ചൈനയിലെ ആനക്കൂട്ടം യൂ ടേണ്‍ അടിച്ചു... കുട്ടിയാനകള്‍ക്ക് കൊമ്പ് വന്നു മയക്കുവെടിവച്ച് കാടുകയറ്റാന്‍ ചൈന?

ചൈനയില്‍ കാടിറങ്ങി എല്ലാവരോടും പിണങ്ങിയ മട്ടില്‍ സഞ്ചരിക്കുന്ന 15 കാട്ടാനകളുടെ ലക്ഷ്യമില്ലാത്ത നാട്ടുസഞ്ചാരം തുടരുകയാണ്.
യുനാന്‍ പ്രവിശ്യയുടെ ദക്ഷിണമേഖലയിലെ നാട്ടിന്‍പുറങ്ങളിലൂടെ തുടര്‍ച്ചയായ അഞ്ചു ദിവസം സഞ്ചാരം നടത്തിയ 15 അംഗ കാട്ടാനകള്‍ ഇപ്പോള്‍ വടക്കു കിഴക്ക് പ്രദേശങ്ങളിലേക്ക് റൂട്ട് മാറ്റിപ്പിടിച്ചിരിക്കുന്നു.
യക്സി നഗരത്തിലെ തദിയാന്‍ ടൗണ്‍ഷിപ്പിനു സമീപത്തെ കാട്ടിലൂടെ മേഞ്ഞശേഷമാണ് അപ്രതീക്ഷിതമായി ആന വടക്കുകിഴക്കന്‍ മേഖലയിലൂടെ പലായനം ആരംഭിച്ചിരിക്കുന്നത്. വര്‍ഷത്തിലേറെയായി നീളുന്ന അനന്തമായ യാത്ര 550 കിലോമീറ്ററുകള്‍ ഏറെക്കുറെ പിന്നിട്ടിരിക്കെ ഇനി എത്രകാലം ഏതൊക്കെ മേഖലകളിലേക്കാവും ഇവരുടെ യാത്രയെന്നു വ്യക്തമല്ല.
യാത്രയ്ക്കിടെ ചേരിതിരിഞ്ഞുണ്ടായ പരസ്പര പോരും ചവിട്ടും നിറുത്തി ആനക്കൂട്ടം ഈയിടെയായി രമ്യതയിലാണ് യാത്രയെന്ന് ഇവരെ അനുഗമിക്കുന്ന സര്‍ക്കാരിന്റെ നിരീക്ഷക സംഘം വ്യക്തമാക്കിയിരിക്കുന്നു.
അതേ സമയം ഒരുമിച്ചു കാടിറങ്ങിയശേഷം ഇടയ്ക്ക് വെച്ച് കഴിഞ്ഞമാസം കൂട്ടം തെറ്റുകയോ പിണങ്ങിമാറുകയോ ചെയ്ത ഒറ്റയാന്‍ കൊമ്പന്‍ ഇവരില്‍നിന്ന്ും 53 കിലോമീറ്റര്‍ അകലെ സ്വന്തം റൂട്ടിലൂടെ വിഹാരം തുടരുകയാണ്.
തല്‍ക്കാലത്തേക്ക് വഴിപിരിഞ്ഞെങ്കിലും 15 അംഗ സംഘത്തിലേക്ക് ഈ കൊമ്പനും മടങ്ങിവന്നേക്കുമെന്നു കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഓരോ ദിവസവും കൊമ്പന്‍ അകലം പാലിച്ചുനീങ്ങുന്നു.യക്സി നഗരത്തിലെ ഹോംങ്ട ജില്ലയിലൂടെയാണ് നിലവില്‍ ഒറ്റയാന്റെ സഞ്ചാരം നീളുന്നത്.
അതേ സമയം രണ്ട് ആനക്കുട്ടികള്‍ ഉള്‍പ്പെടുന്ന 15 അംഗ ആനസംഘം യാത്രമുന്നോട്ടു നീങ്ങുന്നതനുസരിച്ച് ജനങ്ങളെ സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിച്ചു വരികയാണ്.
ദിവസം 100 ടണ്‍ തീറ്റ കരുതിയാണ് സുരക്ഷാസംഘം ആനയ്ക്കു മുന്നേ നീങ്ങുന്നത്. ഇത്തരത്തില്‍ വഴിയില്‍ വിതറുന്ന തീറ്റ പലപ്പോഴും തിരിഞ്ഞുനോക്കാതെ ആനക്കൂട്ടം കൃഷിയിടങ്ങളില്‍ കയറി ഇഷ്ടമുള്ളതൊക്കെ തിന്നുമുടിക്കുകയും ചവിട്ടിമെതിക്കുകയും ചെയ്യുന്നത് പതിവായിരിക്കുന്നു. ആനകള്‍ക്ക് ഏറെ ഇഷ്ടമുള്ള ചോളവും കരിമ്പും കൈതച്ചക്കയും തണ്ണിമത്തനും വാഴപ്പഴവും കണ്ണില്ലെന്നു നടിച്ചാണ് തോന്നിയ പടി സമീപത്തെ കൃഷിയിടങ്ങളിലൂടെയും കാടുകളിലൂടെയുമുള്ള ഇവയുടെ യാത്ര. ഇടയ്ക്കിടെ റോഡുകള്‍ കുറകെക്കടന്നും ജനവാസ കേന്ദ്രങ്ങളിലൂടെ കയറിയിറങ്ങിയും നീങ്ങുന്ന ആനകള്‍ ഒരിക്കല്‍പ്പോലും അക്രമകാരിയായിട്ടില്ലെന്നത് ആശ്വാസം.
