കാശിനും ഭക്ഷണത്തിനും കരഞ്ഞ് കാലുപിടിച്ച് പാക്ക്... ശ്രീലങ്കയെക്കാൾ ദയനീയം... രാജ്യം കൊടും ദുരന്തത്തിലേക്ക്! കുടിവെള്ളം പോലും കിട്ടാതെ ജനങ്ങൾ

ഡോളറിനെതിരെ പാക് രൂപ തകർന്നടിഞ്ഞതോടെ ജനം കൊടും ദുരിതത്തിലും പട്ടിണിയിലുമെന്ന് റിപ്പോർട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിൽ അകപ്പെട്ട പാകിസ്ഥാൻ ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് കടക്കുകയാണ്. ഭക്ഷണത്തിനൊപ്പം ഇന്ധനവും ലഭിക്കാതെ വന്നതോടെ ജനങ്ങൾ കൊടിയ ദുരിതത്തിലാണ്. ആവശ്യത്തിന് കുടിവെളളം പോലും പലയിടങ്ങളിലും കിട്ടുന്നില്ല. രാജ്യത്തെ 20 ശതമാനം പമ്പുകളിൽ മാത്രമാണ് പെട്രോളും ഡീസലും അവശേഷിക്കുന്നത്.
അധികം വൈകാതെ ഇതും തീരും. പമ്പുകൾക്ക് മുന്നിൽ വൻ ജനക്കൂട്ടമാണ് കാണാൻ സാധിക്കുന്നത്. ചിലയിടങ്ങളിൽ ജനങ്ങൾ തമ്മിലടിക്കുന്നതായും റിപ്പോർട്ടുണ്ട്. അടുത്ത മാസം മുതൽ പെട്രോൾ, ഡീസൽ വിലകൾ കാര്യമായ തോതിൽ ഉയരുമെന്നാണ് സൂചന. ലിറ്ററിന് 45 രൂപ മുതൽ 80 രൂപ വരെ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായ്പ ലഭിക്കണമെങ്കിൽ കറൻസി നിരക്കിന്മേലുളള സർക്കാർ നിയന്ത്രണം ഒഴിവാക്കാനും മാർക്കറ്റ് അനുസരിച്ച് നിരക്ക് നിർണയിക്കാനും IMF നേരത്തേ പാക് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചതോടെ രൂപയുടെ മൂല്യം കാര്യമായ തോതിൽ ഇടിഞ്ഞിരുന്നു. ഒരു ഡോളറിന് 255 പാക് രൂപയെന്നതാണ് നിലവിലെ കണക്ക്.
ഐ.എം.എഫിൽ നിന്ന് വായ്പ എടുക്കുന്നതിനായി വിനിമയ നിരക്ക് സർക്കാർ അയച്ചതിന് പിന്നാലെയാണ് രൂപ തകർന്നടിഞ്ഞത്. വിനിമയ നിരക്കിൽ അയവ് വരുത്തി മണിക്കൂറുകൾ കഴിഞ്ഞതോടെ 24 രൂപയാണ് ഇടിഞ്ഞത്. 1999നു ശേഷം ആദ്യമായാണ് ഒറ്റദിവസം കൊണ്ട് ഇത്രയും ഇടിവുണ്ടാകുന്നത്. വില വർദ്ധിപ്പിക്കാൻ ഇതും ഒരു കാരണമായി മാറി. വില വൻതോതിൽ കൂട്ടുന്നതോടെ ഉപഭോഗം പരമാവധി കുറയ്ക്കാനാവുമെന്നും സർക്കാർ കണക്കുകൂട്ടുന്നുണ്ട്.
