ചൈനയുടെ തന്ത്രം മനസിലാക്കി തിരിച്ചടിക്കാൻ തയ്യാറെടുത്ത് ഇന്ത്യൻ വ്യോമസേന; റഫേലിനെ കളത്തിലിറക്കി രാജ്യം...

ലഡാക്ക് അതിർത്തിയിലെ സംഘർഷ സാദ്ധ്യത പരിഹരിക്കാനുള്ള ചർച്ചകൾക്കിടയിലും പ്രകോപനം തുടർന്ന് ചൈന. യഥാർത്ഥ നിയന്ത്രണ രേഖയിൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നിരീക്ഷണം നടത്തിയാണ് ചൈന വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിൽ അതിർത്തിയിലെ സ്ഥിതിഗതികൾ ഇന്ത്യയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ജെ11 ഉൾപ്പടെയുള്ള ചൈനീസ് യുദ്ധവിമാനങ്ങൾ കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയ്ക്ക് സമീപം നിരന്തരം പറക്കുകയാണ്.
കഴിഞ്ഞ മൂന്ന് നാല് ആഴ്ചകളായാണ് ചൈനീസ് വിമാനങ്ങൾ നിയന്ത്രണ രേഖയ്ക്ക് സമീപം നിരന്തരമായി പറക്കുന്നത്. ഇന്ത്യൻ പ്രതിരോധ സംവിധാനത്തെ വെല്ലുവിളിക്കുകയാണ് ഇവരുടെ ലക്ഷ്യം. ജൂൺ 24, 25 എന്നീ തിയതികളിലാണ് ചൈന വിമാനങ്ങൾ അതിർത്തിയിലേക്ക് അയച്ചു തുടങ്ങിയത് എന്നാണ് നിഗമനം. ഇന്ത്യൻ സേനകളുടെ വിന്യാസവും മറ്റ് നീക്കങ്ങളും മനസ്സിലാക്കുകയാണ് ചൈനയുടെ ലക്ഷ്യം. ജെ-11 വ്യോമ സേന വിമാനമാണ് സ്ഥിരമായി അതിർത്തിയിലെത്തുന്നത്. പലപ്പോഴും സംഘർഷ ബാധിത മേഖലകൾക്കടുത്തുകൂടി വിമാനം കടന്നുപോകുന്നുണ്ടെന്നാണ് റിപ്പോർട്ട്.
പത്ത് കിലോമീറ്റർ ഉൾപ്പെടുന്ന കോൺഫിഡൻസ് ബിൽഗിംഗ് മേജർ ലൈൻ വ്യവസ്ഥകൾ ചൈനീസ് വിമാനങ്ങൾ ലംഘിച്ചതായും റിപ്പോർട്ടുകളുണ്ട്. ജൂലായ് 17ന് ചുഷുൽ മോൾഡോ അതിർത്തിയിൽ പതിനാറാമത് ഇന്ത്യ- ചൈന കമാൻഡർതല ചർച്ചകൾ നടക്കുന്നതിനിടെയാണ് ഏറ്റവും ഒടുവിലായി പ്രകോപന നടപടികൾ ഉണ്ടായത്.
ചൈനയുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ സജ്ജമാണെന്ന് വ്യോമസേന അറിയിച്ചു. തങ്ങളുടെ ഏറ്റവും വിപുലമായ യുദ്ധവിമാനങ്ങളായ റാഫാൽ, മിഗ് 29, മിറാഷ് 2000 എന്നിവ പറത്തി ചൈനയുടെ പ്രകോപന നീക്കങ്ങൾക്ക് ഇന്ത്യ മറുപടി നൽകിയിട്ടുണ്ട്. 2020ൽ ചൈന അതിർത്തി വ്യവസ്ഥകൾ ലംഘിച്ചതിന് പിന്നാലെ ലഡാക്കിൽ അടിസ്ഥാന സൈനിക സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിനുള്ള തയ്യാറെടുപ്പുകളും മുൻകരുതലുകളും നേരത്തെ സ്വീകരിച്ചതായി വ്യോമസേന വ്യക്തമാക്കി.
പാശ്ചാത്യ മേഖലയിലെ നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ക്രിയാത്മകമായി പരിഹരിക്കുന്നതിനായി ഇരുപക്ഷവും ചർച്ചകൾ തുടരുകയാണെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിറക്കിയിരുന്നു. അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും തമ്മിൽ വ്യക്തവും ആഴത്തിലുള്ളതുമായ ചർച്ചകൾ പുരോഗമിക്കുന്നതായി സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha


























