ആറുദിവസത്തെ ആശങ്കൾക്ക് വിരാമം ഇട്ടു; ഒടുവിൽ സൂയസ് കനാലിൽ നിന്നും കപ്പൽ നീങ്ങിത്തുടങ്ങി

സൂയസ് കനാലിൽ ഗതാഗത കുരുക്കുണ്ടായത് വാർത്തകളിൽ നിറഞ്ഞ് നിന്നതായിരുന്നു. സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്ക് കപ്പൽ നീക്കാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടു തുടങ്ങുന്നതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ചയോടെ കപ്പൽ വീണ്ടും ഒഴുകിത്തുടങ്ങിയതായാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ റിപ്പോർട്ട് ചെയ്തത്.
ഇപ്പോൾ കപ്പൽ സുരക്ഷിതമാണെന്നും വീണ്ടും ഒഴുകി തുടങ്ങിയതായും ഇഞ്ച് കാപ്പ് ഷിപ്പിങ്ങ് സര്‍വീസ് ട്വീറ്റ് ചെയ്തു. ഈജിപ്ത്യൻ ക്രൂ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ ഫലം കണ്ടതിനുപിന്നിൽ.
കപ്പൽ മോചിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി നേരത്തെ സൂയസ് കനാൽ അതോറിറ്റി പ്രസ്താവനയിൽ വ്യക്തമാക്കിയതായിരുന്നു. കപ്പൽ ഭാഗികമായി മോചിപ്പിക്കുകയും ടഗ് ബോട്ടുകൾ അതിന്റെ ഗതി നേരെയാക്കാൻ വിന്യസിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയും അന്താരാഷ്ട്ര വാര്‍ത്താ ഏജൻസികള്‍ നൽകിയതാണ്.
ഏഷ്യയ്ക്കും യൂറോപ്പിനുമിടയിൽ ചരക്ക് കൊണ്ടുപോകുന്ന ജപ്പാനീസ് ഉടമസ്ഥതയിലുള്ള എംവി എവർ ഗിവൺ കപ്പൽ ചൊവ്വാഴ്ചയോടെ ആയിരുന്നു സൂയസ് കനാലിൽ കുടുങ്ങിയത്. ഭീമൻ കപ്പലിന് 400 മീറ്റര്‍ നീളവും 59 മീറ്റര്‍ വീതിയുമുള്ളതാണ് ഉള്ളത്.
എവര്‍ഗിവൺ നീങ്ങിത്തുടങ്ങിയെങ്കിലും ഇതുവഴിയുള്ള ഗതാഗതം ഉടൻ തുറന്നു കൊടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. പെട്ടന്നുണ്ടായ കാറ്റിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട കപ്പൽ കനാലിന് ഏകദേശം കുറുകെയായി നിൽക്കുകയായിരുന്നു. ചൈനയിൽ നിന്നും നെതര്‍ലൻഡിലെ റോട്ടര്‍ഡാമിലേക്ക് പുറപ്പെട്ട യാത്രയിലായിരുന്നു ഈ കപ്പൽ.
ഇതിനെ തുടർന്ന് ഈ പാതയിലൂടെയുള്ള ഗതാഗതം മുടങ്ങിപോയിരുന്നു. തുടർന്ന് 260 ചരക്ക് കപ്പലുകളാണ് ഇരുവശത്തും കാത്ത് കിടന്നിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കപ്പലിനടിയിലെ മണൽ നീക്കം ചെയ്യാനുള്ള ഡ്രജിങ് അടക്കം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