ഇവര്‍ ഒന്നര വര്‍ഷം മുന്‍പ് യുനാലെ സംരക്ഷിത വനമേഖലയില്‍ നിന്ന് കാടിറങ്ങിവന്ന ആനകള്‍ ലാവോസ് അതിര്‍ത്തിയിലെ സീഷുവാങ് വാന നാഷണല്‍ നേച്ചര്‍ റിസര്‍വിലേക്കു തന്നെ ഇവര്‍ ശാന്തരായി മടങ്ങിപ്പോകുമെന്ന പ്രതീക്ഷ ഇപ്പോള്‍ സര്‍ക്കാരിനുമില്ല.
രണ്ടാഴ്ച മുന്‍പ് മടക്കയാത്രയ്ക്കുള്ള സൂചന നല്‍കിയ ആനകള്‍ അപ്രതീക്ഷിതമായാണ് യു ടേണ്‍ അടിച്ച് വടക്ക് കിഴക്കന്‍ റൂട്ടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. കാലാവസ്ഥയുടെ മാറ്റം അനുസരിച്ചാകാം ഈ സഞ്ചാരമെന്നും ഇനി ഒരിക്കലും തിരികെ കാട്ടിലേക്ക് പോകില്ലെന്നുമുള്ള സൂചനയാണ് ആനകള്‍ നല്‍കുന്നത്. മഴ ആസ്വദിച്ചാണ് യാത്രയെന്നു കരുതിയെങ്കിലും വേനല്‍ വന്നിട്ടും അവര്‍ തണുത്ത പ്രദേശങ്ങളിലേക്ക് പോകാന്‍ താല്‍പര്യപ്പെടുന്നില്ല എന്നതാണ് ഇപ്പോഴുള്ള ആശങ്ക. കടുത്ത വേനല്‍ വരുമ്പോള്‍ ആന എവിടേക്ക് നീങ്ങുമെന്നതും പരിസ്ഥിതി ഗവേഷകര്‍ക്കുപോലും നിരീക്ഷിക്കാനാകുന്നില്ല.
അങ്ങനെയെങ്കില്‍ ആനകളെ വെടിവെച്ചോ കെണിയില്‍പ്പെടുത്തിയോ ഏതെങ്കിലും സുരക്ഷിത മേഖലയില്‍ പാര്‍പ്പിക്കാനുള്ള ആലോചനയും ചൈനയില്‍ തുടങ്ങിയിട്ടുണ്ട്. ആനകള്‍ നീങ്ങുന്ന പ്രദേശങ്ങളിലെ വീടുകള്‍ക്കു മുന്നില്‍ ചോളം, കരിമ്പ് എന്നിവ എന്നിവ വിളവെടുത്ത് വയ്ക്കരുതെന്നും ഉപ്പ് വീടിനു പുറത്തു സൂക്ഷിക്കരുതെന്നു വനപാലകര്‍ തുടര്‍ച്ചയായി ആവശ്യപ്പെടുന്നുണ്ട്.
കരിമ്പ്,ചോളം പാടങ്ങള്‍ പലയിടങ്ങളിലും തിന്നും ചവിട്ടിയും നശിപ്പിച്ച സാഹചര്യത്തില്‍ വിളവെത്തിയ പാടങ്ങളില്‍ കര്‍ഷകര്‍ അടിയന്തിരമായിവിളവെടുപ്പു പൂര്‍ത്തിയാക്കുകയാണ്. വേണ്ടിടത്തോളം കൊയ്ത്ത് യന്ത്രങ്ങള്‍ എത്തിച്ച് അതിവേഗം കൊയ്ത്ത് പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരും കര്‍ഷകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നു.
രാത്രി വിജനമായമേഖലകളിലും കുറ്റക്കാടുകളിലും മാത്രമാണ് ഉറക്കം. ഒരിക്കല്‍പോലും നഗരങ്ങളിലോ ജനവാസ കേന്ദ്രങ്ങളിലോ ഉറങ്ങാന്‍ ഇവര്‍ താല്‍പര്യപ്പെടുന്നില്ല. മാത്രവുമല്ല ചെങ്കുത്തായ പാറയിടുക്കുകളില്‍ വരെ സാഹസികമായി കിടന്നുറങ്ങാനും ഈ ആനകള്‍ക്ക് സാധിക്കുന്നു. കാടിറങ്ങി വന്ന കാട്ടാനക്കൂട്ടം വിവിധ ഗ്രാമങ്ങളിലെ 480 ഇടങ്ങളില്‍ സംഘം നാശം വിതച്ചതായും 65 ഹെക്ടര്‍ കൃഷിയിടം നശിപ്പിച്ചതായും 13 ഇത്തരത്തില്‍ 11 കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടാക്കിയതായുമാണ് കണക്ക്.
2020 മാര്‍ച്ചില്‍ കാടിറങ്ങി തുടക്കമിട്ട ലക്ഷ്യമില്ലാത്ത പ്രയാണം ഒന്നര വര്‍ഷം പിന്നിട്ടിരിക്കെ ഇവ എത്രനാള്‍ ഇങ്ങനെ സഞ്ചാരം തുടരും
എന്നതൊന്നും വ്യക്തമല്ല. ഒരിക്കല്‍ യാത്ര ചെയ്ത പാതയിലൂടെ പിന്നീടൊരിക്കലും യാത്ര ചെയ്യാതെ പുതിയ പാതകളിലൂടെയാണ് ഇതുവരെയുള്ള നീണ്ട യാത്ര. കാട്ടാനകള്‍ നാടിറങ്ങി എത്ര ദൂരം സഞ്ചരിച്ചാലും ദിവസങ്ങളുടെ യാത്രകള്‍ക്കുശേഷം വന്ന അതേ വഴികളിലൂടെ തിരികെ സഞ്ചരിക്കുകയാണ് രീതി. എന്നാല്‍ കാട്ടാനകളുടെ പൊതു രീതികളും സ്വഭാവങ്ങളും വിട്ടുള്ള സഞ്ചാരമാണ് ഇക്കാലമത്രയും നടത്തിവരുന്നത്. ഈ വഴിവിട്ട യാത്രയെപ്പറ്റി ആഗോളതലത്തില്‍ ശാസ്ത്രലോകം ഇപ്പോഴും പഠനവും നീരീക്ഷങ്ങളും തുടരുകയാണ്. ഒന്നുകില്‍ കാട്ടില്‍ അവര്‍ക്കിഷ്ടപ്പെട്ട തീറ്റയ്ക്ക് ക്ഷാമം. അതല്ലെങ്കില്‍ കൂടുതല്‍ പ്രിയപ്പെട്ട ഭക്ഷണം തേടിയുള്ള അലച്ചില്‍. അതല്ലെങ്കില്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ കാടിന്റെ ഘടനയ്ക്കുണ്ടായ മാറ്റം. അതല്ലെങ്കില്‍ വന്‍ പ്രകൃതി ദുരന്തങ്ങള്‍ വരാനിരിക്കുന്നതായി തിരിച്ചറിഞ്ഞുള്ള രക്ഷപ്പെടല്‍.
അതല്ലെങ്കില്‍ കാട്ടിലെ മറ്റ് ആനകളുമായി തെറ്റിപ്പിരിഞ്ഞ് ഒരു നിര ആനകള്‍ കാടുവിട്ടിറങ്ങി തനിച്ച് അനുയോജ്യമായ ആവാസ വ്യവസ്ഥ തേടിയുള്ള യാത്രയുമാകാം. ആറ് പിടിയാനകളും മൂന്നു വലിയ കൊമ്പനാനകളും മൂന്നു കുട്ടിയാനകളും മൂന്നു മോഴയാനകളും ഉള്‍പ്പെടുന്നതാണ് ചൈനയിലെ വിവാഗ ആനസംഘം. ഇതില്‍ സംഘത്തിന്റെ യാത്രയ്ക്കിടെ ജനിച്ച ഏഴു മാസം പ്രായമുള്ള നവജാതനും ഉള്‍പ്പെടുന്നു.
കുട്ടിയാനയുടെ കൊമ്പുകള്‍ നേരിയ തോതില്‍ പുറത്തു വന്നുതുടങ്ങിയതായും കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു.
ആനക്കൂട്ടത്തെ പ്രകോപിപ്പിക്കരുതെന്നും ആനകള്‍ എന്തു നാശം ചെയ്താലും തിരികെ ആക്രമിക്കാന്‍ പാടില്ലെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം. കാട്ടാനകളുടെ ഓരോ നീക്കവും ആകാശത്തിലും ഭൂമിയിലുമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പല പ്രായത്തിലും പരുവത്തിലുമുള്ള 15 ആനകളുള്ളതിനാല്‍ ഒരേ സമയം ഇവയെ മയക്കുവെടി വെച്ചു മയക്കി തിരികെ കാട്ടിലെത്തിക്കുക പ്രായോഗികമല്ല. മാത്രവുമല്ല കുട്ടിയാനകളെ മയക്കുവെടി വെയ്ക്കുക എത്രത്തോളം സുരക്ഷിതം എന്നതും ആശങ്ക ജനിപ്പിക്കുന്നു. കൂട്ടത്തിലെ പിടിയാനകളില്‍ രണ്ടെണ്ണത്തിന് ഗര്‍ഭമുണ്ടെന്ന സംശയവും ബലപ്പെട്ടുവരികയാണ്.
https://www.facebook.com/Malayalivartha
























