ചൈനയിൽ വീണ്ടും കോവിഡ് കുതിക്കുന്നു; ബൂസ്റ്റര്‍ ഡോസുകള്‍ എടുത്ത് സുരക്ഷിതരാകാന്‍ നിര്‍ദ്ദേശം നൽകി അധികൃതർ, വരും ദിവസങ്ങളിലും ഇതേ സ്ഥിതി തുടരുമെന്നാണ് വിലയിരുത്തല്‍
ചൈനയിൽ കോവിഡ് വീണ്ടും കുതിക്കുന്നുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഏവരെയും ആശങ്കയിലാഴ്ത്തി കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ചൈനയില്‍ ബൂസ്റ്റര്‍ ഡോസുകള്‍ എടുത്ത് സുരക്ഷിതരാകാന്‍ നിര്‍ദ്ദേശം നൽകിയിരിക്കുകയാണ് അധികൃതർ. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ദിനംപ്രതി കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. വരും ദിവസങ്ങളിലും ഇതേ സ്ഥിതി തുടരുമെന്നാണ് വിലയിരുത്തല്‍.
അതോടൊപ്പം തന്നെ കൂടുതല്‍ നഗരങ്ങളിലേക്ക് വൈറസ് വ്യാപിച്ചേക്കാമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ ആളുകള്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന മുന്നറിയിപ്പ്. രോഗവ്യാപനം തടയാന്‍ ആളുകള്‍ എത്രയും വേഗം ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യവിഭാഗം ഇതോടൊപ്പം തന്നെ അറിയിച്ചിട്ടുണ്ട്.
അതേസമയം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ നിയന്ത്രണം കടുപ്പിച്ച് ചൈന രംഗത്ത്. ഇതിനോടകം തന്നെ നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. വിനോദസഞ്ചാരികളിൽനിന്നാണ് രോഗം പകർന്നതെന്നാണ് സൂചന.
കൂടാതെ പുതിയ കേസുകൾ കണ്ടെത്തിയ രാജ്യത്തിന്‍റെ വടക്കൻ, വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ചൈനയിൽ നിലവിൽ 492 പേർക്ക് രോഗമുള്ളതായി വേൾഡോമീറ്റർ റിപ്പോർട്ട് ചെയ്തു. ഇതേ തുടർന്ന് വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ വ്യാഴാഴ്ച വ്യാപക കോവിഡ് പരിശോധന നടത്തി.
2019ൽ ചൈനയിലെ വുഹാനിലായിരുന്നു കോവിഡ് -19 ആദ്യമായി കണ്ടെത്തിയത്. പിന്നീട് ലോകമാകെ വ്യാപിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. കടുത്ത ലോക്ഡൗൺ ഏർപ്പെടുത്തിയാണ് രാഷ്ട്രങ്ങൾ രോഗപ്പകർച്ച തടഞ്ഞത്. എന്നാൽ രോഗത്തെ അതിവേഗം വരുതിയിലാക്കിയ ചൈന പെട്ടെന്നുതന്നെ നിയന്ത്രണങ്ങളിൽ ഇളവ് നൽകുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് രാജ്യത്ത് വീണ്ടും രോഗം കണ്ടെത്തിയിരിക്കുന്നത്. പിന്നാലെ വടക്കുപടിഞ്ഞാറൻ ചൈനയിലെ ലാൻഷോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തുകയായിരുന്നു. പ്രദേശവാസികളോട് അവശ്യകാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. പോകുന്നവർ കോവിഡ് നെഗറ്റീവ് ടെസ്റ്റ് ഹാജരാക്കണം എന്ന നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha