പബ്ജിക്ക് അടിമ: പതിനാലുകാരൻ അമ്മയേയും സഹോദരങ്ങളേയും ഉൾപ്പെടെ സ്വന്തം കുടുംബത്തിലെ നാല് പേരെ വെടിവച്ചു കൊന്നു; ശേഷം പബ്ജി പൂർത്തിയാക്കി കിടന്നുറങ്ങി !!!

സ്വന്തം കുടുംബത്തിലുള്ളവരെ കൂട്ടക്കൊല നടത്തി പതിനാലുകാരൻ. അമ്മയും സഹോദരിമാരും ഉള്‍പ്പെടെ സ്വന്തം കുടുംബത്തിലെ നാല് പേരെയാണ് കൗമാരക്കാരന്‍ വെടിവെച്ചു കൊലപ്പെടുത്തിയത്. ഓണ്‍ലൈന്‍ ഗെയിമായ പബ്ജിക്ക് അടിമയായിരുന്നു കൗമാരക്കാരന്‍. പാകിസ്ഥാനിലെ ലാഹോറിലാണ് ലോകത്തെ തന്നെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്. പതിനാലുകാരന് തോക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് അന്വേഷിച്ച് വരികയാണ് പൊലീസ്.
പ്രതിക്ക് മാനസിക പ്രയാസങ്ങളുണ്ടായിരുന്നതായാണ് പൊലീസ് നിഗമനം. നാഹിദ് മുബാറക് (45), മകന്‍ തൈമൂര്‍(22), പെണ്‍മക്കളായ 17കാരി, 11കാരി എന്നിവരാണ് കൊല്ലപ്പെട്ടത്. മണിക്കൂറുകളോളം നിര്‍ത്താതെ പബ്ജി കളിച്ചിരുന്ന പ്രതി സമീപ ദിവസങ്ങളില്‍ മാതാവുമായി വഴക്കിട്ടിരുന്നു. പഠനത്തിൽ ശ്രദ്ധ ചെലുത്താത്തതിനും പബ്ജി കളിച്ച് സമയം ചെലവഴിക്കുന്നതിനും കുട്ടിയെ അമ്മ ശാസിക്കുകയും ചെയ്തു.
സംഭവ ദിവസവും അമ്മ കുട്ടിയെ ഈ വിഷയത്തിൽ ശകാരിച്ചിരുന്നു. വഴക്ക് മൂർച്ഛിതോടെ പതിനാലുകാരൻ തോക്കെടുത്ത് വെടിവച്ചു. അമ്മ മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം ഉറങ്ങി കിടക്കുകയായിരുന്ന സഹോദരങ്ങളെയും കൊലപ്പെടുത്തി. ശേഷം പബ്ജി പൂര്‍ത്തിയാക്കി പ്രതി കിടന്നുറങ്ങി. വെടിയൊച്ച കേള്‍ക്കാതിരുന്ന അയല്‍വാസികള്‍ക്ക് സംശയമുണ്ടായിരുന്നില്ല. രാവിലെ എഴുന്നേറ്റ ശേഷം പ്രതി വീട്ടുകാര്‍ കൊല്ലപ്പെട്ട വിവരം അയല്‍ക്കാരെ അറിയിച്ചു. എനിക്കൊന്നും അറിയില്ലെന്നും ഞാന്‍ മുകളിലെ മുറിയില്‍ ഉറങ്ങുകയായിരുന്നുവെന്നും പൊലീസിനോട് പറഞ്ഞു.
അതേസമയം ലൈസന്‍സുള്ള തോക്കാണ് കുട്ടി ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ഇവരെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പബ്ജി ഗെയിമിന്റെ സ്വാധീനത്തിലാണ് ഉമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചു. കുടുംബത്തിന്റെ സുരക്ഷക്കായാണ് നാഹിദ് തോക്കിന് ലൈസന്‍സ് എടുത്തതെന്നും റിപ്പോർട്ടുകളുണ്ട്.
https://www.facebook.com/Malayalivartha






















