ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്

ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിലാണ്. പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധപ്രതീതി ഉണർത്തി ഇറാനും അമേരിക്കയും തമ്മിലുള്ള സായുധ സംഘർഷം രൂക്ഷമാകുന്നു. ഗൾഫ് മേഖലയിലുള്ള ഇറാന്റെ തെക്കൻ പ്രവിശ്യയായ ഹോർമോസ്ഗാനിൽ ഉണ്ടായ ആക്രമണത്തിൽ ഒരു ടെലികോം ജീവനക്കാരൻ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മേഖലയിൽ യുഎസ്-ഇറാൻ ശത്രുതയും വ്യോമാക്രമണങ്ങളും വീണ്ടും ആരംഭിച്ച പശ്ചാത്തലത്തിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
ഇറാനിലെ പ്രമുഖ മൊബൈൽ സേവന ദാതാക്കളായ മൊബൈൽ കമ്മ്യൂണിക്കേഷൻസ് കമ്പനി ഓഫ് ഇറാൻ ജീവനക്കാരനാണ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് സഹപ്രവർത്തകർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. തങ്ങളുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനിടയിലാണ് ജീവനക്കാരൻ കൊല്ലപ്പെട്ടത്. അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം പൂർണമായും തകരുകയും സൈനികമായ ഏറ്റുമുട്ടലുകൾ പുനരാരംഭിക്കുകയും ചെയ്ത ഘട്ടത്തിലാണ് തന്ത്രപ്രധാനമായ ഗൾഫ് മേഖലയിൽ ആക്രമണം നടന്നത്. കമ്യൂണിക്കേഷൻ ശൃംഖലകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് സൂചന. മേഖലയിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം ഇസ്രയേലിൽ ഒക്ടോബർ 27ന് പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്ന് പാർലമെന്റ്. തിരഞ്ഞെടുപ്പ് നടത്താൻ നിയമപ്രകാരം അനുവദിച്ചിട്ടുള്ള ഏറ്റവും അവസാന തീയതിയാണ് ഒക്ടോബർ 27. ഗാസ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നേതൃത്വത്തോടുള്ള ജനങ്ങളുടെ വിലയിരുത്തലായിരിക്കും തിരഞ്ഞെടുപ്പ് എന്നാണ് പരക്കെ വിലയിരുത്തപ്പെടുന്നത്. നിലവിലെ പാർലമെന്റ് അതിന്റെ കാലാവധി പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27 ലേക്ക് നിയമപരമായി നിശ്ചയിച്ചിട്ടുള്ളതിനാലും, സഭയുടെ കാലാവധി വെട്ടിച്ചുരുക്കാൻ ഉദേശമില്ലാത്തതിനാലും സാധാരണ രീതിയിലുള്ള പാർലമെന്റ് പിരിച്ചുവിടൽ നിയമം പാസാക്കേണ്ട ആവശ്യമില്ലെന്ന് പാർലമെന്റ് പ്രസ്താവനയിലൂടെ അറിയിച്ചു.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ സൈന്യത്തെ ഉദ്ധരിച്ച് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ കപ്പലുകൾക്കായി ഹോർമുസ് തുറന്നിട്ടിരിക്കുകയാണെന്ന് അമേരിക്കയും വ്യക്തമാക്കുന്നു. ഹോർമുസിലെ രാജ്യാന്തര ജലപാത, നിയമപരമായി കടന്നുപോകാൻ ആഗ്രഹിക്കുന്ന എല്ലാ കപ്പലുകൾക്കുമായി തുറന്നിരിക്കുന്നു എന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 140 ലധികം കപ്പലുകൾ സുരക്ഷിതമായി ഹോർമുസിലൂടെ കടന്നു പോയതായും അമേരിക്ക വ്യക്തമാക്കി.
അതേസമയം ഡസൻ കണക്കിന് അണുബോംബുകളേക്കാൾ തങ്ങൾക്ക് ഹോർമുസാണ് പ്രധാനമെന്ന് ഇറാൻ വ്യക്തമാക്കി. തന്ത്രപ്രധാനമായ ജലപാതയെ തങ്ങൾ സംരക്ഷിക്കുമെന്ന് ഇറാൻ പരമോന്നത നേതാവിന്റെ ഉപദേശകനായ മൊഹ്‌സെൻ റെസായിയെ ഉദ്ധരിച്ച് ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാൻ വീണ്ടും ആണവ പദ്ധതികൾ പുനഃരാരംഭിക്കാൻ ശ്രമിക്കുന്നതായി പാശ്ചാത്യ രാജ്യങ്ങൾ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായിട്ടായിരുന്നു മൊഹ്‌സെൻ റെസായിയുടെ പ്രസ്താവന.
