വാക്ക് തർക്കത്തിനിടെ ജോർദാൻ പൗരന്മാർ മലയാളി യുവാവിനെ കൊലപ്പെടുത്തി: ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് പരിക്ക്
പോളണ്ടില്‍ മലയാളി യുവാവിനെ കുത്തികൊലപ്പെടുത്തി. തൃശൂർ ഒല്ലൂർ സ്വദേശി സൂരജ് (23) ആണ് മരിച്ചത്. സൂരജിന് ഒപ്പമുണ്ടായിരുന്ന നാല് മലയാളികൾക്ക് പരിക്കേറ്റു. ജോർദാൻ പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടെയാണ് സംഭവം. ഇവരിലൊരാളുടെ കുത്തേറ്റാണ് സൂരജ് മരിച്ചതെന്നാണ് വിവരം. ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ മുരളീധരൻ - സന്ധ്യ ദമ്പതികളുടെ മകനാണ് മരിച്ച സൂരജ്. അഞ്ച് മാസം മുമ്പാണ് യുവാവ് പോളണ്ടിൽ എത്തിയത്. പോളണ്ടിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. സൂരജിന്റെ മരണ വിവരം സുഹൃത്തുക്കൾ ബന്ധുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു.
സമാനമായ മറ്റൊരു സംഭവത്തിൽ പോളണ്ടിൽ ജോലി ചെയ്തുവരികയായിരുന്നു മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശി ഇബ്രാഹിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോളണ്ടിലെ ഐഎൻജി ബാങ്കിലെ ഐടി ജീവനക്കാരനായിരുന്നു മരണമടഞ്ഞ ഇബ്രാഹിം. യുവാവിനെ കൊലപ്പെടുത്തിയതാണെന്നാണ് സംശയം. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. ഇബ്രാഹിമിന്റെ മരണ വാർത്ത പോളണ്ടിലെ ഇന്ത്യൻ എംബസിയിൽ നിന്നാണ് ബന്ധുക്കൾ അറിഞ്ഞത്.
ഇബ്രാഹീം ഷെരീഫിനെ ജനുവരി 24 മുതൽ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നപ്പോൾ ആശങ്കയിലായ ബന്ധുക്കൾ ശേഷം പോളണ്ടിലെ ഒരു പരിചയക്കാരൻ മുഖേന പോലീസിൽ പരാതി നൽകുകയും എംബസിയുമായി ബന്ധപ്പെടും ഉണ്ടായി. അതിനു പിന്നാലെ എംബസി അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ഇബ്രാഹിം ഷെരീഫ് കൊല്ലപ്പെട്ടെന്ന അറിയിപ്പ് ബന്ധുക്കൾക്ക് ലഭിച്ചത്.
ഇബ്രാഹിം ഷെരീഫ് എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്നതടക്കം കാര്യത്തിൽ ഒരു വ്യക്തതയും ലഭിച്ചിട്ടില്ല. 10 മാസം മുമ്പാണ് ജോലിക്കായി ഇബ്രാഹിം പോളണ്ടിലേക്ക് പോയത്. മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടണമെന്നാണ് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. മകന്റെ മരണവാര്‍ത്തയറിഞ്ഞ് തളര്‍ന്നിരിക്കുകയാണ് മാതാപിതാക്കളായ ഷെറീഫും റസിയാബാനുവും സഹോദരങ്ങളായ ഫിറോസും റിയാന പര്‍വീണും.
പത്തുമാസംമുന്‍പാണ് ഇബ്രാഹിം പോളണ്ടിലെ ഐ.എന്‍.ജി. ബാങ്കിലെ ഐ.ടി. വിഭാഗം ഉദ്യോഗസ്ഥനായി ചേര്‍ന്നത്. പാലക്കാട് മിഷന്‍ ഹൈസ്‌കൂളില്‍നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കോയമ്പത്തൂര്‍ കലൈവാണി കോളേജില്‍നിന്ന് കംപ്യൂട്ടര്‍ എന്‍ജിനിയറിങ് കഴിഞ്ഞ് ചെന്നൈയിലും ബെംഗളൂരുവിലും ജോലിചെയ്തിരുന്നു. ഇബ്രാഹിം കൊല്ലപ്പെട്ടതെങ്ങനെയെന്നതിനെക്കുറിച്ച് കുടുംബത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. കനത്തസുരക്ഷയുള്ള, നിറയെ വില്ലകളുള്ള സ്ഥലത്ത് ഒരു വില്ലയിലാണ് ഇബ്രാഹിം താമസിച്ചിരുന്നത്. ഇവിടെത്തന്നെയാണ് പോളണ്ട് സ്വദേശിയായ എമിലും താമസിച്ചിരുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് എമിലിനെ അറസ്റ്റുചെയ്തിട്ടുണ്ടെന്ന വിവരം സുഹൃത്ത് മുഖേന ലഭിച്ചതായും ബന്ധുക്കള്‍ പറയുന്നു.
ആ വീട്ടില്‍ താമസിക്കുന്നതിന്റെ കാലാവധി ഡിസംബറില്‍ കഴിഞ്ഞിരുന്നെന്നും പുതിയ താമസസ്ഥലം അന്വേഷിക്കുകയാണെന്നും ഇബ്രാഹിം പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അടുത്തകാലത്തായി വീട്ടിലിരുന്നുതന്നെയാണ് ഇബ്രാഹിം ജോലിചെയ്തിരുന്നത്. ചൊവ്വാഴ്ച രാത്രി 9.20 വരെ ജോലിയിലുണ്ടായിരുന്നു. ഫോണും കംപ്യൂട്ടറും ഓണ്‍ലൈന്‍ ആയിരുന്നെങ്കിലും 9.30-നുശേഷം ബന്ധുക്കള്‍ വിളിച്ചപ്പോള്‍ മറുപടിയുണ്ടായില്ല. ഒരേസ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന കണ്ണൂര്‍ സ്വദേശിയായ അമലാണ് അവിടെ ഇബ്രാഹിമിന് സുഹൃത്തായി ഉണ്ടായിരുന്നത്. വിവരം ബന്ധുക്കള്‍ അമലിനെ അറിയിച്ചു. താന്‍ സ്ഥലത്തെത്തി നോക്കുമ്പോള്‍ വാതില്‍ പൂട്ടിയ നിലയിലാണെന്ന് അമല്‍ ബന്ധുക്കളെ അറിയിച്ചു.
ഇബ്രാഹിം പുറത്തുപോയതായി എമില്‍ പറഞ്ഞുവെന്നും അമല്‍ അറിയിച്ചു. എന്നാല്‍, ഇബ്രാഹിമിന്റെ കംപ്യൂട്ടര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് ബന്ധുക്കള്‍ക്ക് സംശയമുണ്ടാക്കി. ഇതോടെ, വിവരം പോളണ്ടിലെ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരെ അറിയിച്ചു. അവരാണ് മരണവിവരം ബുധനാഴ്ച രാത്രിയോടെ ബന്ധുക്കളെ അറിയിക്കുന്നത്. കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതായും എന്നാല്‍, സംഭവം എങ്ങനെയായിരുന്നെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞതായുമാണ് ബന്ധുക്കള്‍ പറയുന്നത്.
ഇബ്രാഹിമിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ഇതിനുള്ള നടപടികള്‍ നീക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, എം.പി.മാരായ വി.കെ. ശ്രീകണ്ഠന്‍, ശശി തരൂര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha