എവർ ഗിവൺ ജീവനക്കാർക്കെതിരെ നടപടിക്ക് സാദ്ധ്യത; സൂയസ് കനാലിലെ നഷ്ടം 525 ലക്ഷം കോടി രൂപ, കടുത്ത സമ്മർദ്ദത്തിൽ ജീവനക്കാർ

സൂയസ് കനാലിലെ ഗതാഗതം ഒരാഴ്ചയോളം സ്തംഭിപ്പിച്ച എവർ ഗിവൺ കപ്പൽ ചലിച്ച് തുടങ്ങിയെങ്കിലും പ്രധാനപ്പെട്ട പല കാര്യങ്ങളിലും അനിശ്ചിതത്വം നിലനിൽക്കുന്നു.
ദിവസങ്ങളോളം പാതയിലൂടെയുള്ള ചരക്കു ഗതാഗതം തടസ്സപ്പെട്ടതോടെ ഭീമമായ നഷ്ടമാണുണ്ടായത്. ഇത് കപ്പൽ ജീവനക്കാർക്കെതിരെ നിയമ നടപടിയിലേക്ക് എത്തിയേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
25 ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരാണ് എവർ ഗിവൺ കപ്പലിലുള്ളത്. ആഗോള വ്യാപാരത്തിന്റെ 12 ശതമാനവും നടക്കുന്നത് സൂയസ് കനാലിലൂടെയാണ്.
ഓരോ ദിവസവും പത്ത് ലക്ഷം ബാരൽ പെട്രോളിയവും 8 ശതമാനം പ്രകൃതി വാതകവും ഈ കനാലിലൂടെയാണ് കടന്നു പോകുന്നത്. കനാലിലെ ഗതാഗതം തടസപ്പെട്ടതു മൂലം ഓരോ ദിവസവും 110 കോടിയോളം ഡോളർ നഷ്ടമാണ് തങ്ങൾ നേരിട്ടതെന്നാണ് അധികൃതരുടെ ഇപ്പോഴുള്ള വിശദീകരണം.
കനാലിലൂടെ ഓരോ മണിക്കൂറിലും 40കോടി ഡോളർ ( 3,000 കോടി രൂപ ) മൂല്യമുള്ള 33 ലക്ഷം ടൺ ചരക്കാണ് കടത്തിയിരുന്നത്. അതായത്, ഒരു ദിവസം 960 കോടി ഡോളർ ( 72,000 കോടി രൂപ ).
കപ്പൽക്കുരുക്ക് മൂലം ഇത് തടസപ്പെട്ടതോടെ വാണിജ്യലോകത്തിന് മൊത്തം ഏഴ് ലക്ഷം കോടിയോളം ഡോളർ ( 525 ലക്ഷം കോടി രൂപ ) നഷ്ടമുണ്ടായെന്നാണ് ഇൻഷ്വറൻസ് കമ്പനിയായ അലയൻസിന്റെ കണക്ക്.
കൂടാതെ പ്രതിവർഷ വളർച്ചാ നിരക്കിലും കുറവുണ്ടാകും. കപ്പൽക്കുരുക്ക് മൂലം വാണിജ്യലോകത്തിന് മൊത്തം ഏഴ് ലക്ഷം കോടിയോളം നഷ്ടമുണ്ടായിട്ടുണ്ടാകാണമെന്നാണ് ഇൻഷ്വറൻസ് കമ്പനിയായ അലയൻസിന്റെ കണക്ക്.
കൂടാതെ പ്രതിവർഷ വളർച്ചാ നിരക്കിലും കുറവുണ്ടാകും. ഇത്രയും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമായതിനാൽ തന്നെ ജീവനക്കാർക്കെതിരെ ക്രിമിനൽ കുറ്റം അടക്കം ചുമത്താൻ സാദ്ധ്യതയുണ്ടെന്നാണ് നിലവിലെ റിപ്പോർട്ട്.
കപ്പലിലെ ക്യാപ്റ്റനും ജീവനക്കാർക്കും യാത്രാ നിയന്ത്രണം ഏർപ്പെടുത്താനും സംഭവത്തിൽ അന്വേഷണം പൂർത്തിയാകുന്നത് വരെ ജീവനക്കാരെ വീട്ടുതടങ്കലിൽ ആക്കാനും സാദ്ധ്യതയുണ്ടെന്നാണ് സൂചനകൾ.
അതേസമയം, കപ്പലിലെ 25 ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ജീവനക്കാർ സുരക്ഷിതരാണെന്ന് മാനേജ്‌മെന്റ് ഇന്നലെ അറിയിച്ചിരുന്നു. ഇവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും കപ്പൽ വീണ്ടും ചലിപ്പിക്കാനായി ഇന്ത്യക്കാരായ ജീവനക്കാർ കഠിനമായി പരിശ്രമിച്ചെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. മാർച്ച് 23നാണ് കപ്പൽ സൂയസ് കനാലിൽ കുടുങ്ങിയിരുന്നത്.
ആശങ്കയൊഴിഞ്ഞ് ഗതാഗതം പുനസ്ഥാപിച്ച സാഹചര്യത്തിൽ കപ്പൽ കുടുങ്ങാനിടയായതിന്റെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്ന് ക്യാപ്റ്റൻ സഞ്ജയ് പ്രശാർ പറഞ്ഞു.
കപ്പൽ യാത്രാ റെക്കോർഡർ പരിശോധിച്ച് ജീവനക്കാരുടെ സംഭാഷണങ്ങളും മറ്റും പരിശോധിക്കേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമേ അപകടത്തിന്റെ കാരണമെന്തെന്ന് വിലയിരുത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു.തായ്‌വാൻ കമ്പനിയായ എവർഗ്രീൻ മറൈൻ എന്ന കമ്പനിയ്ക്കാണ് എവർ ഗിവൺ കപ്പലിന്റെ നടത്തിപ്പു ചുമതലയുള്ളത്.
ശക്തമായ കാറ്റാണ് കപ്പൽ ഗതിമാറി ഒഴുകിയതെന്നാണ് വിശദീകരണം.എന്നാൽ ഈ ഒരു കാരണം കൊണ്ടു മാത്രം കപ്പലിന് ദിശ തെറ്റില്ലെന്നാണ് സൂയസ് കനാൽ അതോറിറ്റി പറയുന്നത്. കപ്പൽ ജീവനക്കാർക്ക് നാഷണൽ യൂണിയൻ ഓഫ് സീഫെയറേഴ്സ് ഓഫ് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
കപ്പലിലെ ജീവനക്കാരുമായി സംസാരിക്കാൻ സാധിച്ചെന്നും ഇവർ മാനസികമായി കടുത്ത സമ്മർദ്ദത്തിലാണെന്നും എൻയുഎസ്‌ഐ ജനറൽ സെക്രട്ടറി അബ്ദുൾഗാനി സെരംഗ് വ്യക്തമാക്കി. ജീവനക്കാരെ എന്തു വില കൊടുത്തും സംരക്ഷിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha























