26 ദിവസത്തിനുള്ളിൽ 55 പേരുടെ തലയെടുത്ത് ഇറാൻ; തീ ആളിക്കത്തി! കൂട്ടത്തിൽ 18കാരൻ വരെ...

പുതുവർഷം ആരംഭിച്ച് കേവലം 26 ദിവസത്തിനുള്ളിൽ ഇറാനിലെ ഭരണാധികാരികൾ നടപ്പിലാക്കിയത് 55ലധികം വധശിക്ഷകളാണ്. ഹിജാബ് വിരുദ്ധ പ്രക്ഷോഭം കത്തിനിൽക്കുന്ന പശ്ചാത്തലത്തിൽക്കൂടിയാണ് നോർവേ ആസ്ഥാനമായുള്ള ഇറാൻ മനുഷ്യാവകാശ സംഘടനയുടെ ഈ വെളിപ്പെടുത്തൽ പുറത്ത് വന്നിരിക്കുന്നത്.
ഇറാൻ ഹ്യുമൻ റൈറ്റ്സാണ് ഈ നടുക്കുന്ന വിവരം പുറത്ത് വിട്ടത്. അതിൽ സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചവരുടെ വധശിക്ഷയും ഉൾപ്പെടുന്നു. രാജ്യത്ത് പ്രതിഷേധിക്കുന്നവരെ ഭയപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രക്ഷോഭകർക്ക് വധശിക്ഷ വിധിക്കുന്നത് എന്നും ഇറാൻ ഹ്യുമൻ റൈറ്റ്സ് പറഞ്ഞു.
ഈ വർഷം തന്നെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 55 പേരുടെ വധശിക്ഷയാണ് ഇറാൻ നടപ്പിലാക്കിയത് എന്ന് ഇറാൻ ഹ്യുമൻ റൈറ്റ്സ് പറയുന്നു. ഇതിൽ നാലുപേരെ തൂക്കിലേറ്റിയത് ഹിജാബ് വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിലാണ്. 37 പേർ ലഹരിക്കേസുകളുമായി ബന്ധപ്പെട്ടാണ് തൂക്കുകയറിനിരയായത്.
107 പേരെങ്കിലും അടുത്ത് തന്നെ വധശിക്ഷ നടപ്പിലാക്കാൻ സാധ്യതയുള്ളവരായി ഉണ്ട് എന്നും പുറത്ത് വരുന്ന വിവരങ്ങൾ വെളിപ്പെടുത്തുന്നു. അതോടൊപ്പം 18 വയസുള്ള യുവാവടക്കം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടങ്കലിൽ കഴിയുന്നവർക്ക് ക്രൂരമായ പീഡനത്തിന് വിധേയരാകേണ്ടി വന്നതായി റൈറ്റ്സ് ഗ്രൂപ്പായ ആംനെസ്റ്റി ഇന്റർനാഷണൽ വ്യക്തമാക്കി. തടവുകാലയളവിൽ ഇവർ കടുത്തപീഡനം നേരിട്ടുവെന്നും ആംനെസ്റ്റി പറയുന്നു.
എല്ലാ വധശിക്ഷയും രാഷ്ട്രീയപ്രേരിതമാണെന്നും സമൂഹത്തിൽ ഭയവും ഭീകരതയും വളർത്തുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്നും സംഘടന കുറ്റപ്പെടുത്തുന്നു. നിരന്തരം വധശിക്ഷ നടപ്പിലാക്കുന്നതിലൂടെ ഇറാൻ ശ്രമിക്കുന്നത് രാജ്യത്ത് ഭയം സൃഷ്ടിക്കാനാണ് എന്നും ഇറാൻ ഹ്യുമൻ റൈറ്റ്സ് കുറ്റപ്പെടുത്തി.
രാഷ്ട്രീയപരമായാലും അല്ലെങ്കിലും ഇത്തരം വധശിക്ഷകൾ അംഗീകരിക്കാനാവില്ല എന്നും നിരന്തരമുള്ള ഈ വധശിക്ഷ നടപ്പിലാക്കൽ അവസാനിപ്പിക്കണം എന്നും ഇറാൻ ഹ്യുമൻ റൈറ്റ്സ് ഡയറക്ടർ മഹ്മൂദ് അമിരി-മൊഗദ്ദാം പറഞ്ഞു.
പ്രക്ഷോഭകരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നത് തടയാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം എന്നും ആ ഇടപെടൽ ഇത്തരം വധശിക്ഷാ നടപടികൾ കുറയ്ക്കുന്നതിന് സഹായകമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹ്സാ അമിനിയുടെ മരണത്തെ തുടർന്ന് സപ്തംബറോടെയാണ് ഇറാൻ വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ച് തുടങ്ങിയത്.
ശിരോവസ്ത്രം ശരിയായരീതിയിൽ ധരിച്ചില്ലെന്നാരോപിച്ച്, അതായത് ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാനിലെ മത പൊലീസ് കസ്റ്റഡിയിലെടുത്ത 22 -കാരിയായ അമിനി പിന്നീട് മരണപ്പെടുകയായിരുന്നു. മഹ്‌സ അമീനി കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബർമുതൽ രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രക്ഷോഭം നടക്കുകയാണ്.
പിന്നാലെ, നിരവധി പ്രക്ഷോഭകർ തടവിലാവുകയും അനേകം പേരെ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. നാലുപേരുടെ വധശിക്ഷ ഇതോടകം തന്നെ ഇറാൻ നടപ്പിലാക്കി കഴിഞ്ഞു. പ്രക്ഷോഭകർക്കുനേരെയും സ്ത്രീകൾക്കുനേരെയും ഭരണകൂടം നടത്തുന്ന മനുഷ്യാവകാശലംഘനങ്ങൾക്കും നീതിനിഷേധങ്ങൾക്കുമെതിരേ അന്താരാഷ്ട്രതലത്തിൽ ഇറാൻ കടുത്ത ഒറ്റപ്പെടലാണ് നേരിടുന്നത്.
https://www.facebook.com/Malayalivartha























