൂല്യമായ ആസ്തിയാണ് ലോറന്റ് എന്നായിരുന്നു അവരെ നിയമിക്കുന്ന സമയത്ത് ഹാരിയും മേഗനും പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha























