തനിനിറം കാട്ടി, വടിയെടുത്ത് ഇന്ത്യ... കശ്മീരിൽ കൈകടത്തി താലിബാൻ... പറഞ്ഞതിനൊക്കെ പുല്ലുവില... മുന്നിൽ നയിക്കാൻ മുല്ല ബരാദര്‍

സേനാപിന്മാറ്റം പൂർത്തിയായതോടെ താലിബാൻ ഭീകരരെ ഭയന്ന് പ്രതീക്ഷയറ്റ് കഴിയുകയാണ് അഫ്ഗാൻ ജനത. അവർക്ക് സ്വന്തം നാട് ശവപ്പറമ്പിന് തുല്യമാണ് ഇപ്പോൾ. അഫ്ഗാനികൾക്ക് മാത്രമല്ല, മറ്റു രാജ്യങ്ങൾക്കും താലിബാൻ ഒരു ഭീഷണിയാണ് എന്ന വാക്കുകളാണ് മുഴങ്ങി കേൾക്കുന്നത്.
ഈയവസരത്തിൽ അധികാരം കിട്ടയതോടെ തനിനിറം താലിബാന്‍ പുറത്തെടുത്തു എന്ന് പറയുന്നതാവും ശരി. ഇന്ത്യയുമായി മൃദു സമീപനം കാണിച്ചു കൊണ്ട് നിന്ന് ഇപ്പോൾ ശരിക്കുമുള്ള അവരുടെ ഭാഷ്യം പുറത്തെടുത്തിരിക്കുകയാണ്.
കശ്മീരിലെ മുസ്ലിങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന പുതിയ നിലപാടാണ് താലിബാന്‍ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയെ പ്രകോപിക്കുന്ന തരത്തിലുള്ള നിലപാട് തന്നെയാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ബിബിസി ഉര്‍ദു ചാനലിന് നല്‍കിയ ഒരു അഭിമുഖത്തില്‍ വച്ചാണ് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീൻ തങ്ങളുടെ താൽപര്യം വ്യക്തമാക്കിയത്.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചടക്കിയതോടെ, അവിടം ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചേക്കുമെന്ന ആശങ്കകള്‍ വർദ്ധിക്കുന്ന ഒരു സാഹചര്യത്തിൽ കൂടിയാണ് ഇപ്പോൾ താലിബാന്‍ വക്താവ് ഇത്തരത്തിലുള്ള പരാമര്‍ശം കൂടി നടത്തിയിരിക്കുന്നത്.
കശ്മീർ വിഷയത്തിൽ ഇപ്പോൾ തികച്ചു നിലപാട് മാറ്റിയിരിക്കുകയാണ്. കശ്മീരിനെ മോചിപിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാകാൻ താലിബാനെ അൽഖ്വായ്ദ ക്ഷണിച്ചിരുന്നു. എന്നാൽ കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. അതിൽ ഇടപെടില്ലെന്നായിരുന്നു താലിബാൻ അറിയിച്ചത്. ഈ നിലപാട് മാറ്റുന്ന തരത്തിലുള്ള പ്രതികരണമാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് യാതൊരു വിഷയത്തിലും ഇടപെടാൻ പാടില്ല എന്ന കർശന നിർദേശമായിരുന്നു രാജ്യം മുന്നോട്ട് വച്ചത്. ഇതിനെ ഹനിച്ചാൽ നല്ല വില താലിബാൻ നൽകേണ്ടി വരുമെന്ന് എടുത്ത് പറയേണ്ട കാര്യമില്ല.
മുസ്ലീം എന്ന നിലയിൽ കശ്മീരിലെ മുസ്ലീം സമൂഹത്തിന് വേണ്ടി ശബ്ദമുയർത്താൻ അവകാശമുണ്ടെന്നാണ് സഹീൽ പറഞ്ഞത്. കശ്മീരിലെ മാത്രമല്ല, ലോകത്ത് എവിടേയുമുള്ള മുസ്ലീങ്ങൾക്ക് വേണ്ടിയും ശബ്ദമുയർത്തും. മുസ്ലീങ്ങളോട് വിവേചനം കാണിക്കുന്നത് അനുവദിക്കില്ല എന്നും പറയുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്ക് അഫ്ഗാനിസ്താനിൽ സ്വന്തം മതം ആചരിക്കാനുള്ള അവകാശം ഉള്ളതു പോലെ, മുസ്ലീങ്ങൾക്കും മറ്റ് രാജ്യങ്ങളിൽ തുല്യ അവകാശം ഉണ്ടായിരിക്കണമെന്നും സഹീൽ തന്റെ വാദം ഉയർത്തി പിടിക്കുന്നു.
നേരത്തെ ഇന്ത്യയുടെ വിദേശകാര്യ വക്താവ് താലിബാനുമായി ചർച്ച നടത്തിയിരുന്നു. അഫ്ഗാന്റെ മണ്ണ് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വിട്ടു നൽകരുതെന്നാണ് ചർച്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടത്. അത് ഒരു അഭ്യർഥനയല്ല, മറിച്ച് താക്കീത് തന്നെയായിരുന്നു. ദോഹയിൽ നടന്ന കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷം താലിബാൻ വീണ്ടും ചർച്ചയ്‌ക്ക് താത്പര്യം പ്രകടിപ്പിച്ചിരുന്നു.
താലിബാനുമായി ഇനിയൊരു തുടർ ചർച്ച ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇന്ത്യ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാൽ ഈ വിഷയത്തിൽ കടുത്ത തീരുമാനം തന്നെയാകും ഇന്ത്യ സ്വീകരിക്കുക. കടുത്ത നിലപാടില്ലെങ്കിലും ഇന്ത്യയുടെ ആഭ്യന്തരകാര്യം എന്ന മുൻ പ്രസ്താവനയിൽ നിന്നുള്ള മാറ്റം ഇന്ത്യ ഗൗരവത്തോടെ വീക്ഷിക്കുകയാണ്.
ഓഗസ്റ്റ് 15നാണ് അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ കയ്യേറിയത്. അതിനെ തുടര്‍ന്ന് 31ന് യുഎസ് സൈന്യം പൂര്‍ണ്ണമായും അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറി. പിന്നാലെ താലിബാന്‍ വിവിധ രാജ്യങ്ങളിലെ ഉന്നത പ്രതിനിധികളുമായി ചര്‍ച്ച നടത്തി. കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കണമെന്നും നിര്‍ത്തിവെച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്ന് ഇന്ത്യയോടും ദോയില്‍ വെച്ച് ആവശ്യപ്പെട്ടിരുന്നു. ഇനി എന്താകും ഇന്ത്യയുടെ നിലപാട് എന്നത് കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു.
അതോടൊപ്പം അഫ്ഗാനിസ്ഥാന്‍ ഭരണം ഏറ്റെടുത്തതിന് രണ്ടാഴ്ചയ്ക്ക് ശേഷം ഇപ്പോൾ സര്‍ക്കാരിനെ പ്രഖ്യാപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് താലിബാന്‍. വെള്ളിയാഴ്ചത്ത പ്രാര്‍ത്ഥനയ്ക്ക് ശേഷം സര്‍ക്കാരിനെ പ്രഖ്യാപിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. താലിബാന്‍ സ്ഥാപകരില്‍ ഒരാളായ മുല്ല ബരാദര്‍ അഫ്ഗാനിസ്ഥാനെ നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. എന്നാല്‍ മുല്ല ഹിബതുള്ള അഖുന്ദ്‌സാദയുടെ പേരും ഇതിലേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്. എന്നിരുന്നാലും ബറാദറിന് തന്നെയാണ് സാധ്യത കൂടുതൽ.
ഇത് കൂടാതെ മരണംവരെ ആഗോള ഭീകരവാദ പട്ടികയില്‍ ഉണ്ടായിരുന്ന താലിബാന്‍ സ്ഥാപക നേതാവ് മുല്ല മുഹമ്മദ് ഒമറിന്റെ മകന് മുല്ല മുഹമ്മദ് യാക്കൂബ്, മൂന്‍ ഐഎംഎ വിദ്യാര്‍ത്ഥി ശേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി എന്നിവരും താലിബാന്‍ ഭരണകൂടതത്തിന്റെ ഉന്നത പദവി വഹിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഹിബത്തുള്ള അഖുന്ദ്‌സാദ ആയിരിക്കും സൈന്യത്തിനും സര്‍ക്കാരിനും മേല്‍ അധികാരമുള്ള ആത്മീയ നേതാവെന്നും പറയുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം കയ്യാളുമെന്ന് ഉറപ്പായതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്ന പേരുകളിലൊന്നായിരുന്നു മുല്ല ബരാദര്‍. അഫ്ഗാന്‍ താലിബാന്‍ സഹസ്ഥാപകനാണ്. താലിബാൻ സർക്കാരുമായി പൂർണ്ണ സഹകരണത്തിന് തയ്യാറാണെന്ന് ചൈന പ്രഖ്യാപിച്ച് കഴിഞ്ഞു. അഫ്ഗാൻ പുനർനിർമാണത്തിന് സഹായിക്കുമെന്ന് ചൈന താലിബാനെ അറിയിച്ചിട്ടുണ്ട്.
താലിബാൻ സർക്കാർ രൂപീകരത്തിനു ശേഷമുള്ള നിലപാട് വിശദമായ ചർച്ചയ്ക്കു ശേഷം ഇന്ത്യ കൈക്കൊള്ളും. രണ്ടു തവണ നേരത്തെ സുരക്ഷകാര്യങ്ങൾക്കായുള്ള മന്ത്രിസഭ സമിതി ചേർന്നിരുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന സർക്കാർ വേണം എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്നലെ സ്ലൊവേനിയയിൽ പറഞ്ഞിരുന്നു.
അഫ്ഗാനിസ്ഥാനിൽ ഇപ്പോഴുള്ളവരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യ ലക്ഷ്യം. ഇവരെ തിരികെ എത്തിക്കാൻ സഹായിക്കാമെന്ന് ഖത്തറും ഉറപ്പു നല്കിയിട്ടുണ്ട്. കശ്മീരിൻ്റെ കാര്യത്തിൽ താലിബാൻ പ്രസ്താവനയ്ക്ക് അപ്പുറമുള്ള നീക്കമൊന്നും ഇപ്പോൾ നടത്തില്ലെന്നാണ് സർക്കാർ പ്രതീക്ഷ.
https://www.facebook.com/Malayalivartha






















