ഇന്തോനേഷ്യയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും വീണ്ടും കൂടിക്കാഴ്ച നടത്തി; യുകെയും ഇന്ത്യയും 2023-ൽ യംഗ് പ്രൊഫഷണൽസ് എക്സ്ചേഞ്ച് ആരംഭിക്കും

യുകെയും ഇന്ത്യയും 2023-ൽ യംഗ് പ്രൊഫഷണൽസ് എക്സ്ചേഞ്ച് ആരംഭിക്കും. ഇന്തോനേഷ്യയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഇന്ന് വീണ്ടും കൂടിക്കാഴ്ച നടത്തി. തുടർന്ന് ഇരു നേതാക്കളും ചേർന്ന് പുതിയ യുകെ-ഇന്ത്യ യങ് പ്രൊഫഷണൽ സ്‌കീമിന് തുടക്കം കുറിച്ചു. ഇന്ത്യയിൽ നിന്നുള്ള ചെറുപ്പക്കാർക്ക് യുകെയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള പദ്ധതിയാണിത്. ഇത് അനുസരിച്ച്, 18 വയസ്സു മുതൽ 30 വയസ്സ് വരെ പ്രായമുള്ള ബിരുദധാരികളായ ഇന്ത്യൻ പൗരന്മാർക്ക് യുകെയിൽ രണ്ട് വർഷം വരെ ജോലി ചെയ്യാൻ അവസരം ലഭിക്കും. ഇതിനായി യുകെ പ്രതിവർഷം 3,000 ത്തോളം തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇന്ന് യുകെ-ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീം യാഥാർഥ്യമാവുകയാണെന്നും ഇതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള യുവാക്കൾക്ക് രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും ഓരോ വർഷവും 3,000 വിസ ലഭ്യമാക്കാൻ യുകെ പ്രധാനമന്ത്രി ഋഷി സുനക് അനുമതി നൽകിയതായും യുകെ പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.ഈ സ്കീം 2023-ന്റെ തുടക്കത്തിൽ ആരംഭിക്കുമെന്നാണ് അറിയിച്ചത് .
ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ സംബന്ധിച്ച പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് യുകെ. കഴിഞ്ഞ വര്‍ഷം അംഗീകരിച്ച വികസന നയത്തിന്റെ ഭാഗമായ പദ്ധതിയുടെ പ്രയോജനം നേടുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യയെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധവും സമ്പദ് വ്യവസ്ഥയും ദൃഢമാക്കുന്നതിന് ഈ പദ്ധതി വഴി സാദ്ധ്യമാകുമെന്നും യുകെ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
“ഇന്ത്യയുമായി നമുക്ക് ആഴത്തിലുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധത്തിന്റെ അവിശ്വസനീയമായ മൂല്യം എനിക്ക് നേരിട്ട് അറിയാം. നമ്മുടെ സമ്പദ്‌വ്യവസ്ഥകളെയും സമൂഹങ്ങളെയും കൂടുതൽ സമ്പന്നമാക്കുന്ന ഇന്ത്യയിലെ മിടുക്കരായ യുവാക്കൾക്ക് യുകെയിലെ ജീവിതം അനുഭവിക്കാൻ കൂടുതൽ അവസരം ലഭിക്കുമെന്നതിൽ ഞാൻ സന്തുഷ്ടനാണ് ”ഋഷി സുനക് പറഞ്ഞു.
ഇന്തോ-പസഫിക് മേഖലയിലെ മറ്റ് രാജ്യങ്ങളേക്കാൾ തങ്ങൾക്ക് ഇന്ത്യയുമായി കൂടുതൽ ബന്ധമുണ്ടെന്ന് ബ്രിട്ടീഷ് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. യുകെയിലെ മൊത്തം അന്താരാഷ്‌ട്ര വിദ്യാർത്ഥികളിൽ നാലിലൊന്ന് പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്, യുകെയിലെ ഇന്ത്യൻ നിക്ഷേപം ശക്തമാണ്. യുകെയിലുടനീളം 95,000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ കഴിഞ്ഞിട്ടുണെന്നും ഇതിൽ പറയുന്നു.
ജി 20 ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഋഷി സുനക് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര കരാര്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുകയാണ്. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഒരു യൂറോപ്യന്‍ രാജ്യവുമായി ഇന്ത്യ നടത്തുന്ന ആദ്യ ഇടപാടായിരിക്കും. 24 ബില്യണ്‍ പൗണ്ടിന്റെ മൂല്യമുള്ള കരാറിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
കുടിയേറ്റവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ മികച്ച സഹകരണം ഉറപ്പാക്കുന്നതിനായാണ് യു കെ - ഇന്ത്യ മൈഗ്രേഷൻ ആന്റ് മൊബിലിറ്റി പങ്കാളിത്ത കരാർ (എം എം പി) രൂപീകരിച്ചത്. ഇന്ത്യൻ പ്രൊഫഷണലുകളുടെ തൊഴിൽപരമായ നൈപുണ്യവും വിശാലമായ വിപണിയും ബ്രിട്ടന്റെ സാമ്പത്തികമായി ഉപയോഗിക്കാമെന്ന ലക്ഷ്യവും കരാറിന് പിന്നിലുണ്ട്. ഈ വ്യാപാര കരാറിലൂടെ യുകെയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ കഴിയും മാത്രമല്ല ഇന്ത്യയുടെ വളരുന്ന സമ്പദ്‌വ്യവസ്ഥ നൽകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ യുകെയ്ക്ക് അവസരം ലഭിക്കുകയും ചെയ്യും,
ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ചൊവ്വാഴ്ച അനൗപചാരികമായി കൂടിക്കാഴ്ച നടത്തുകയും വിവിധ വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി അധികാരമേറ്റതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇത്.
ഉച്ചകോടി ആരംഭിക്കുന്നതിന് മുൻപായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അടുത്തിടെ ചുമതലയേറ്റ ഋഷി സുനകുമായി മോദി കൂടിക്കാഴ്ച നടത്തിയത്.
https://www.facebook.com/Malayalivartha
