3.68 ബില്യൺ ഡോളറിന്റെ വിദേശനാണ്യ കരുതൽ ശേഖരം മാത്രമാണ് പാകിസ്ഥാനിൽ അവശേഷിക്കുന്നത്. മൂന്നാഴ്ചത്തെ ഇറക്കുമതിക്ക് പോലും ഇത് തികയില്ല. വിദേശനാണ്യ കരുതൽ ശേഖരം പൂർണമായി ഉപയോഗിച്ചാൽ അത് കൂടുതൽ പ്രതിസന്ധിയിലേക്ക് രാജ്യത്തെ തള്ളിവിടും. ഡീസലിന് വില ഉയരുന്നതോടെ വൈദ്യുതിക്കും വൻതോതിൽ വില കൂട്ടേണ്ടി വരും.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനിൽ ഊർജപ്രതിസന്ധിയും രൂക്ഷമായി തുടരുകയാണ്. മണിക്കൂറുകൾ നീണ്ട വൈദ്യുതി തടസ്സം ജനങ്ങളുടെ സാധാരണ ജീവിതത്തെ തന്നെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് വൈദ്യുത ഗ്രിഡിൽ തടസമുണ്ടാകുന്നത്. വൈദ്യുത വിതരണത്തിലെ തടസം ബാധിച്ചത് ഏകദേശം 220 ദശലക്ഷം പേരെയാണ്.
വളരെ പഴക്കം ചെന്ന ഇലക്ട്രിസിറ്റി നെറ്റ് വർക്കുകളാണ് ഇപ്പോഴും പാകിസ്ഥാനിൽ ഉപയോഗിക്കുന്നതെന്നും രാജ്യത്തിന്റെ അടിസ്ഥാന വികസനത്തിൽ സർക്കാർ ശ്രദ്ധ ചെലുത്തേണ്ട സമയം അതിക്രമിച്ചുവെന്നുമാണ് വിദഗ്ധർ പറയുന്നത്. ആവശ്യങ്ങൾ നിറവേറ്റാനുള്ള സ്ഥാപിത വൈദ്യുത ശേഷി പാകിസ്ഥാന് ഉണ്ട്. എന്നാൽ ഇന്ധന-വാതക പ്ലാന്റുകൾ പ്രവർത്തിപ്പിക്കാനാവശ്യമായ വിഭവങ്ങളുടെ അഭാവം രൂക്ഷമാണ്. അടിസ്ഥാന സൗകര്യ വികസനത്തിൽ നിക്ഷേപം നടത്താൻ കഴിയാത്ത വിധം കടക്കെണിയിലാണ് ഈ മേഖല.
പാകിസ്ഥാന് ആവശ്യമായ വൈദ്യുതിയുടെ പകുതിയിൽ കൂടുതലും ഉണ്ടാക്കുന്നത് ഡീസൽ നിലയങ്ങളിലൂടെയാണ് എന്നതാണ് വില കൂട്ടേണ്ടി വരുന്നതിന്റെ കാരണം. IMFന്റെ വായ്പ ലഭിച്ചാൽ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കുറച്ചെങ്കിലും പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ. നാണ്യപ്പെരുപ്പം റോക്കറ്റ് പോലെ ഉയർന്നതോടെ ജനം തെരുവിൽ ഭക്ഷണത്തിനായി തമ്മിലടിക്കുകയാണെന്ന് സമൂഹ മാധ്യമങ്ങളിൽ നിന്നുള്ള വിഡിയോ ദൃശ്യങ്ങൾ പറയുന്നു.
ഒരു പാക്കറ്റ് മൈദയുടെ വില 3000 പാക് രൂപയായി ഉയർന്നുവെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ നിലവിലെ സ്ഥിതി ഏതാനും മാസങ്ങൾക്ക് മുമ്പ് ശ്രീലങ്ക അഭിമുഖീകരിച്ചതിനെക്കാൾ ഭയാനകമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഭക്ഷണവുമായി പോകുന്ന ട്രക്കുകളെ ജനങ്ങൾ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. മണിക്കൂറുകൾ നീളുന്ന വൈദ്യുതിയില്ലായ്മ പാക് ജനതയ്ക്ക് പുത്തരിയല്ലാതെയായിക്കഴിഞ്ഞു. ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും എല്ലാവരും അലസരും മടിയരുമായി മാറി.
അതിനിടെ, IMF പ്രതിനിധി സംഘം ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ പാകിസ്ഥാൻ സന്ദർശനം നടത്തും. സന്ദശനം കഴിയുന്നതോടെ വായ്പകൾ കിട്ടിത്തുടങ്ങുമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു കഴിഞ്ഞു. നേരത്തേ സഹായിച്ചിരുന്ന അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളാേട് പണം ചോദിച്ചിട്ടുണ്ടെങ്കിലും അവരാരും ഇതുവരെ അനുകൂലമായി ഇതുവരേയും പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha























