ഗൈനക്കോളജിസ്റ്റിന്റെ ലൈംഗീകാതിക്രമത്തിന് ഇരയായത് 710 സ്ത്രീകൾ; നഷ്ടപരിഹാരവുമായി യു.എസിലെ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാല, യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ട്ടപരിഹാര തുക

യു എസിലെ സ്റ്റുഡന്‍റ് ഹെല്‍ത്ത് സെന്‍ററിലെ ഗൈനക്കോളജിസ്റ്റില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ട സ്ത്രീകള്‍ക്ക് സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാല 110 കോടി ഡോളര്‍ (7980 കോടി രൂപ) നഷ്ടപരിഹാരമായി നല്‍കും. സര്‍വകലാശാല ക്യാമ്പബസിലെ ഗൈനക്കോളജിസ്റ്റിനെതിരെ പരാതി നല്‍കിയ വനിതകള്‍ക്കാണ് തുക നല്‍കുക. ലൈംഗികാതിക്രമ കേസില്‍ യു.എസിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടപരിഹാര തുകയാണ് നൽകുക.
സർവകലാശാലയിലെ ഗൈനക്കോളജിസ്റ്റായ ജോര്‍ജ് ടിന്‍ഡാലിന്‍റെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ നൂറുകണക്കിന് സ്ത്രീകളാണ് പരാതിയുമായി രംഗത്ത് എത്തിയിരിയ്ക്കുകയാണ്. സ്റ്റുഡന്‍റ്സ് ഹെല്‍ത്ത് ക്ലിനിക്കില്‍ 1989 മുതല്‍ 2016 വരെ സര്‍വിസിലുണ്ടായിരുന്ന ഇയാള്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് നേരെ പീഡനശ്രമം നടത്തിയിരുന്നു.
മൂന്ന് വര്‍ഷം മുമ്പാണ് ഇയാള്‍ക്കെതിരായ ആരോപണങ്ങള്‍ പുറംലോകം അറിയുന്നത്. തുടര്‍ന്ന് 74കാരനായ ഗൈനക്കോളജിസ്റ്റിന്‍റെ ലൈസന്‍സ് ഗവൺമെന്റ് റദ്ദാക്കിയിരുന്നു. മോശം സ്പര്‍ശനം മുതല്‍ ബലാത്സംഗം വരെയുള്ള കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ഇപ്പോഴും നിരവധി ലൈംഗികാതിക്രമ കേസുകളില്‍ ഇയാള്‍ വിചാരണ നേരിട്ട് കൊണ്ടിരിക്കുകയാണ്. 53 വർഷം വരെ ശിക്ഷ കിട്ടാനുള്ള കേസുകളാണുള്ളത്.
ചികിത്സക്കെത്തിയ സ്ത്രീകളുടെ ചിത്രമെടുക്കുകയും ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തുന്നതും ഈ ഡോക്ടർ വിനോദമായാണ് കണ്ടിരുന്നത്. 17കാരിയായ പെണ്‍കുട്ടി ഉള്‍പ്പെടെ പരാതിയുമായി വന്നിട്ടുണ്ട്. ഏഷ്യക്കാര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളെ ഇയാള്‍ പ്രത്യേകം ലക്ഷ്യമിട്ടിരുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.
അതിക്രമം നേരിടേണ്ടിവന്ന സ്ത്രീകള്‍ക്ക് അല്‍പമെങ്കിലും ആശ്വാസമാകാനാണ് നഷ്ടപരിഹാരതുകയെന്ന് സര്‍വകലാശാല പ്രസിഡന്‍റ് കരോള്‍ ഫോള്‍ട്ട് വ്യക്തമാക്കി. വർഷങ്ങളായി നിരവധിപേർ അതിക്രമം നേരിട്ടിരുന്നെങ്കിലും ഇപ്പോൾ തുറന്നു പറയാൻ മുന്നോട്ട് വന്ന സ്ത്രീകളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ 85 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാല 2018ല്‍ ധാരണ ആയതായിരുന്നു. അമ്പതോളം സമാന കേസുകളില്‍ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെങ്കിലും തുക എത്രയെന്ന് ഇതുവരെയും പറഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha























