വഴിതടഞ്ഞ് യുക്രൈന്റെ നിർണായക നീക്കം! 4 ഗ്രാമങ്ങൾ തിരിച്ചു പിടിച്ചു റഷ്യയ്ക്ക് അടിപതറുന്നു..

യുക്രെയ്ൻ വഴി റഷ്യ പടിഞ്ഞാറൻ യൂറോപ്പിനു നൽകിക്കൊണ്ടിരുന്ന പ്രകൃതിവാതക നീക്കം തടസ്സപ്പെടുത്തി യുദ്ധത്തിൽ യുക്രെയ്നിന്റെ നിർണായക നീക്കം. തെക്കൻ റഷ്യയിലെ സൊഖറാനോവ്കയിൽ നിന്ന് യുക്രെയ്നിൽ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലൂടെ റഷ്യ യൂറോപ്പിലേക്കു പ്രകൃതിവാതകം കയറ്റുമതി ചെയ്യുന്നതാണ് തടഞ്ഞത്. ഇതോടെ യൂറോപ്പിലേക്കുള്ള റഷ്യയുടെ പ്രകൃതിവാതക കയറ്റുമതിയുടെ നാലിലൊന്നു തടസ്സപ്പെടും.
ഹർകീവിലെ 4 ഗ്രാമങ്ങൾ കൂടി റഷ്യൻ സേനയുടെ നിയന്ത്രണത്തിൽ നിന്നു തിരിച്ചുപിടിച്ചു. റഷ്യയുടെ മുന്നണിപ്പോരാളികൾക്ക് ആവശ്യമായവ എത്തിച്ചുകൊണ്ടിരുന്നത് തടസ്സപ്പെടുത്തുന്നതിലും വിജയിച്ചിട്ടുണ്ട്. യുദ്ധത്തിന്റെ ഗതി മാറ്റുന്ന നിർണായക നീക്കമാണിത്.
യൂറോപ്യൻ രാജ്യങ്ങൾ നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയുടെ ഒട്ടേറെ ടാങ്കുകൾ തകർത്ത് ഡോണറ്റ് നദിക്കരയിലൂടെയുള്ള റഷ്യയുടെ മുന്നേറ്റം തടഞ്ഞു. കരിങ്കടലിലെ സ്നെയ്ക് ഐലൻഡിലൂടെയുള്ള റഷ്യൻ മുന്നേറ്റവും തടഞ്ഞു. യുക്രെയ്ൻ പോരാളികൾ ശക്തമായി ചെറുത്തുനിൽക്കുന്ന മരിയുപോളിലെ അസോവ്സ്റ്റാൽ സ്റ്റീൽ പ്ലാന്റിനു നേരെ റഷ്യ കനത്ത ആക്രമണം തുടരുന്നു. തന്ത്രപ്രധാനമായ ഒഡേസയിലും റഷ്യ മിസൈൽ വർഷം തുടരുകയാണ്.
ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണത്തിലുള്ള ഹർസനും ജോർജിയയിൽ നിന്നു വിഘടിച്ചു നിൽക്കുന്ന സൗത്ത് ഒസെറ്റിയയും റഷ്യയുടെ ഭാഗമാക്കണമെന്ന ഇവിടത്തെ ഭരണകർത്താക്കളുടെ ആവശ്യപ്രകാരം ‘ഹിതപരിശോധന’ നടത്തി സ്വന്തമാക്കാനാണ് ശ്രമം നടക്കുന്നത്. ഹർസൻ മേഖല പൂർണ നിയന്ത്രണത്തിലായതായി റഷ്യ കഴിഞ്ഞ മാസം അവകാശപ്പെട്ടിരുന്നു.യുക്രെയ്നിന്റെ പ്രഥമ പ്രസിഡന്റ് ലിയനിഡ് ക്രാവ്ചുക് (88) അന്തരിച്ചു. യുക്രെയ്ൻ കമ്യൂണിസ്റ്റ് പാർട്ടി തലവനായിരുന്ന ക്രാവ്ചുക് 1991ൽ സോവിയറ്റ് യൂണിയനിൽ നിന്ന് യുക്രെയ്നിനെ സ്വതന്ത്രമാക്കുന്നതിൽ നിർണായക നേതൃത്വം നൽകി.
മിഹയിൽ ഗൊർബച്ചോവിനെതിരെ പാർട്ടിയിൽ വിമതസ്വരം ഉയർന്നപ്പോൾ തന്നെ യുക്രെയ്നിന്റെ പരമാധികാരം പ്രഖ്യാപിച്ച് സ്വാതന്ത്ര്യത്തിനായുള്ള ശ്രമം ക്രാവ്ചുക് ആരംഭിച്ചു. 1991 ഡിസംബറിൽ നടന്ന ഹിതപരിശോധനയിൽ 90% ജനങ്ങളും സ്വാതന്ത്ര്യത്തിനായി വോട്ട് ചെയ്തിരുന്നു. അന്നു തന്നെ ക്രാവ്ചുക് സ്വതന്ത്ര യുക്രെയ്നിന്റെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. റഷ്യൻ പ്രസിഡന്റ് ബോറിസ് യെൽസിനും ബെലാറൂസ് പ്രസിഡന്റ് സ്റ്റനിസ്ലാവ് ഷുഷ്കെവിച്ചിനുമൊപ്പം ക്രാവ്ചുക് 1991 ഡിസംബർ 8ന് സോവിയറ്റ് യൂണിയൻ ഇല്ലാതാകുന്ന കരാറിൽ ഒപ്പിട്ടത് ചരിത്രമായിരുന്നു.
വടക്കു കിഴക്കൻ യുക്രെയ്നിൽ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങൾ ഒന്നൊന്നായി കനത്ത പ്രത്യാക്രമണത്തിലൂടെ തിരിച്ചുപിടിക്കുന്നതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യൻ സേന അതിർത്തിയിലേക്കു പിൻവാങ്ങാൻ നിർബന്ധിതരായിട്ടുണ്ടെന്നും അവരുടെ സപ്ലൈ ലൈനുകൾ തകർക്കാനായെന്നും അറിയിച്ചു. ഹർകീവിനു സമീപമുള്ള ചെർകാസ്കി, റസ്കി, ബോഷ്ച്ചോവ, സ്ലോബൊഷാൻസ്കെ ജനവാസകേന്ദ്രങ്ങൾ തിരിച്ചുപിടിച്ചു.
ഹർകീവിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള ഇസ്യൂം പട്ടണത്തിൽ മാർച്ചിൽ മിസൈലേറ്റ് തകർന്ന 5 നില കെട്ടിടത്തിൽ നിന്ന് ഒട്ടേറെ മൃതദേഹങ്ങൾ കണ്ടെടുത്തു. യുക്രെയ്നിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഹർകീവിലെ വിജയം നിർണായകമാകുമെന്നും ഇതു യുദ്ധത്തിന്റെ ഗതിതന്നെ മാറ്റിയേക്കാമെന്നും അവകാശപ്പെട്ടു.
പ്രതീക്ഷിച്ചതുപോലെ മുന്നേറാനാവാത്തത് റഷ്യയെ അങ്കലാപ്പിലാക്കുന്നുണ്ട്. മരിയുപോൾ നഗരം പിടിച്ച് ഒരാഴ്ചയിലേറെ ആയിട്ടും അവിടെ അസോവ്സ്റ്റാൽ ഉരുക്കുനിർമാണശാല ഒളിയിടമാക്കി പൊരുതുന്ന രണ്ടായിരത്തോളം യുക്രെയ്ൻ പോരാളികളെ കീഴടക്കാനാവുന്നില്ല. ഉരുക്കുശാലയ്ക്കുനേരെ റഷ്യ ഇന്നലെയും കനത്ത ആക്രമണം തുടർന്നു. ഡോൺബാസിലെ യുക്രെയ്ൻ സേനയെ വളഞ്ഞ് കീഴടക്കാനുള്ള ശ്രമവും പാളി.
തുറമുഖ നഗരമായ ഒഡേസയിൽ റഷ്യ കനത്ത മിസൈൽ ആക്രമണം തുടരുന്നു. യൂറോപ്പിൽ നിന്ന് യുക്രെയ്നിലേക്ക് വൻതോതിൽ ആയുധങ്ങളും മറ്റുമെത്തുന്നതു തടയാനും ഇവിടെനിന്ന് യൂറോപ്പിലേക്കുള്ള ധാന്യക്കയറ്റുമതി നിർത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.
https://www.facebook.com/Malayalivartha


























