ട്രംപിന്റെ വസതി എഫ്ബിഐ അരിച്ചു പെറുക്കിയത് വെറുതെയല്ല, റെയ്ഡ് ആണവായുധ രഹസ്യരേഖകള്‍ തേടി, അതീവ രഹസ്യ സ്വഭാവമുള്ള രേഖകള്‍ ചോര്‍ന്നിരിക്കാന്‍ ഇടയുള്ളതായി അധികൃതര്‍

യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വസതിയിൽ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ റെയ്ഡ് നടത്തിയത് എന്തിനെന്ന് വ്യക്തമായിരിക്കുകയാണ്. ആണവായുധങ്ങളുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ കൈവശമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയില്‍ എഫ്ബിഐയുടെ തിരച്ചില്‍.
റെയ്ഡ് നടക്കുമ്പോൾ ട്രംപ് സ്ഥലത്തുണ്ടായിരുന്നില്ല ഇതിൽ പ്രതിഷേധിച്ച ട്രംപ്, 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നത് തടയാനുള്ള ശ്രമമാണിതെന്ന് ആരോപിച്ചു.എഫ്.ബി.ഐ റെയ്ഡ് നടത്തിയ വിവരം ട്രംപ് തന്നെയാണ് കഴിഞ്ഞ ദിവസം അറിയിച്ചത്.
വീട്ടിലെ അലമാര കുത്തിത്തുറന്നുവെന്നും"തനിക്കെതിരേ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങളില്‍ സഹകരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ഈ റെയ്ഡ് അനാവശ്യമാണ്. അവര്‍ അലമാര തകര്‍ത്തുവെന്നും ട്രംപ് പറഞ്ഞു.
ട്രംപിന്റെ മാര്‍-എ-ലാഗോ വസതിയിലാണ് റെയ്ഡ് നടന്നത്. അതീവ രഹസ്യ സ്വഭാവമുള്ള രേഖകള്‍ ചോര്‍ന്നിരിക്കാന്‍ ഇടയുള്ളതായി അധികൃതര്‍ ആശങ്ക രേഖപ്പെടുത്തി.അമേരിക്കയുടെയോ മറ്റേതെങ്കിലും രാജ്യത്തിന്റെയോ ആയുധങ്ങള്‍ സംബന്ധിച്ചാണോ ഇതില്‍ പ്രതിപാദിക്കുന്നതെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടില്ല. രേഖകള്‍ കണ്ടെത്തിയോ എന്ന് സ്ഥിരീകരിക്കാന്‍ നീതിന്യായ വകുപ്പും എഫ്ബിഐയും വിസമ്മതിച്ചു. ഇതേക്കുറിച്ച് അഭിപ്രായം തേടി ട്രംപിന്റെ വക്താവിനെ മാധ്യമങ്ങള്‍ സമീപിച്ചെങ്കിലും പ്രതികരിക്കാന്‍ വിസമ്മതിച്ചു.
അന്വേഷണത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് അറ്റോര്‍ണി ജനറല്‍ മെറിക് ഗാര്‍ലന്‍ഡ് പറഞ്ഞു. യു.എസിലെ ആണവായുധ സാമഗ്രികള്‍ സംബന്ധിച്ച വിവരങ്ങള്‍ അതീവ രഹസ്യമായാണ് കൈകാര്യം ചെയ്യുന്നത്. ഏതാനും ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഇതേക്കുറിച്ച് അറിയാവുന്നത്.
ആയുധങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ചോര്‍ന്നാല്‍ മറ്റുരാജ്യങ്ങള്‍ക്ക് അവയെ പ്രതിരോധിക്കാന്‍ എളുപ്പമാകുമെന്ന് ഈ രംഗത്തുള്ള വിദഗ്ധരെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 2020 ജനുവരി 6 ന് യു.എസ് പാർലമെന്റ് മന്ദിരം ആക്രമിക്കാൻ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചുവെന്ന കേസിലും ട്രംപിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























