പോളണ്ടിൽ റഷ്യൻ മിസൈൽ ?നാറ്റോ രംഗത്തിറങ്ങുമോ ?മുൾ മുനയിൽ ലോകം ... ലോകം കടന്നു പോകുന്നത് കടുത്ത യുദ്ധ ഭീതിയിലൂടെ

ഉക്രെയ്നിന്റെ അതിർത്തിയിലുള്ള പോളിഷ് പട്ടണമായ പ്രസെവോഡോയിൽ ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി വാർത്തകൾ ഈ കഴിഞ്ഞ മണിക്കൂറുകളിൽ പുറത്തു വന്നിരിക്കുകയാണ്. .ഉക്രൈനിൽ ശക്തമായ റഷ്യൻ ആക്രമണം നടക്കുന്നതിനിടെയാണ് സംഭവം. മിസൈൽ റഷ്യൻ നിർമ്മിതം ആണെന്ന തരത്തിൽ ആണ് റിപോർട്ടുകൾ ആണ് പുറത്തു വന്നു കൊണ്ടിരുന്നത്,
ഉക്രേനിയൻ അതിർത്തിയിൽ നിന്ന് ഏകദേശം നാല് മൈൽ അതായത് 6.4 കിലോമീറ്റർ പടിഞ്ഞാറുള്ള പോളിഷ് ഗ്രാമമായ പ്രസെവോഡോവിലാണ് ചൊവ്വാഴ്ച മിസൈൽ പതിച്ചത് , കഴിഞ്ഞ ഒരു മാസത്തിനിടെ ഉക്രേനിയൻ നഗരങ്ങളിൽ റഷ്യ നടത്തിയ ഏറ്റവും വലിയ മിസൈൽ ആക്രമനത്തിനിടെയാണ് ഈ സംഭവം എന്നത് സാഹചര്യങ്ങളെ കൂടുതൽ സങ്കീര്ണമാക്കുന്നുണ്ട്.
ഏതാണ്ട് ഒമ്പത് മാസമായി തുടർന്നു വരുന്ന റഷ്യ - ഉക്രൈൻ സംഘർഷത്തിനിടെ ആദ്യമായിട്ടാണ് ഒരു നാറ്റോ രാജ്യം നേരിട്ട് ആക്രമിക്കപ്പെടുന്ന സംഭവം നടക്കുന്നത്. ഇതിനെ ചുറ്റി പറ്റിയുള്ള സാഹചര്യങ്ങൾ വ്യക്തമല്ല. "റഷ്യൻ നിർമ്മിതം" എന്നാണ് പോളിഷ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിക്കുന്നതെങ്കിലും ആരാണ് മിസൈൽ വിക്ഷേപിച്ചതെന്നോ എവിടെ നിന്നാണ് വിക്ഷേപിച്ചതെന്നോ വ്യക്തമല്ല.
ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ ജി 7, നാറ്റോ നേതാക്കളുമായി അടിയന്തര കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, റഷ്യയിൽ നിന്ന് മിസൈൽ തൊടുത്തുവിട്ടതാകാൻ സാധ്യതയില്ലെന്നാണ് പ്രാഥമിക വിവരം സൂചിപ്പിക്കുന്നത്, എന്നാണ് വ്യക്തമാക്കിയത് .എന്നാൽ പ്രാഥമിക അന്വേഷണം പൂർത്തിയാകുന്നതുവരെ എന്തെങ്കിലും പറയുക അസാധ്യമാണെന്ന് അദ്ദേഹം പറയുകയുണ്ടായി.
ഈ അനിശ്ചിതത്വം ആണ് ലോകത്തെ മുൾ മുനയിൽ നിർത്തുന്നത്. കാരണം, റഷ്യൻ നിർമ്മിത മിസൈൽ യഥാർത്ഥത്തിൽ അയച്ചത് റഷ്യ തന്നെ ആണെങ്കിൽ, അത് വന്നു വീണിരിക്കുന്നത് ഒരു നാറ്റോ അംഗ രാജ്യത്തിൻറെ ഭൂമിയിൽ ആണ്
അതിന്റെ പ്രത്യാഘാതത്തിൽ നിന്നും, എടുക്കേണ്ടുന്ന നടപടിയിൽ നിന്നും ഒഴിഞ്ഞു മാറാൻ നാറ്റോയ്ക്കും അമേരിക്കയ്ക്കും കഴിയില്ല എന്നതാണ് യാഥാർഥ്യം. അതിനു കാരണം നാറ്റോയുടെ ഭരണ ഘടനയും അംഗ രാജ്യങ്ങൾ പാലിക്കേണ്ട നിയമങ്ങളും ആണ്.
സ്ഫോടനങ്ങളുടെ ഉറവിടവും അതിന്റെ കാരണവും അധികാരികൾ ഇപ്പോഴും അന്വേഷിക്കുന്നുണ്ടെങ്കിലും, സംഭവത്തെക്കുറിച്ചുള്ള വാർത്തകൾ നാറ്റോയുടെ ആർട്ടിക്കിൾ 5-നെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കാരണമായി
നാറ്റോ ഭരണ ഘടനയുടെ ആർട്ടിക്കിൾ 5 പ്രകാരം , "യൂറോപ്പിലോ വടക്കേ അമേരിക്കയിലോ ഉള്ള ഒന്നോ അതിലധികമോ അംഗങ്ങൾക്കെതിരായ സായുധ ആക്രമണം മുഴുവൻ നാറ്റോയ്ക്കും എതിരെയുള്ള ആക്രമണമായി കണക്കാക്കും.ഈ ആക്രമണങ്ങൾക്ക് മറുപടി എന്ന നിലയിൽ ശക്തി ഉപയോഗിക്കാം എന്നാണ് ആർട്ടിക്കിൾ 5 വ്യക്തമാക്കുന്നത്. ഇവിടെ ശക്തി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സായുധ ആക്രമണം തന്നെയാണ്. ഈ ആർട്ടിക്കിൾ 5 തന്നെയാണ് നാറ്റോയുടെ അടിത്തറയും.
അതിനാൽ തന്നെ പോളണ്ടിനെതിരെ തൊടുത്ത മിസൈൽ വന്നത് റഷ്യയിൽ നിന്നാണെങ്കിൽ, കാര്യങ്ങൾ കുഴഞ്ഞു മറിയും, മുഴുവൻ നാറ്റോ അംഗ രാജ്യങ്ങളും കളത്തിൽ ഇറങ്ങാൻ നിര്ബന്ധിതർ ആകും. അങ്ങനെ നടന്നാൽ മുഴുവൻ യൂറോപ്പും റഷ്യയുടെ മിസൈൽ പരിധിയുടെ ഉള്ളിൽ ആകും. മുഴുവൻ യൂറോപ്പ് മാത്രമല്ല അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യയുടെ ആണവ പോർമുന വഹിക്കുവാൻ ശേഷിയുള്ള മിസൈലുകളുടെ ഭീഷണിയിൽ ആകുന്നത് ആർക്കും അനുയോജ്യമായ സാഹചര്യമല്ല
പോളണ്ടിനെതിരായ റഷ്യൻ ആക്രമണത്തിന്റെ വ്യക്തമായ തെളിവുകൾ സൈദ്ധാന്തികമായി ആർട്ടിക്കിൾ 5 ആവശ്യപ്പെടുന്നതിലേക്ക് ഒരു രാജ്യത്തെ നയിച്ചേക്കാം, പോളിഷ് അധികാരികൾ ഇതുവരെ അത്തരം വിശദാംശങ്ങൾ നൽകിയിട്ടില്ല, യുഎസും യൂറോപ്യൻ ഉദ്യോഗസ്ഥരും ചൊവ്വാഴ്ച വൈകുന്നേരം ഇത്തരം വിവരങ്ങൾ ശേഖരിക്കുകയും സഖ്യകക്ഷികൾക്കിടയിൽ ഏകോപിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. പോളിഷ് പ്രധാനമന്ത്രി മാറ്റ്യൂസ് മൊറാവിക്കി ചൊവ്വാഴ്ച രാജ്യത്തിന്റെ ദേശീയ പ്രതിരോധ, സുരക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിച്ചു ചേർത്തിരുന്നു .
എന്നാൽ സ്ഥിതി ഗതികൾക്ക് അയവു വരുത്തി കൊണ്ട് റഷ്യയുടെ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, പോളണ്ടിലോ സമീപത്തോ ലക്ഷ്യങ്ങളൊന്നും തങ്ങൾ ആക്രമിച്ചിട്ടില്ലെന്ന് പറയുകയുണ്ടായി. യുദ്ധത്തിൽ സംഭവിക്കുന്ന ഒന്നും തന്നെ തുറന്നു പറയുന്നതിന് മടി കാണിക്കാത്ത റഷ്യ ഇത്തരത്തിലുള്ള ഒരു പ്രസ്ഥാവന ഇറക്കുമ്പോൾ അതിനെ അവിശ്വസിക്കേണ്ട കാര്യം നിലവിൽ ഇല്ല എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്
ഏറ്റവും ഒടുവിലായി പുറത്തു വരുന്ന വാർത്തകൾ പ്രകാരവും മിസൈൽ റഷ്യയുടേത് അല്ല എന്ന് തന്നെയാണ് അനുമാനിക്കാൻ കഴിയുന്നത്. റഷ്യയിലേക്ക് ഉക്രെയ്ൻ തൊടുത്തുവിട്ട മിസൈലാണ് പോളണ്ടിൽ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം
പോളണ്ടിൽ പതിച്ച മിസൈൽ ഉക്രേനിയൻ സൈന്യം അവരുടെ നേർക്ക് വന്ന റഷ്യൻ മിസൈലിലേക്ക് തൊടുത്തുവിട്ടതാണെന്നാണ് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഇക്കാര്യം പരസ്യമായി ചർച്ച ചെയ്യാൻ അധികാരമില്ലാത്തതിനാൽ പേരു വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിലാണ് ഉദ്യോഗസ്ഥർ സംസാരിച്ചത്. തീർച്ചയായും മുകളിൽ പറഞ്ഞ ആർട്ടിക്കിൾ 5 ന്റെ പ്രാധാന്യം കാരണം ലോകത്തെ മുൾമുനയിൽ തന്നെ നിർത്തുന്ന ഒരു സാഹചര്യം തന്നെയാണിത്
ഇനി അഥവാ, ഈ മിസൈൽ തൊടുത്ത റഷ്യ അല്ലെങ്കിൽ തന്നെ, ഉക്രൈനുമായി പോളണ്ട് അതിർത്തി പങ്കിടുന്നത് കൊണ്ട് റഷ്യ തൊടുത്തു വിടുന്ന ഏതൊരു മിസൈലും പോളണ്ടിൽ വീഴാനുള്ള സാദ്ധ്യതകൾ കിലോമീറ്ററുകൾ മാത്രം അകലെയാണ്. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് മാത്രമേ നമുക്ക് പ്രത്യാശിക്കാൻ കഴിയുകയുള്ളൂ.
https://www.facebook.com/Malayalivartha
























