താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം കൊല്ലപ്പെട്ടത് നൂറിലധികം മുൻ അഫ്ഗാൻ സൈനികർ; സൈനികർ നേരിടുന്നത് താലിബാന്റെ ക്രൂരപീഡനം !!!

താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം നൂറിലധികം അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്ര സംഘടന. യുഎസ്-അന്താരാഷ്ട്ര സഖ്യ സേനയോടൊത്ത് പ്രവർത്തിച്ചിരുന്ന സ്വദേശികളായ സൈനികരാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ മുൻ സൈനികരിൽ, മൂന്നിൽ രണ്ടു ഭാഗവും താലിബാന്റെ ക്രൂരപീഡനം അനുഭവിക്കുന്നുണ്ട്. കൂടാതെ, നൂറിലധികം പേർ കൊല്ലപ്പെട്ടതായും യുഎൻ മേധാവി ഗുട്ടെറസ് വെളിപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎസ്-സഖ്യസേനകളുടെ കൂടെ പ്രവർത്തിച്ചിരുന്നവർക്ക് പൊതുമാപ്പ് നൽകിയെന്ന താലിബാൻ വാഗ്ദാനം പാഴ്‌വാക്കാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
മുൻ അഫ്ഗാനിസ്ഥാൻ സൈനികരെ താലിബാൻ ഭീകരർ തിരഞ്ഞുപിടിച്ചു കൊല്ലുകയാണെന്ന് മുൻനിര അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യമന്വേഷിക്കുന്ന യുഎൻ പൊളിറ്റിക്കൽ മിഷന് മതിയായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തിയിട്ടുണ്ട്. അമ്പതിലധികം നിയമവിധേയമല്ലാത്ത കൊലപാതകങ്ങളും, നിരവധി പേരെ സംശയകരമായ രീതിയിൽ കാണാതാവുന്നതും ഐക്യരാഷ്ട്ര സംഘടനയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്ന് യുഎൻ മേധാവി വ്യക്തമാക്കി.
അതേസമയം അഫ്ഗാനിസ്ഥാനിലെ മാനുഷിക പ്രതിസന്ധിയിൽ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്ര സംഘടന. അഫ്ഗാന്‍ ജനസംഖ്യയുടെ പകുതിയിലധികം പേരും പട്ടിണിയിലാണെന്നും പലരും സ്വന്തം അവയവങ്ങളും കുട്ടികളെയും വിൽക്കുകയാണെന്നും യുഎന്‍ ഭക്ഷ്യ ഏജന്‍സി ചൂണ്ടിക്കാട്ടി. താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ലോകബാങ്കും അമേരിക്കന്‍ സര്‍ക്കാരും മരവിപ്പിച്ച സഹായധനം പുനഃസ്ഥാപിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
അഫ്ഗാനില്‍ നടക്കുന്നത് മനുഷ്യ ദുരന്തമാണെന്ന് ചൈനയുടെ യുഎന്‍ അംബാസഡര്‍ ഷാങ് ജുന്‍ ചൂണ്ടിക്കാട്ടി. ആറ് മാസത്തെ താലിബാന്‍ തീവ്രവാദികളുടെ ഭരണത്തിനൊടുവില്‍ ജനങ്ങള്‍ ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ലോകത്തെ ഏറ്റവും വലിയ അവയവമാഫിയകളുടെ താവളമായി അഫ്ഗാന്‍ മാറിക്കഴിഞ്ഞു. മൂല്യമില്ലാതായ ഒരു ലക്ഷം അഫ്ഗാനിക്കായാണ് പലരും തങ്ങളുടെ അവയവങ്ങള്‍ വില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
https://www.facebook.com/Malayalivartha






















