റഷ്യൻ സേന പുടിന്റെ നിയന്ത്രണത്തിലല്ല! എല്ലാം കൈവിട്ട് പോയി.. അമേരിക്കയുടെ മുന്നറിയിപ്പ്

യുക്രെയ്‌നിൽ അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്ന റഷ്യൻ സേനകൾ അവരുടെ പ്രസിഡന്റ് പുടിന്റെ പോലും നിർദ്ദേശം അനുസരിക്കാത്തവരെന്ന പരിഹാസവുമായി അമേരിക്ക. വെടിനിർത്തലും പിൻവാങ്ങലും പുടിൻ തീരുമാനിച്ചാലും പലമേഖലകളി ലേയ്‌ക്ക് കടന്നുകയറിയ റഷ്യൻ സൈന്യം പിന്മാറില്ല. പല മേധാവികൾക്കും യുദ്ധം ഒരു ആവേശമായിരിക്കുന്നു. സൈന്യത്തിന്റെ വിഭാഗങ്ങൾ തീരുമാനപ്രകാരം പിന്മാറാൻ തയ്യാറല്ലെന്നതാണ് പുറത്തുവരുന്ന വിവരമെന്ന് അമേരിക്കൻ പ്രതിരോധ വിദഗ്ധർ പറയുന്നു.
റഷ്യൻ സൈനിക വിഭാഗത്തിലെ പല ഉദ്യോഗസ്ഥന്മാരും സ്വയം തീരുമാനമെടുക്കുകയാണ്. ചില ഇടങ്ങളിൽ നിന്ന് സേനാ പിന്മാറ്റം റഷ്യ ഔദ്യോഗികമായി തീരുമാനിച്ചെങ്കിലും ഡോൺബാസിൽ നിന്നും പിന്മാറാത്തതിന് കാരണം ചില സൈനിക ഉദ്യോഗസ്ഥരാണ്. ചിലരുടെ വ്യക്തിപരമായ കടുംപിടുത്തമാണിതിന് കാരണമെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
ഡോൺബാസ് മേഖലയുടെ കിഴക്കൻ ഭാഗത്ത് റഷ്യൻ സൈന്യത്തിന് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് യുക്രെയ്ൻ സൈന്യം നൽകിയത്. അതിനാൽ തന്നെ ആ മേഖലയിൽ റഷ്യൻ സേന പിന്മാറാൻ തയ്യാറായിട്ടില്ല. ചുമതല വഹിക്കുന്ന മദ്ധ്യനിരയിലെ കമാന്റർമാർ സ്വയം തീരുമാനമെടുക്കുകയാണ്. മുഴുവൻ സൈന്യത്തിന്റേയും ചുമതലക്കാരെപോലെ അവർ പെരുമാറുകയാണെന്നും അമേരിക്കൻ സൈന്യം കുറ്റപ്പെടുത്തി.
യുക്രെയ്‌നിൽ നിന്നും റഷ്യയുടെ പിന്മാറ്റമെന്നത് ഉടൻ നടക്കാത്ത കാര്യമാണെന്ന തുറന്നുപറച്ചിലാണ് അമേരിക്ക നടത്തുന്നത്. മാത്രമല്ല റഷ്യ പുറമേ നിന്നുള്ള സഹായത്തിന്റെ പേരിൽ ശക്തമായ ആക്രമണം നടത്തുകയാണ്. വിദേശരാജ്യങ്ങൾ യുക്രെയ്‌നെ സഹായിക്കുന്നത് വർദ്ധിപ്പിച്ചാൽ ആക്രമണവും ശക്തമാക്കുമെന്ന മുന്നറിയിപ്പും പുടിന്റെ ഇന്നലത്തെ വിക്ടറി ഡേ ആഘോഷ പരിപാടിയിൽ നടത്തിയ കാര്യവും അമേരിക്ക ചൂണ്ടിക്കാട്ടി.
കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്കിലുള്ള ബിലൊഹോറിവ്ക ഗ്രാമത്തിൽ ജനങ്ങൾ അഭയം തേടിയിരുന്ന സ്കൂൾ റഷ്യ ബോംബിട്ടു തകർത്തു. 60 പേർ മരിച്ചെന്നു ലുഹാൻസ്ക് ഗവർണർ സെർഹെയ് ഗയ്ദായ് അറിയിച്ചു. ശനി ഉച്ചകഴിഞ്ഞു ബോംബാക്രമണം നടക്കുമ്പോൾ 90 പേരാണു കെട്ടിടത്തിലുണ്ടായിരുന്നത്. തുടർന്നു തീപടർന്നതു മണിക്കൂറുകളോളം നീണ്ടു.
കത്തിക്കരിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് 30 പേരെ രക്ഷപ്പെടുത്തി. ഇവരിൽ 7 പേർക്കു പരുക്കുണ്ട്. പൊപസ്ന നഗരത്തിന്റെ ഭൂരിഭാഗവും പിടിച്ചെന്നു റഷ്യൻ റിപ്പബ്ലിക്കായ ചെച്നിയയുടെ നേതാവ് റംസാൻ കാഡിറോവ് അവകാശപ്പെട്ടതിനു പിന്നാലെ ഇവിടെനിന്ന് യുക്രെയ്ൻ സൈനികർ പിന്മാറിയെന്ന് ലുഹാൻസ്ക് ഗവർണറുടെ പ്രഖ്യാപനവുമെത്തി.
മരിയുപോളിലെ ഉരുക്കു ഫാക്ടറിയിൽനിന്ന് 182 പേരെ ഒഴിപ്പിച്ച് തങ്ങളുടെ നിയന്ത്രണത്തിലുള്ള ബെസിമെൻ മേഖലയിലെത്തിച്ചതായി റഷ്യൻ അനുകൂല സംഘങ്ങൾ അവകാശപ്പെട്ടു. ഇവരിൽ യുക്രെയ്ൻ സർക്കാരിന്റെ കീഴിലുള്ള മേഖലകളിലേക്കു പോകേണ്ടവരെ ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാദൗത്യ സംഘങ്ങൾക്കു കൈമാറി. ഉരുക്കു ഫാക്ടറിയിൽനിന്ന് 300 പേരെ ഒഴിപ്പിച്ചെന്നും ഇനി ശേഷിക്കുന്നത് സൈനികരും ആരോഗ്യപ്രവർത്തകരുമാണെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു.
https://www.facebook.com/Malayalivartha


