നേരത്തേ ഹോർമുസ് കടലിടുക്കിൽ റവല്യൂഷനറി ഗാർഡുകൾ കപ്പലുകളെ ആക്രമിച്ചിരുന്നു. ഇന്ത്യൻ ചരക്കു കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികനെ കാണാതായിരുന്നു. ‘ജിഎഫ്എസ് ഗാലക്സി’ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. കപ്പലിൽനിന്ന് 10 നാവികരെ രക്ഷപ്പെടുത്തിയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
അതേസമയം പിതാവ് ആയത്തുല്ല അലി ഖമനയിയെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി. പിതാവിന്റെ രക്തം വീഴ്ത്തിയവരോട് പകരം ചോദിക്കുമെന്ന്, അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കുന്ന സമയത്ത് തങ്ങൾ ശപഥം ചെയ്തുവെന്ന് മുജ്തബ ഖമനയി പറഞ്ഞു.
അതിനിടെ, ഇറാനുമായുള്ള ചർച്ചകൾ തുടരാൻ യുഎസ് സമ്മതിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്കിലെ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഇറാനോട് യുഎസ് ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഹോർമുസിൽ കപ്പലുകളുടെ സുരക്ഷിത സഞ്ചാരത്തിനുള്ള ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി ഒമാനിലെത്തി. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്, മാർക്കോ റൂബിയോ, സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്‌നർ എന്നിവർ അരഗ്ചിയുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകും.
ഇറാനിൽ അമേരിക്ക പുതിയ വ്യോമാക്രമണങ്ങൾ നടത്തിയതിനു പിന്നാലെ, ഗൾഫ് മേഖലയിലെ യുഎസിന്റെ സൈനിക നീക്കങ്ങളെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി സംസാരിച്ചു. വ്യാഴാഴ്ച ഇരുനേതാക്കളും തമ്മിൽ ഫോണിൽ സംസാരിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസ് എക്സിൽ സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നിരന്തര സമ്പർക്കത്തിന്റെ ഭാഗമായാണ് ചർച്ചയെന്ന് വ്യക്തമാക്കിയ യുഎസ് ഉദ്യോഗസ്ഥരും ഫോൺ കോൾ നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ചർച്ചയ്ക്കിടെ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനും അദ്ദേഹത്തിന്റെ സർക്കാരും ഇസ്രയേലിന്റെ നിലനിൽപ്പിനെതിരെ നടത്തുന്ന പ്രസ്താവനകളിൽ നെതന്യാഹു കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇസ്രയേലിന്റെ അതിർത്തികളിൽ സുരക്ഷാ മേഖലകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ട്രംപിനു മുന്നിൽ ഉന്നയിച്ചു. നാറ്റോ സഖ്യകക്ഷിയായ തുർക്കിക്ക് എഫ്-35 അത്യാധുനിക യുദ്ധവിമാനങ്ങൾ വിൽക്കരുതെന്ന് തിങ്കളാഴ്ച നെതന്യാഹു അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.
പാട്രിയറ്റ് മിസൈലുകൾ സ്വന്തമായി നിർമിച്ച് ഉപയോഗിക്കാനുള്ള അനുവാദം യുക്രെയ്നു നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നു നേരെയുള്ള റഷ്യയുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ വേണ്ടിയാണ് ഇതെന്നും ട്രംപ് പറഞ്ഞു. അങ്കാറയിൽ വച്ചുനടന്ന നാറ്റോ ഉച്ചകോടിയിലായിരുന്നു ട്രംപിന്റെ വാഗ്ദാനം. കഴിഞ്ഞ മേയ് മാസത്തിൽ മിസൈൽ സ്വന്തമായി നിർമിക്കാൻ അംഗീകാരം തേടി യുക്രെയ്ൻ ട്രംപിനെ സമീപിച്ചിരുന്നു. ഇക്കാര്യം സെലെൻസ്‌കി സ്ഥിരീകരിച്ചിട്ടുമുണ്ട്.
"പാട്രിയറ്റുകൾ നിർമിക്കാനുള്ള ലൈസൻസ് ഞങ്ങൾ നിങ്ങൾക്ക് നൽകുമെന്നാണ്" യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയോടു ട്രംപ് പറഞ്ഞത്. എന്നാൽ ഇക്കാര്യം പാട്രിയറ്റ് മിസൈൽ നിർമാതാക്കളായ യുഎസ് കമ്പനികളുമായി സംസാരിച്ചിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
പാട്രിയറ്റ് മിസൈലുകളെ ലോകത്തിലെ ഇപ്പോഴുള്ളതിൽ വച്ച് ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനമായിട്ടാണ് വിലയിരുത്തുന്നത്. ചെലവേറിയ ഈ മിസൈലുകൾ ഒരു യൂണിറ്റിനു ഒരു ബില്യൻ യുഎസ് ഡോളർ വിലയുണ്ട്. യുഎസ് പ്രതിരോധ വകുപ്പിന്റെ കണക്കനുസരിച്ച് വർഷം 600 മിസൈലുകളാണ് യുഎസ് നിർമിക്കുന്നത്. ഫെബ്രുവരിയിൽ ഇറാനുമായുണ്ടായ സംഘർഷത്തിൽ പാട്രിയറ്റ് മിസൈലുകളുടെ ശേഖരത്തിന്റെ പകുതിയും ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
"https://www.facebook.com/Malayalivartha


























