റിസര്‍വ് സൈനികരെ ആവശ്യമുണ്ടെന്ന് പുടിന്‍ രാജ്യത്തുനിന്നും ഒളിച്ചോടി റഷ്യന്‍ യുവാക്കള്‍..

ലോകത്തെ രണ്ടാമത്തെ സൈനിക ശക്തിയെന്ന് അറിയപ്പെടുന്ന റഷ്യ ഇപ്പോള്‍ യുക്രൈനില്‍ പരാജയം നേരിടുകയാണ്. പുടിന്റെ യുദ്ധതന്ത്രങ്ങള്‍ പാളുന്നുവെന്നാണ് റഷ്യയില്‍ നിന്ന് തന്നെ പ്രതിസ്വരങ്ങള്‍ ഉയരുന്നത്. ഇതോടെ രാജ്യത്തെ മൂന്ന് ലക്ഷം റിസര്‍വ് സൈനികരെ കൂടി യുദ്ധമുഖത്തിറക്കാനുള്ള ശ്രമവും ഉണ്ടായി. എന്നാല്‍ ആ നീക്കം പാളുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഏകാധിപതിയായ ഭരണാധികരിയുടെ ഈ പുതിയ സൈനിക തന്ത്രം മൂലം രാജ്യത്ത് വന്‍ പ്രതിഷേധം ഉയരുകയാണ് എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുടിന്റെ പുതിയ സൈനിക റിക്രൂട്ട്‌മെന്റിനെതിരെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ യുവജനങ്ങളടക്കമുള്ളവര്‍ പരസ്യമായി പ്രതിഷേധം നടത്തി. ഇതോടെ നൂറ് കണക്കിന് പ്രതിഷേധക്കാരെ റഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇതോടെ നിര്‍ബന്ധിത സൈനീക സേവനത്തിനിറങ്ങേണ്ടി വരും എന്ന ഭയം കാരണം യുവാക്കളെല്ലാം രാജ്യം വിടുകയാണ്. പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ ആ പ്രഖ്യാപനം വന്നതോടെ റഷ്യയില്‍ നിന്നുള്ള വിമാന ടിക്കറ്റുകള്‍ അതിവേഗമാണ് വിറ്റുതീര്‍ന്നത്. സാമൂഹിക മാധ്യമങ്ങളില്‍, റഷ്യന്‍ അതിര്‍ത്തിയില്‍ രാജ്യം വിടാനായെത്തിയവരുടെ വാഹനങ്ങളുടെ കിലോമീറ്റര്‍ നീണ്ട ക്യൂവും പ്രത്യക്ഷപ്പെട്ടു. റഷ്യയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തത് 'റഷ്യയില്‍ നിന്ന് ഏങ്ങനെ പുറത്ത് കടക്കാം' എന്നുള്ളതിനെക്കുറിച്ചാണെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
യുക്രൈന്‍ യുദ്ധത്തിനായി കഴിഞ്ഞ ഫെബ്രുവരി 24 ന് മുമ്പ് റഷ്യന്‍ സേന തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ യുക്രൈന്‍ അതിര്‍ത്തിയില്‍ ഏതാണ്ട് ഒരു ലക്ഷത്തിനും ഒന്നര ലക്ഷത്തിനും അടുത്ത് റഷ്യന്‍ സൈനികര്‍ നിലയുറപ്പിച്ചിരുന്നതായി യുഎസ്, യുകെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, എത്ര സൈനികരാണ് യുക്രൈന്‍ അധിനിവേശത്തില്‍ പങ്കെടുത്തതെന്ന് റഷ്യ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അധിനിവേശം ഏഴ് മാസം പൂര്‍ത്തിയാക്കുമ്പോള്‍ റഷ്യയ്ക്ക് യുക്രൈന്റെ മണ്ണില്‍ ഭീമമായ നഷ്ടമാണ് നേരിടേണ്ടിവന്നതെന്ന് യുക്രൈന്‍ സൈന്യം പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു. 75,000 ത്തിനും 80,000 ത്തിനും ഇടയില്‍ റഷ്യന്‍ സൈനികര്‍ യുദ്ധഭൂമിയില്‍ കൊല്ലപ്പെട്ടന്ന് യുക്രൈന്‍ അവകാശപ്പെടുമ്പോള്‍ വെറും 5,000 പേര്‍ക്ക് മാത്രമാണ് ഇതുവരെ ജീവഹാനി സംഭവിച്ചതെന്ന് റഷ്യയുടെ അവകാശവാദം.
എന്നാല്‍, റഷ്യയ്ക്ക് കനത്ത നാശമാണ് യുദ്ധമുഖത്ത് ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാക്കുന്നതാണ് 3,00,000 റിസര്‍വ് സൈനികര്‍ കൂടി സേനയുടെ ഭാഗമാകണമെന്ന പുടിന്റെ ശാസനം. റഷ്യ പുറത്ത് വിട്ട കണക്കിന്റെ ഏത്രയോ മടങ്ങ് സൈനികരെ റഷ്യയ്ക്ക് യുക്രൈന്‍ യുദ്ധഭൂമിയില്‍ നഷ്ടപ്പെട്ടെന്ന് യുദ്ധരംഗത്തെ വിദഗ്ദരും പറയുന്നു. എന്നാല്‍, പുതിയ പ്രഖ്യാപനത്തില്‍ കാര്‍ക്കശ്യമില്ലെന്നാണ് റഷ്യന്‍ ഔദ്ധ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
റഷ്യന്‍ സേനയ്ക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് തെക്ക് കിഴക്കന്‍ യുക്രൈനില്‍ യുക്രൈന്‍ സൈന്യം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനിടെ സോപാര്‍ജിയ ആണവ നിലയം ഉള്‍പ്പെടുന്ന സോപാര്‍ജിയയിലും റഷ്യന്‍ വിമത ശക്തിപ്രദേശങ്ങളായ ഡോണ്‍ബാസ്, ലുഹാന്‍സ് മേഖലയിലും നിര്‍ബന്ധിത ഹിതപരിശോധന നടത്തി നിയമപരമായി തങ്ങളുടെ ഭാഗമാക്കാനുള്ള ശ്രമങ്ങളിലാണ് റഷ്യ.
2014 ല്‍ യുക്രൈനില്‍ നിന്ന് ക്രിമിയന്‍ ഉപദ്വീപ് പിടിച്ചെടുത്തപ്പോഴും റഷ്യ ഈ തന്ത്രമാണ് ഉപയോഗിച്ചത്. അന്താരാഷ്ട്രാ പ്രതിഷേധം മറികടക്കുന്നതിനായി, അധിനിവേശ പ്രദേശങ്ങളില്‍ ഹിതപരിശോധന നടത്തി സ്വന്താക്കാനാണ് റഷ്യന്‍ പദ്ധതി. ഹിതപരിശോധനാ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 3,00,000 റിസര്‍വ് സൈനികരോട് സൈന്യത്തിന്റെ ഭാഗമാകാന്‍ പുടിന്‍ ആവശ്യപ്പെട്ടതും.
ഹിതപരിശോധനയ്‌ക്കെതിരെ യുക്രൈനും സുഹൃത്ത് രാജ്യങ്ങളും മുന്നോട്ട് വന്നു. എന്നാല്‍, ' റഷ്യന്‍ പ്രദേശം സംരക്ഷിക്കാന്‍ ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിക്കു'മെന്ന് പുടിന്‍ ആവര്‍ത്തിച്ചു. യുദ്ധമുഖത്ത് ആണവായുധം ഉപയോഗിക്കാന്‍ മടിക്കില്ലെന്നും പുടിന്‍ പറഞ്ഞു. യുക്രൈനില്‍ റഷ്യന്‍ സേനയ്‌ക്കേറ്റ പരാജയത്തില്‍ പ്രസിഡന്റ് അസംതൃപ്തനാണെന്ന് പുടിന്റെ അവസാന വാര്‍ത്താ സമ്മേളനങ്ങളെ അടിസ്ഥാനപ്പെടുത്തി യുദ്ധവിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha



























